Sorry, you need to enable JavaScript to visit this website.

ദല്‍ഹിയില്‍ പോലീസിനുനേരെ മുളക് പൊടി എറിഞ്ഞ സ്ത്രീകള്‍ അറസ്റ്റില്‍

ന്യൂദല്‍ഹി- കയ്യേറ്റക്കാരെ  ഒഴിപ്പിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ചുവന്ന മുളകുപൊടി എറിഞ്ഞെന്ന് ആരോപിച്ച് ഏതാനും സ്ത്രീ പ്രതിഷേധക്കാരെ ദല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു.
മെഹ്‌റൗളി പുരാവസ്തു പാര്‍ക്കിലെ കയ്യേറ്റ വിരുദ്ധ നടപടിയില്‍ 1,200 ചതുരശ്ര മീറ്റര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിച്ചതായി ദല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റി (ഡിഡിഎ) അറിയിച്ചു. കനത്ത പോലീസ് ബന്തവസ്സിനിടയിലാണ് വെള്ളിയാഴ്ച മുതല്‍ അതോറിറ്റി കയ്യേറ്റക്കാരെ ഒഴിപ്പിച്ചു തുടങ്ങിയത്.  പ്രദേശ വാസികളില്‍നിന്ന് ശക്തമായ എതിര്‍പ്പാണ് നേരിട്ടത്.
കെട്ടിടം പൊളിക്കലിനെതിരെ പ്രതിഷേധിച്ച സ്ത്രീകള്‍ പോലീസ് തങ്ങള്‍ക്കുനേരെ ലാത്തിച്ചാര്‍ജ് നടത്തിയതായി ആരോപിച്ചു.  എന്നാല്‍ ലാത്തിച്ചാര്‍ജുണ്ടായിട്ടില്ലെന്നും ആര്‍ക്കും പരിക്കില്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. പ്രതിഷേധക്കാര്‍) ഡിഡിഎ ഉദ്യോഗസ്ഥരെയും പോലീസിനെയും തടയുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.
ചില സ്ത്രീകള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ചുവന്ന മുളകുപൊടി എറിഞ്ഞുവെന്നും അവരില്‍ ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
ഞായറാഴ്ചയും ഡിഡിഎ കയ്യേറ്റ വിരുദ്ധ നടപടി തുടര്‍ന്നു.
ഏകദേശം 1,200 ചതുരശ്ര മീറ്റര്‍ സര്‍ക്കാര്‍, ഡിഡിഎ ഭൂമി കൈയേറ്റക്കാരില്‍ നിന്ന് തിരിച്ചുപിടിച്ചിട്ടുണ്ടെന്നും ബാക്കി സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.  
മാര്‍ച്ച് 9 വരെ തുടരുന്ന പൊളിക്കലിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. ഒരു മാസത്തിനുശേഷം തെക്കന്‍ ദല്‍ഹിയിലെ പുരാവസ്തു പാര്‍ക്കിലാണ്  ജി 20 യോഗത്തിന് വേദി ഒരുക്കുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News