ബസുകളില്‍ ഇനി ക്യാമറ നിരീക്ഷണം, 28 ന് മുന്‍പ് ക്യാമറ ഘടിപ്പിക്കണമെന്ന് മന്ത്രി

കൊച്ചി: സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്താന്‍ തീരുമാനമായി.  ഈ മാസം 28 ന് മുന്‍പ് എല്ലാ ബസുകളിലും ക്യാമറ ഘടിപ്പിക്കാന്‍ ഇന്ന് കൊച്ചിയില്‍ ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി. ബസിന്റെ മുന്‍ഭാഗത്തെ റോഡും ബസിന്റെ അകവശവും കാണാനാവുന്ന തരത്തിലായിരിക്കണം ക്യാമറ ഘടിപ്പിക്കേണ്ടത്.

ഇതിനാവശ്യമായ ചെലവിന്റെ 50 ശതമാനം റോഡ് സുരക്ഷാ അതോറിറ്റി വഹിക്കും. ഓരോ ബസുകളും നിയമവിധേയമായാണോ പ്രവര്‍ത്തിക്കുന്നതെന്ന കാര്യം നിരന്തരം പരിശോധിക്കാന്‍ ചുമതല ഓരോ ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി. ആ ബസുമായി ബന്ധപ്പെട്ട് നിയമലംഘനമുണ്ടായാല്‍ ഉദ്യോഗസ്ഥന്‍ കൂടി ഇനി ഇതിന് ഉത്തരവാദിയായിരിക്കും. ബസുകളുടെ മത്സരയോട്ടം സംബന്ധിച്ച് പ്രശ്‌നങ്ങള്‍ പരിശോധിക്കാനാണ് ഗതാഗത മന്ത്രി യോഗം വിളിച്ചത്. ഹൈക്കോടതി ബസുകളുടെ മരണപ്പാച്ചിലിനെ നിശിതമായി വിമര്‍ശിച്ച് കഴിഞ്ഞ ദിവസം നിലപാടെടുത്തതിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു യോഗം. കെ എസ് ആര്‍ ടി സി ബസുകളിലും ക്യാമറ ഘടിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഇതിന് പുറമെ ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍മാര്‍ ഓടിക്കുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാന്‍ യോഗം തീരുമാനിച്ചു.  ഡ്രൈവര്‍മാരുടെ ലൈസന്‍സ് കോപ്പി അടക്കം വിവരങ്ങള്‍ ബസുടമകള്‍ ഗതാഗത വകുപ്പിനെ അറിയിക്കണം. ബസ് ജീവനക്കാര്‍ക്ക് ആറ് മാസത്തിലൊരിക്കല്‍ റോഡ് സുരക്ഷാ ബോധവത്ക്കരണ ക്ലാസ് നല്‍കാനും തീരുമാനമായി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News