Sorry, you need to enable JavaScript to visit this website.

ജി.സി.സി രാജ്യങ്ങള്‍ നികുതി വരുമാനം വര്‍ധിപ്പിക്കണമെന്ന് ഐ.എം.എഫ് മേധാവി

ദുബായ്- ജി.സി.സി രാജ്യങ്ങള്‍ നികുതി വരുമാനം വര്‍ധിപ്പിക്കണമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) മേധാവി ക്രിസ്റ്റലീന ജോര്‍ജീവ. മധ്യപൗരസ്ത്യ രാജ്യങ്ങളിലെ ശരാശരി നികുതി-ജി.ഡി.പി അനുപാതം ശേഖരിക്കാന്‍ കഴിയുന്നതിന്റെ പകുതിയില്‍ താഴെയാണ്, കാര്യക്ഷമമല്ലാത്ത നികുതി ഇളവുകള്‍ ഘട്ടംഘട്ടമായി നിര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഇന്ധന ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിനും സമ്പദ്‌വ്യവസ്ഥകള്‍ക്ക് കൂടുതല്‍ സുസ്ഥിരമായ വരുമാന സ്രോതസ്സ് സൃഷ്ടിക്കുന്നതിനുമായി യു.എ.ഇ ഉള്‍പ്പെടെ നിരവധി ഗള്‍ഫ് രാജ്യങ്ങള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഉപഭോക്തൃ ചരക്കുകളുടെയും സേവനങ്ങളുടെയും മൂല്യവര്‍ധിത നികുതി (വാറ്റ്), പുകയില, ഊര്‍ജം, ശീതളപാനീയങ്ങള്‍ എന്നിവയുടെ എക്‌സൈസ് നികുതി എന്നിവക്ക് ശേഷം, യു.എ.ഇ ഈ വര്‍ഷം മുതല്‍ കോര്‍പ്പറേറ്റ് ആദായനികുതി ഒമ്പത് ശതമാനം ഈടാക്കാന്‍ ഒരുങ്ങുകയാണ്. അതേസമയം, ബഹ്‌റൈനും സൗദി അറേബ്യയും മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്തി  വരുമാനം ഗണ്യമായി ഉയര്‍ത്തി.
സാമ്പത്തിക സുസ്ഥിരതയുള്ള ഭാവിക്കായി നികുതി നയവും ഭരണവും കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ജോര്‍ജീവ പറഞ്ഞു. മേഖലയിലെ പല രാജ്യങ്ങളും തങ്ങളുടെ നികുതി ശേഷി വികസിപ്പിക്കുന്നതില്‍ മികച്ച പുരോഗതി കൈവരിച്ചിട്ടുണ്ട്. എന്നിട്ടും, ഹൈഡ്രോകാര്‍ബണുമായി ബന്ധപ്പെട്ട വരുമാനം ഒഴികെയുള്ള ശരാശരി നികുതി-ജി.ഡി.പി അനുപാതം ഏകദേശം 11 ശതമാനമായി തുടരുന്നു.  ശേഖരിക്കാന്‍ സാധ്യതയുള്ളതിന്റെ പകുതിയില്‍ താഴെയാണിതെന്ന് ,' നടക്കുന്ന ദുബായില്‍ നടക്കുന്ന ലോക ഗവണ്‍മെന്റ് ഉച്ചകോടിയിലെ അറബ് ഫിസ്‌ക്കല്‍ ഫോറത്തില്‍ സംസാരിക്കവെ ജോര്‍ജീവ പറഞ്ഞു.
മൂന്ന് ദിവസത്തെ ഉച്ചകോടിയില്‍ രാഷ്ട്രത്തലവന്മാര്‍, നേതാക്കള്‍, സാമ്പത്തിക വിദഗ്ധര്‍, ആഗോള സി.ഇ.ഒമാര്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. ട്വിറ്റര്‍, ടെസ്‌ല സി.ഇ.ഒ എലോണ്‍ മസ്‌ക്, ജോര്‍ജിയയുടെ പ്രധാനമന്ത്രി ഇറാക്ലി ഗരിബാഷ്‌വിലി, റുവാണ്ടയുടെ പ്രധാനമന്ത്രി എഡ്വാര്‍ഡ് എന്‍ഗിറെന്റെ, കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹ്, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസി എന്നിവര്‍ ഉള്‍പ്പെടുന്നു.

 

ദുബായിയുടെ ആകാശത്ത് എയര്‍ ടാക്‌സികള്‍ ചീറിപ്പായും, കാത്തിരിക്കൂ മൂന്നു വര്‍ഷം

ദുബായ്-  പുതിയ എയര്‍ ടാക്‌സി സ്‌റ്റേഷനുകളുടെ രൂപകല്‍പനക്ക് യു.എ.ഇ വൈസ് പ്രസിഡന്റ് അംഗീകാരം നല്‍കി. മൂന്ന് വര്‍ഷത്തിനുള്ളില്‍ എമിറേറ്റില്‍ എയര്‍ ടാക്‌സികള്‍ സര്‍വീസ് ആരംഭിക്കുമെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററില്‍ കുറിച്ചു.
ഇതോടെ, വെര്‍ട്ടിപോര്‍ട്ടുകളുടെ പൂര്‍ണമായി വികസിപ്പിച്ച ശൃംഖലയുള്ള ലോകത്തിലെ ആദ്യത്തെ നഗരമായി ദുബായ് മാറും.
ഏരിയല്‍ ടാക്‌സികള്‍ക്ക് മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗം ഉണ്ടായിരിക്കും, പരമാവധി റേഞ്ച് 241 കിലോമീറ്റര്‍. ഒരു പൈലറ്റും നാല് യാത്രക്കാരും ഇതില്‍ സഞ്ചരിക്കാം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം, ഡൗണ്‍ടൗണ്‍ ദുബായ്, പാം ജുമൈറ, ദുബായ് മറീന എന്നിവയാണ് നാല് ലോഞ്ചിംഗ് കേന്ദ്രങ്ങള്‍.
ലോക ഗവണ്‍മെന്റ് ഉച്ചകോടിയുടെ (ഡബ്ല്യുജിഎസ്) ഡേ സീറോയില്‍ പങ്കെടുത്ത ഷെയ്ഖ് മുഹമ്മദ് ഞായറാഴ്ച ഡിസൈന്‍ അംഗീകരിച്ചു. റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) പ്രമുഖ കമ്പനികളായ സ്‌കൈപോര്‍ട്ട്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍, ജോബി ഏവിയേഷന്‍ എന്നിവയുമായി ചേര്‍ന്ന് ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ്, ലാന്‍ഡിംഗ് പ്രവര്‍ത്തനങ്ങളുടെ  അടിസ്ഥാന സൗകര്യങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിനാണ് അനുമതി. ബുര്‍ജ് ഖലീഫ, ദുബായ് ഫ്രെയിം, ബുര്‍ജ് അല്‍ അറബ് തുടങ്ങിയ ജനപ്രിയ ദുബായ് ലാന്‍ഡ്മാര്‍ക്കുകളിലൂടെ എയര്‍ ടാക്‌സികള്‍ ചീറിപ്പായുന്നത് വീഡിയോയില്‍ കാണിക്കുന്നു. സീറോ എമിഷന്‍ ഇല്ലാതെ സുഗമമായ 'എന്‍ഡ്ടുഎന്‍ഡ് പാസഞ്ചര്‍ യാത്ര' വാഗ്ദാനം ചെയ്യുകയാണ് എമിറേറ്റ് ലക്ഷ്യമിടുന്നത്.

 

 

Latest News