മോഡി-അദാനി ഭായി ഭായി; രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും അദാനിയേയും ബന്ധപ്പെടുത്തി പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്. പാര്‍ലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി, ബി.ജെ.പി. എം.പി. നിഷികാന്ത് ദുബെ എന്നിവര്‍ രാഹുലിനെതിരെ അവകാശ ലംഘനത്തിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചത്. പ്രധാനമന്ത്രിക്കെതിരെ സഭയില്‍ കള്ളം പറഞ്ഞുവെന്നായിരുന്നു പരാതി. ബുധനാഴ്ചക്കകം മറുപടി നല്‍കാനാണ് നോട്ടീസിലെ നിര്‍ദേശം.

രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചര്‍ച്ചക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അദാനിയുമായുള്ള ബന്ധത്തെ സൂചിപ്പിച്ചു കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. എന്നാല്‍ ഇത് തെറ്റിദ്ധാരണ പരത്തുന്നതും ആക്ഷേപകരവുമാണ് എന്നാരോപിച്ച് ബി.ജെ.പി. രംഗത്തെത്തുകയും പരാതി നല്‍കുകയുമായിരുന്നു. തെളിവുകളില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ചു എന്നായിരുന്നു ബിജെപിയുടെ പരാതി.

തുടര്‍ന്ന് മോഡിക്കെതിരായ രാഹുല്‍ ഗാന്ധിയുടേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടേയും പരാമര്‍ശങ്ങള്‍ രേഖകളില്‍ നിന്ന് നീക്കംചെയ്യുകയും ചെയ്തിരുന്നു.

 

Latest News