ദുബായില്‍ വീട്ടുവാടക കൂടാന്‍ സാധ്യത, പ്രവാസികള്‍ ആശങ്കയില്‍

ദുബായ്- കോവിഡിന് ശേഷം രാജ്യത്തുണ്ടായ സാമ്പത്തിക ഉണര്‍വ് റിയല്‍ എസ്‌റ്റേറ്റ് വിപണിയിലും പ്രതിഫലിക്കുന്നു. എന്നാല്‍ വീട്ടുവാടക വര്‍ധിക്കുമെന്നതാണ് പ്രവാസികളുടെ ആശങ്ക. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ഉണര്‍വ് ഈ വര്‍ഷം വാടകയില്‍ പ്രതിഫലിക്കുമെന്ന ദുബായ് ലാന്‍ഡ് വകുപ്പിന്റെ പ്രവചനം ഈ ആശങ്കക്ക് അടിവരയിടുന്നതാണ്.
വാടകയില്‍ 15 മുതല്‍ 20 ശതമാനംവരെ വര്‍ധനയാണ് പ്രവചിക്കപ്പെടുന്നത്. വാടക വര്‍ധിച്ചാല്‍ ആദ്യം ബാധിക്കുന്നതു മലയാളികളെയാണ്. ഇപ്പോഴുള്ളതിനേക്കാള്‍ 10 ശതമാനമെങ്കിലും വര്‍ധിച്ചാല്‍ ദുബായിയുടെ ഹൃദയ ഭൂമിയില്‍നിന്നു മലയാളികള്‍ നഗരത്തിനു പുറത്തുള്ള സ്ഥലങ്ങള്‍ തേടേണ്ടി വരും.
കുടുംബത്തില്‍ രണ്ടു പേര്‍ക്കും ജോലിയുള്ളവര്‍പോലും കുട്ടികളുടെ പഠന ചെലവും വാടകയും നല്‍കി തട്ടിമുട്ടിയാണ് ഓരോ മാസവും തികക്കുന്നത്. മെട്രോ സൗകര്യം, ബസ് സൗകര്യം എന്നിവ കണക്കിലെടുത്താണ് നഗരത്തിനുള്ളില്‍ വാടക നിശ്ചയിച്ചിരിക്കുന്നത്. മെട്രോ, ബസ് സൗകര്യങ്ങളില്ലാത്ത ടൗണ്‍ഷിപ്പുകളില്‍ വാടക കുറയും. അപ്പോള്‍, യാത്രക്കു ടാക്‌സികളോ സ്വന്തം വാഹനങ്ങളെയോ ആശ്രയിക്കേണ്ടി വരുമെന്നതാണ് പ്രശ്‌നം.

ചവറ്റുകുട്ടയില്‍ ഒളിപ്പിച്ച വന്‍ തുക മോഷ്ടിച്ച പ്രതികള്‍ക്ക് തടവ്

ദുബായ് - നാട്ടില്‍ പോകുമ്പോള്‍ സ്വന്തം വില്ലയുടെ ടെറസിലെ ചെറിയ ചവറ്റുകുട്ടയില്‍ വന്‍തുക ഒളിപ്പിച്ചുവെച്ച അറബ് വനിതക്ക് അത് നഷ്ടമായി. പണം മോഷണം പോകാതിരിക്കാനാണ് ഈ സൂത്രവിദ്യയെങ്കിലും അപ്രതീക്ഷിതമായത് സംഭവിക്കുകയായിരുന്നു. അവധിക്ക് നാട്ടിലേക്ക് പോകുമ്പോള്‍ 8,15,000 ദിര്‍ഹമാണ് ഒളിപ്പിച്ചുവച്ചത്.
ഇവരുടെ പരാതിപ്രകാരം പോലീസ് നടത്തിയ അന്വേഷണത്തില്‍, വില്ലയില്‍ അറ്റകുറ്റപ്പണിക്ക് എത്തിയ രണ്ടു തൊഴിലാളികളാണ് പണം മോഷ്ടിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇവരെ കോടതി തടവിന് ശിക്ഷിച്ചു. നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് എ.സി അറ്റകുറ്റപ്പണി നടത്തുന്നതിനായി എത്തിയ രണ്ടു തൊഴിലാളികള്‍ മോഷണം നടത്തുന്നത് കണ്ടെത്തിയത്.

 

Latest News