Sorry, you need to enable JavaScript to visit this website.

സ്വപ്‌നയ്ക്ക് ജോലി നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു; എം.ശിവശങ്കറിന്റെ സന്ദേശം കോടതിയില്‍

കൊച്ചി: സ്വപ്‌ന സുരേഷിന് ജോലി നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സ്വപ്‌നയോട് പറയുന്ന വാട്‌സാപ്പ് സന്ദേശങ്ങള്‍ കോടതിയില്‍ ഹാജരാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്വപ്നയുടെ ജോലി ലോ പ്രൊഫൈല്‍ ആകുമെങ്കിലും ശമ്പളം ഇരട്ടിയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായുള്ള ശിവശങ്കറിന്റെ സന്ദേശവും ഇ ഡി എറണാകുളം സെഷന്‍സ് കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലൈഫ് മിഷന്‍ ഇടപാടിലെ കോഴയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എം.ശിവശങ്കറിനെ ഇ ഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് വരികയാണ്.
ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലും കസ്റ്റഡി അപേക്ഷയിലുമാണ് വാട്‌സാപ്പ് ചാറ്റിന്റെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇത് പ്രധാനപ്പെട്ട അനുബന്ധ തളിവാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ്  പറയുന്നു. പല ഘട്ടങ്ങളിലും ഇടപാടുകളുമായി ബന്ധപ്പെട്ട് ശിവശങ്കര്‍ സ്വപ്നയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കാര്യങ്ങള്‍ സൂക്ഷിക്കണമെന്നും എന്തെങ്കിലും പിഴവ് പറ്റിയാല്‍ എല്ലാം സ്വപ്നയുടെ തലയിലാകുമെന്ന കാര്യവും ശിവശങ്കര്‍ വാട്‌സാപ്പ് ചാറ്റില്‍ സൂചിപ്പിക്കുന്നുണ്ട്.

2019 ജൂലൈ 31ന് നടത്തിയ വാട്‌സാപ്പ് ചാറ്റുകളാണ് ഇഡി കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്. കോഴപ്പണം വരുന്നതിന്റെ തലേന്ന് നടത്തിയ ചാറ്റുകള്‍ എന്നാണ് ഇ ഡി ഇതിനെക്കുറിച്ച് പറയുന്നത്. കേസില്‍ ഈ ചാറ്റുകള്‍ ഏറെ നിര്‍ണായകമാണെന്നും വിശദമായ ചോദ്യം ചെയ്യലില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും ഇ ഡി കോടതിയില്‍ പറഞ്ഞിട്ടുണ്ട്.

ലൈഫ് മിഷന്‍ ഇടപാടില്‍ 4.48 കോടി രൂപ കോഴ നല്‍കിയതായി നിര്‍മാണക്കരാര്‍ ലഭിച്ച യൂണിടാക് കമ്പനിയുടെ ഉടമ സന്തോഷ് ഈപ്പന്‍ മൊഴി നല്‍കി. 6 കോടി രൂപയുടെ കോഴ ഇടപാടു നടത്തിയതായി ഇടനിലക്കാരിയായി  നിന്ന സ്വപ്ന സുരേഷിന്റെ മൊഴിയുമുണ്ട്. ഇതില്‍ ശിവശങ്കറിനു ലഭിച്ച ഒരു കോടി രൂപയാണു ബാങ്ക് ലോക്കറില്‍നിന്നു പിടിച്ചതെന്നും സ്വപ്ന പറഞ്ഞിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News