ജിദ്ദ-ചെങ്കടലിൽ ഏതു നിമിഷവും ഭൂകമ്പമുണ്ടായേക്കാമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ കൃത്യമല്ലെന്നും വ്യക്തിപരമായ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ളവയാണെന്നും സൗദി ജിയോളജിക്കൽ വകുപ്പ് വ്യക്തമാക്കി. ആഴ്ചകൾ തോറും പത്തോളം ചെറു പ്രകമ്പനങ്ങൾ ചെങ്കടലിൽ സംഭവിക്കാറുണ്ടെന്നും അവയൊന്നും ഭീഷണിയുള്ളതല്ലെന്നും വാർത്താ പ്രാധാന്യം നേടാറില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ഏതു നിമിഷവും സംഭവിച്ചേക്കാവുന്ന വൻ ഭൂകമ്പത്തിന് ചെങ്കടൽ സാക്ഷ്യം വഹിച്ചേക്കാമെന്ന് സൗദി ജിയോളജിസ്റ്റുകളുടെ ഉന്നത തല സമിതി അദ്ധ്യക്ഷൻ അബ്ദുൽ അസീസ് മുന്നറിയിപ്പു നൽകിയിരുന്നു. ചെങ്കടൽ തീരമേഖലകളിൽ ആയിരത്തോളം ഭൂകമ്പ സാധ്യതാ പ്രദേശങ്ങളുണ്ടെന്നും ഏതു സമയവും അവയുടെ പ്രകമ്പനം പ്രതീക്ഷിക്കാമെന്നും ലഅബൂൻ വ്യക്തമാക്കിയിരുന്നു. കാൽ ലക്ഷത്തിലേറെ മനുഷ്യ ജീവനുകളെടുക്കുകയും പതിനായിരങ്ങളെ ഭവന രഹിതരാക്കിത്തീർക്കുകയും ചെയ്ത സിറിയയിലേയും തുർക്കിയിലേയും വിനാശകാരിയായ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ അൽ ഹദഥ് ചാനൽ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു സൗദി അരാംകോയിൽ നിന്നു വിരമിച്ച അബ്ദുൽ അസീസ് ലഅബൂൻ.
സൗദിയിൽ ഇതേവരെ രണ്ടായിരത്തോളം അഗ്‌നിപർവ്വത സ്‌ഫോടനങ്ങളുണ്ടായിട്ടുണ്ട്. അതിൽ 12ഓളം അഗ്‌നി പർവ്വതങ്ങൾ ഇപ്പോഴുമുണ്ട്. അതിൽ ഉംലജിന് സമീപത്തുള്ള അഗ്‌നിപർവ്വതം ഏത് നിമിഷവും പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളതാണ്.






