ന്യൂദൽഹി- വർഷത്തിൽ ശരാശരി 28 ദിവസം മാത്രം ഡ്യൂട്ടി. ബാക്കിയുള്ള ദിവസങ്ങളിൽ തലസ്ഥാനത്തു മാറിമാറി വരുന്ന കൊടും ചൂടും മാരക തണുപ്പും കൊണ്ട് വിശ്രമം. സംസ്ഥാന സർക്കാരിൽനിന്നു ഇങ്ങനെയൊരു ഡ്യൂട്ടിക്കു ശമ്പളം മേടിക്കുന്ന പോലീസുകാർ കേരളത്തിൽ വേറെ കാണില്ല. ഇത് കേരള പോലീസിന്റെ പ്രത്യേക ഡൽഹി ഡ്യൂട്ടിയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയ്ക്കായി ഡൽഹിയിൽ നിയോഗിച്ചിരിക്കുന്ന സംസ്ഥാന പോലീസിന്റെ സ്ഥിരം സംവിധാനമാണ് ഡിപ്പാർട്ട്‌മെന്റിൽ വേറിട്ട ഡ്യൂട്ടി ചെയ്തു വ്യത്യസ്തരാകുന്നത്.
മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി പോകുന്നിടത്തെല്ലാം സ്‌റ്റേഷനടച്ചു സംസ്ഥാന പോലീസ് പുറകേ പോകുന്നു എന്ന ആരോപണത്തിനിടെയാണു പിണറായി വിജയനെ സംരക്ഷിക്കുന്നതിനായുള്ള സ്ഥിരം പോലീസ് സംഘം ഡൽഹിയിൽ പ്രത്യേകിച്ചു വേറെ പണിയൊന്നുമില്ലാതെ കാത്തുകിടക്കുന്നത്. ഡൽഹി പോലീസ് നൽകുന്ന പ്രത്യേക സുരക്ഷയ്ക്കു പുറമേയാണ് കേരളത്തിൽ നിന്നുള്ള പ്രത്യേക സുരക്ഷാ സംഘത്തിന്റെ സ്ഥിരം സേവനം.
മുൻപ് കേരള മുഖ്യമന്ത്രിമാർ ഡൽഹിയിൽ എത്തുമ്പോൾ ഡൽഹി പോലീസ് ആയിരുന്നു ഇവർക്കുള്ള സുരക്ഷ ഒരുക്കിയിരിക്കുന്നത്. എന്നാൽ, പിണറായി വിജയന്റെ സുരക്ഷയ്ക്കായി നാല് കോൺസ്റ്റബിൾമാരും രണ്ടു പോലീസ് വാഹനങ്ങളും ഉൾപ്പെടുന്നതാണു സ്ഥിരം സംവിധാനം. മുൻപൊരിക്കലും കേരള മുഖ്യമന്ത്രിമാർക്കു മാത്രമായി ഡൽഹിയിൽ ഇങ്ങനെയൊരു സ്ഥിരം സംവിധാനം ഒരുക്കിയിരുന്നില്ല.
മൂന്നു മാസം കൂടുമ്പോൾ ശരാശരി രണ്ടു തവണ മാത്രമാണ് മുഖ്യമന്ത്രി ഡൽഹിയിൽ എത്തുന്നത്. ഇതിൽ ഔദ്യോഗിക പരിപാടികൾക്കു പുറമേ സിപിഎം കേന്ദ്ര കമ്മിറ്റിയോഗം, പോളിറ്റ് ബ്യൂറോ യോഗം തുടങ്ങിയ പാർട്ടി പരിപാടികളുമുണ്ടാകും. ഇങ്ങനെ വല്ലപ്പോഴും എത്തുന്ന മുഖ്യമന്ത്രിയുടെ സുരക്ഷക്കായാണു നാല് കോൺസ്റ്റബിൾമാരും കേരള പോലീസിന്റെ രണ്ടു വാഹനങ്ങളും ഡൽഹിയിൽ കാത്തുകെട്ടിക്കിടക്കുന്നത്. മൂന്നു മാസത്തിനുള്ളിൽ ശരാശരി ഏഴു ദിവസത്തെ ജോലി ഒഴികെ ബാക്കി എല്ലാ ദിവസങ്ങളിലു ഇവർക്കു വിശ്രമമാണ്. കേരള ഹൗസിനു കീഴിലുള്ള ട്രാവൻകൂർ ഹൗസിൽ ക്വാർട്ടേഴ്‌സ് അനുവദിച്ചിട്ടുണ്ട്. കേരള പോലീസ് എന്നെഴുതിയ കേരള രജിസ്‌ട്രേഷനിലുള്ള സ്‌കോർപിയോ ഈ പരിസരത്ത് സ്ഥിരമായി പാർക്ക് ചെയ്തിട്ടുണ്ട്. രണ്ടാമത്തെ വാഹനമായ ഇന്നോവ കേരള രജിസ്‌ട്രേഷനിലുള്ളതാണ്. സംസ്ഥാന പോലീസ് ഹെഡ്ക്വാർട്ടേഴ്‌സിൽ നിന്നെത്തിച്ച ഈ വാഹനം ഇടയ്ക്ക് കേരള ഹൗസ് റസിഡന്റ് കമ്മീഷണറും ഉപയോഗിക്കാറുണ്ട്. നാല് കോൺസ്റ്റബിൾമാരിൽ രണ്ട് പേർക്ക് 15 ദിവസം കൂടുമ്പോൾ ഇടവിട്ടാണ് ഡ്യൂട്ടി. ഇടവേളയിൽ രണ്ട് പേർക്കു നാട്ടിൽ പോയി വരാം.
ഡൽഹിയിലുള്ള സ്ഥിരം സംഘത്തിനു പുറമേ പിണറായി വിജയൻ ഡൽഹിയിലേക്കു വരുമ്പോൾ സുരക്ഷയൊരുക്കാൻ എന്ന പേരിൽ കേരളത്തിൽ നിന്നുള്ള പ്രത്യേക പോലീസ് സംഘവും വരാറുണ്ട്. ഡൽഹി വിമാനത്താവളത്തിൽ മുഖ്യമന്ത്രി ഇറങ്ങുന്നതു മുതൽ തിരിച്ചു പോകുന്നത് വരെ ഇവർ കൂടെയുണ്ടാകും.
അധികാരത്തിന്റെ ആഡംബരങ്ങൾ പ്രകടമായി കാണുന്ന ഡൽഹിയിൽ മുൻ കേരള മുഖ്യമന്ത്രിമാരിൽ പലരും അത്ര ഗർവ് കാണിക്കാതെ സഞ്ചരിച്ചിരുന്നവരാണ്. പ്രത്യേക സാഹചര്യങ്ങളിൽ ഒഴികെ ഒരു പൈലറ്റ് വാഹനത്തിനപ്പുറം സുരക്ഷ കേരളത്തിൽ നിന്നുള്ള മുഖ്യമന്ത്രിമാർക്ക് ഡൽഹിയിൽ ഉണ്ടായിരുന്നില്ല. അതു തന്നെ ഡൽഹി പോലീസായിരുന്നു നൽകിയിരുന്നത്. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ ഇതിൽ നിന്നെല്ലാം വ്യത്യസ്തനായി സ്വന്തം സുരക്ഷയ്ക്ക് ഡൽഹിയിൽ സ്ഥിരം സംവിധാനം തന്നെ ഒരുക്കിയിരിക്കുകയാണ്.