വസ്ത്രവില്‍പ്പനയുടെ മറവില്‍ മയക്കുമരുന്ന്; രണ്ടുപേര്‍ പിടിയില്‍

കൊച്ചി- ആലുവയില്‍ പൊലീസിന്റെ വന്‍ മയക്കുമരുന്ന് വേട്ട. അമ്പത് ഗ്രാം എം. ഡി. എം. എയും പതിനൊന്ന് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായാണ് രണ്ട് പേര്‍ പിടിയലായത്. 

അശോകപുരത്ത് വേള്‍ഡ് ഫോര്‍ യൂത്ത് എന്ന തുണിക്കട നടത്തുന്ന അശോകപുരം കാഞ്ഞിരത്തിങ്കല്‍ നൗഫല്‍ (38), കടയിലെ ജോലിക്കാരന്‍ എടത്തല പുളിക്കല്‍ റോഷന്‍ ആന്റണി (27) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കടയില്‍ നടത്തിയ പരിശോധനയിലാണ് രാസലഹരി കണ്ടെത്തിയത്. ചെറിയ പായ്ക്കറ്റുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ഇവ ലഭിച്ചത്. 

നൗഫലിന്റെ വീട്ടില്‍ നിന്നുമാണ് വില്‍പനക്കായി സൂക്ഷിച്ച 11 കുപ്പി മദ്യം പിടികൂടിയത്. വസ്ത്ര വില്‍പനയുടെ മറവിലാണ് മയക്കുമരുന്ന് വിപണനം നടത്തിയിരുന്നത്. 

നര്‍ക്കോട്ടിക്ക് സെല്‍ ഡി. വൈ. എസ്. പി പി. പി ഷംസ്, ഇന്‍സ്‌പെക്ടര്‍മാരായ എല്‍. അനില്‍ കുമാര്‍, പി. ജെ. നോബിള്‍, എസ്. ഐമാരായ സി. ആര്‍. ഹരിദാസ്, മുഹമ്മദ് മുഹ്‌സീന്‍, എ. എസ്. ഐമാരായ ജി. എസ്. അരുണ്‍, സന്തോഷ് കുമാര്‍, സി. പി. ഒമാരായ മാഹിന്‍ ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Latest News