12 മേഖലകളിലെ സൗദിവൽക്കരണം അഞ്ചു ലക്ഷം പേർക്ക് തൊഴിൽ ലഭിക്കും

റിയാദ്- പുതുതായി പന്ത്രണ്ടു മേഖലകളിൽ കൂടി സമ്പൂർണ സൗദിവൽക്കരണം നിർബന്ധമാക്കുന്നതിലൂടെ 4,90,000 ലേറെ തൊഴിലവസരങ്ങൾ സൗദിവൽക്കരിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റിയിലെ ചില്ലറ വ്യാപാര മേഖലാ വികസന വിഭാഗം മേധാവി മഹ്മൂദ് മാസി പറഞ്ഞു. 
നിലവിൽ ചില്ലറ വ്യാപാര മേഖലയിൽ സൗദിവൽക്കരണം 24 ശതമാനമാണ്. ബഖാലകൾ പോലുള്ള ചെറുകിട ചില്ലറ വ്യാപാര സ്ഥാപനങ്ങളിൽ സൗദിവൽക്കരണം പത്തു ശതമാനമാണ്. 
2020 ഓടെ ചെറുകിട മേഖലയിൽ സൗദിവൽക്കരണം 24 മുതൽ 50 ശതമാനം വരെയായി ഉയർത്തുന്നതിനാണ് ബന്ധപ്പെട്ട വകുപ്പുകൾ ശ്രമിക്കുന്നത്. ചില്ലറ വ്യാപാര മേഖലയിൽ 70 ശതമാനം സ്ഥാപനങ്ങളും ചെറുകിട സ്ഥാപനങ്ങളാണ്. ആശ്രിത ലെവിയും സ്വകാര്യ മേഖലാ ജീവനക്കാർക്കുള്ള ലെവിയും മറ്റു ഫീസുകളും സാമ്പത്തിക പരിഷ്‌കരണങ്ങളും കാരണം അടുത്ത വർഷം ചില്ലറ വ്യാപാര മേഖലയിൽ 30 ശതമാനത്തോളം സ്ഥാപനങ്ങൾ അടച്ചുപൂട്ടിയേക്കുമെന്നാണ് കരുതുന്നതെന്നും മഹ്മൂദ് മാസി പറഞ്ഞു. 
പുതുതായി പന്ത്രണ്ടു മേഖലകളിൽ കൂടി സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള തീരുമാനം ജനുവരി അവസാനത്തിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബർ 11 മുതൽ മൂന്നു ഘട്ടങ്ങളിലായി ഇത് നടപ്പാക്കും. കാർ-ബൈക്ക് ഷോറൂമുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ-കുട്ടികൾക്കുള്ള വസ്ത്രങ്ങൾ-പുരുഷ ഉൽപന്നങ്ങൾ, ഫർണിച്ചർ കടകൾ, പാത്ര കടകൾ എന്നിവിടങ്ങളിൽ സെപ്റ്റംബർ 11 മുതലും വാച്ച് കടകൾ, കണ്ണട കടകൾ (ഒപ്റ്റിക്കൽസ്), ഇലക്ട്രിക്-ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾ എന്നിവിടങ്ങളിൽ നവംബർ ഒമ്പതു മുതലും മെഡിക്കൽ ഉപകരണങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ, സ്‌പെയർ പാർട്‌സ് കടകൾ, കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന കടകൾ, കാർപെറ്റ് കടകൾ, ചോക്കലേറ്റ്-പലഹാര കടകൾ എന്നീ സ്ഥാപനങ്ങളിൽ 2019 ജനുവരി ഏഴു മുതലും വിദേശികൾ ജോലി ചെയ്യുന്നതിന് പൂർണ വിലക്കുണ്ടാകും.

 

Latest News