മാല മോഷണം പതിവാക്കിയ മൂന്ന് തമിഴ് സ്ത്രീകള്‍ പിടിയില്‍

തലശ്ശേരി- നിരവധി മാലമോഷണക്കേസുകളില്‍ പ്രതികളായ  തമിഴ്നാട് സ്വദേശിനികളായ മൂന്നു സ്ത്രീകളെ തലശ്ശേരി പോലീസ് പിടികൂടി. പെരളം ഗ്രാമീണ ബാങ്കിനുസമീപത്തുവെച്ചാണ് തൂത്തുക്കുടിയിലെ നിഷ(28)കാര്‍ത്ത്യായനി(38),പാര്‍വ്വതി(28) എന്നിവരെ തലശ്ശേരി എ. എസ്. ഐ രൂപേഷ് നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്. ഇക്കഴിഞ്ഞ ജനുവരി മൂന്നിന് ബസില്‍ യാത്രചെയ്യവെ തലശ്ശഷേരി തോട്ടുമ്മല്‍സ്വദേശിനി കമലയുടെ സ്വര്‍ണ്ണമാല നഷ്ടപ്പെട്ടിരുന്നു. ഇവരുടെ എട്ട്  പവനോളം തൂക്കം  വരുന്ന സ്വര്‍ണ്ണമാലയാണ് ചോനാടത്തു നിന്നും തലശ്ശേരിയിലേക്കുള്ള യാത്ര മധ്യേ നഷ്ടപ്പെട്ടത്. ഈ കേസിന്റെ അന്വേഷണ ചുമതലുള്ള തലശ്ശേരി പോലീസ് സ്റ്റേഷനിലെ എസ്. ഐ പി. പി രൂപേഷാണ് സംശയം തോന്നിയതിനെ തുടര്‍ന്ന് പിന്തുടര്‍ന്ന് പിടികൂടിയത്. ഇദ്ദേഹത്തിന്റെ ഭാര്യ വീടായ പയ്യന്നൂര്‍ പെരളത്ത്് എത്തിയതായിരുന്നു പ്രതികള്‍. എസ്. ഐ. കൊഴുമ്മല്‍മുണ്ടേന്‍കാവിനടുത്തു വെച്ച് സംശയാസ്പദമായസാഹചര്യത്തില്‍ മൂന്നു സ്ത്രീകളെ കാണപ്പെട്ടതിനെ തുടര്‍ന്ന്  വീട്ടില്‍ നിന്നും കാറുമായി ഇവരെ പിന്തുടരുകയായിരുന്നു. മൂന്നു പേരും ഗ്രാമീണ ബാങ്ക് കവലയില്‍ നിന്നും ഓട്ടോയില്‍ കയറി പോകുമ്പോള്‍ ഓട്ടോയ്ക്കു കുറുകെ കാര്‍ നിര്‍ത്തി  നാട്ടുകാരുടെ സഹായത്തോടെ ഇവരെ പിടികൂടി. തങ്ങള്‍ മോഷണക്കേസിലെ പ്രതികളല്ലെന്നും ആളുമാറിതാണെന്നും പറഞ്ഞു രക്ഷപ്പെടാന്‍ ഇവര്‍ ശ്രമം നടത്തി. ഇതിനിടെ പിടിക്കപ്പെടുമെന്നായപ്പോള്‍  യുവതികളില്‍ ഒരാള്‍ ഓട്ടോയില്‍ നിന്നും ഇറങ്ങി സ്വന്തം ഉടുവസ്ത്രം സ്വയംവലിച്ചുകീറി എസ്. ഐക്കെതിരെ തിരിയുകയും ചെയ്തു.  
 സമീപത്തെ ബസ്സ് സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന  സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ യുവതിയെ പിടികൂടാന്‍ സഹായിക്കുകയുമായിരുന്നു. ഇവരെ തലശ്ശേരി പോലീസ് സ്റ്റേഷനിലെത്തിച്ചു അറസ്റ്റു ചെയ്തു. മാല മോഷണ കേസില്‍ യുവതികള്‍ പിടിയിലായെന്ന വിവരമറിഞ്ഞ് യാത്രക്കിടെയും മറ്റും മാല നഷ്ടപ്പെട്ട നിരവധി സ്ത്രീകള്‍ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തുന്നുണ്ട്. മറ്റു ജില്ലകളിലും ഇവര്‍ക്കെതിരെ നിരവധി കേസുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു. യാത്ര മധ്യേ സ്റ്റോപ്പുകളില്‍ തനിച്ച് നില്‍ക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് പോകുന്ന ഇവര്‍ ഓട്ടോയില്‍ വഴിയില്‍ ഇറക്കി തരാമെന്ന് പറഞ്ഞ് വിളിച്ചു കയറ്റിയാണ്  സൂത്രത്തില്‍ മാല മോഷണം നടത്തിയിരുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News