പരിസ്ഥിതി പോലെ പ്രധാനമാണ് വികസനവും; സുപീം കോടതിയുടെ സുപ്രധാന ഉത്തരവ്

ന്യൂദല്‍ഹി-പ്രകൃതി സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. പരിസ്ഥിതി സംരക്ഷണത്തിനൊപ്പം തന്നെ ജനങ്ങളുടെ ജീവിതത്തിനും തുല്യ പ്രധാന്യമാണുള്ളത്. ഭാവി തലമുറയ്ക്ക് വേണ്ടി പരിസ്ഥിതി സംരക്ഷിക്കപ്പെടണമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല എന്നാല്‍, അതേസമയം തന്നെ വികസന പദ്ധതികള്‍ തടസപ്പെടുത്താനും സാധിക്കില്ല. വികസന പദ്ധതികള്‍ രാജ്യത്തിന്റെ സാമ്പത്തിക വികാസത്തിനു വേണ്ടി മാത്രമല്ല. മറിച്ച്, ജനങ്ങളുടെ സുരക്ഷ കൂടി കണക്കിലെടുത്തുള്ളതാണെന്നും ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, വിക്രം നാഥ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണം അനിവാര്യം തന്നെയാണ്. അതോടൊപ്പം തന്നെ മനുഷ്യജീവനും പ്രധാന്യമുള്ളതാണെന്ന കാര്യം നിഷേധിക്കാനാകില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്.
    പശ്ചിമ ബംഗാളില്‍ റെയില്‍വേ മേല്‍പ്പാലങ്ങള്‍ നിര്‍മിക്കുന്നതിനുള്ള അനുമതി ശരിവെച്ചതിനൊപ്പമാണ് പരിസ്ഥിതി സംരക്ഷണത്തിനൊപ്പം വികസന പ്രവര്‍ത്തനങ്ങളും അനിവാര്യമാണെന്നു കോടതി വ്യക്തമാക്കിയത്. 356 മരങ്ങള്‍ വെട്ടി മുറിച്ചു നീക്കി വേണമായിരുന്നു പദ്ധതി നടപ്പാക്കാന്‍. 2018 മുതല്‍ പദ്ധതി സ്റ്റേ ചെയ്തിരിക്കുകയായിരുന്നു.
     2020ല്‍ വിഷയം പഠിക്കുന്നതിനായി സുപ്രീംകോടതി  വിഗദ്ധ സമതിയെ നിയോഗിച്ചു. റെയില്‍വേ അപകടങ്ങളില്‍ പെട്ട് ഇതിനോടകം അറുന്നൂറിലേറെ പേരുടെ ജീവന്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ റെയില്‍വേ മേല്‍പാലങ്ങളുടെ നിര്‍മാണം അനിവാര്യമാണെന്ന് പശ്ചിമബംഗാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേഖ് സിംഗ്‌വി ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരമെന്ന നിലയില്‍ മുറിക്കപ്പെടുന്ന ഒരു മരത്തിന് പകരം അഞ്ചു വൃക്ഷത്തൈകള്‍ വീതം സര്‍ക്കാര്‍ തന്നെ നട്ടു പിടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വിഷത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി മരങ്ങള്‍ മുറിക്കപ്പെടുമ്പോള്‍ പകരം വനവത്കരണം നടത്തുന്നത് സംബന്ധിച്ച് വിധഗ്ധരുടെ വിശദ റിപ്പോര്‍ട്ട് സുപ്രീംകോടതി തേടി. കേന്ദ്ര  സര്‍ക്കാരുകള്‍ സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിച്ച് ഇതിനായി ഒരു ഏകീകൃത മാര്‍ഗം കണ്ടെത്തണണമെന്നും നിര്‍ദേശിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


    
    

 

Latest News