ന്യൂദൽഹി- പശു സംരക്ഷകർ എന്ന പേരിൽ പ്രവർത്തിക്കുന്ന ഭീകരരുടെ ആക്രമണത്തിൽ രണ്ടു മുസ്്‌ലിം ചെറുപ്പക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഹരിയാനയിൽ ഈ ആഴ്ചയാണ് പശു സംരക്ഷക ഭീകരർ രണ്ടു പേരെ കത്തിച്ചു കൊന്നത്. അതേസമയം, ഇവരെ മർദ്ദിച്ച് അവശാക്കിയ ശേഷം പോലീസ് സ്‌റ്റേഷനിൽ എത്തിച്ചെങ്കിലും ഇടപെടാൽ പോലീസ് വിസമ്മതിച്ചു.
ഹരിയാനയിലെ നുഹിൽ ബുധനാഴ്ച രാത്രി കശാപ്പിനായി പശുക്കളെ കടത്തിയെന്ന് ആരോപിച്ചാണ് രണ്ടു യുവാക്കളെ ഭീകരർ ആക്രമിച്ചത്. 25 കാരനായ നസീർ, 35 കാരനായ ജുനൈദ് എന്നിവരെയാണ് ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇരുവരെയും മർദ്ദിച്ച് അവശരാക്കിയ ശേഷം ഹരിയാനയിലെ ഫിറോസ്പൂർ ജിർക്കയിലെ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായി കഴിഞ്ഞ ദിവസം അറസ്റ്റിലായ പശു ഭീകര സംഘത്തിലെ അംഗവും ടാക്‌സി ഡ്രൈവറുമായ റിങ്കു സൈനി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ജുനൈദിനെയും നസീറിനെയും അറസ്റ്റ് ചെയ്യണമെന്ന് സൈനിയും കൂട്ടരും ആവശ്യപ്പെട്ടിരുന്നുവെങ്കിലും മൃതപ്രായരായ രണ്ട് പേരുടെ അവസ്ഥ കണ്ട് സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാർ ഇരകളെയുമായി പോകാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് പ്രതികരിക്കാൻ ഹരിയാന പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.
അധികം താമസിയാതെ ജുനൈദും നസീറും കൊല്ലപ്പെട്ടു. തുടർന്ന് ഭയചകിതരായ സംഘം മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന് കൂട്ടാളികളുമായി ബന്ധപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. ഒടുവിൽ ഇരകളുടെ ബൊലേറോ എസ്യുവിയും രണ്ട് മൃതദേഹങ്ങളും 200 കിലോമീറ്റർ അകലെയുള്ള ഭിവാനിയിലേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ രണ്ട് മൃതദേഹങ്ങളും വാഹനവും പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തു. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് വളരെ അകലെ കൊണ്ടുപോയി വാഹനവും മൃതദേഹങ്ങളും കത്തിച്ചാൽ ആർക്കും കണ്ടെത്താൻ കഴിയില്ലെന്നായിരുന്നു പ്രതികൾ വിചാരിച്ചത്. എന്നാൽ ബൊലേറോയുടെ ഷാസി നമ്പറിൽ നിന്നാണ് ജുനൈദിനെയും നസീറിനെയും തിരിച്ചറിഞ്ഞത്.
രാജസ്ഥാൻ പോലീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഇരകളുടെ കുടുംബങ്ങൾ പറയുന്ന പ്രധാന പ്രതികളിലൊരാളായ ബജ്റംഗ്ദളിലെ മോനു മനേസറിന് തട്ടിക്കൊണ്ടുപോകലിൽ നേരിട്ട് പങ്കില്ല. അതേസമയം, തട്ടിക്കൊണ്ടുപോയവരുമായി സമ്പർക്കം പുലർത്തുകയും വഴിയിൽ അവരെ സഹായിക്കുകയും ചെയ്തു. ബാക്കിയുള്ള കൊലയാളികൾക്കായി നിരവധി പോലീസ് സംഘങ്ങൾ തിരച്ചിൽ നടത്തുകയാണ്. സൈനി, മോനു മനേസർ, അനിൽ, ശ്രീകാന്ത്, ലോകേഷ് സിംഗ്ല എന്നിവരാണ് പ്രതികൾ. ഹരിയാനയിലെ ഭരണകക്ഷിയായ ബി.ജെ.പിയുടെ ഉന്നത നേതാക്കളുമായി പ്രതികൾക്ക് അടുത്ത ബന്ധമുണ്ട്.