ആദിവാസി യുവാവിന്റെ മരണം :മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാര്‍ക്കെതിരെ കുടുംബം

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മാതൃ ശിശു സംരക്ഷ കേന്ദ്രത്തില്‍ നിന്ന് കാണാതായ ആദിവാസി യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം. മോഷണക്കുറ്റം ആരോപിച്ച് സുരക്ഷ ജീവനക്കാര്‍ ചോദ്യം ചെയ്തതിന്റെ  മനോവിഷമത്തിലായിരുന്നു യാവാവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മരിച്ചത് എങ്ങനെയെന്ന് അറിയണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്താണ്  വയനാട്  മേപ്പാടി പാറവയല്‍ സ്വദേശി വിശ്വനാഥനെ(46) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ പ്രസവത്തിനായി എത്തിയ ഇയാളെ ഇന്നലെ രാവിലെ മുതല്‍  കാണാതായിരുന്നു. വീട്ടുകാരുടെ പരാതിയില്‍ ഇന്നലെ പൊലിസ് കേസെടുത്തിരുന്നു. 15 മീറ്റര്‍ ഉയരമുള്ള മരത്തിലാണ് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പണവും മൊബൈല്‍ ഫോണും അടക്കം മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ വിശ്വനാഥനെ ചോദ്യം ചെയ്തത്. ഇല്ലാത്ത കുറ്റം ആരോപിച്ചതില്‍ വിശ്വനാഥന് ദേഷ്യവും സങ്കടവും ഉണ്ടായിരുന്നുവെന്നും അതിനുശേഷമാണ് ആശുപത്രിയില്‍ നിന്ന് കാണാതെ ആയതെന്നും വിശ്വനാഥന്റെ ഭാര്യ മാതാവ് ലീല പറയുന്നു. ആശുപത്രിക്ക് മുന്നിലെ കുഴിയിലേക്ക് എടുത്ത് ചാടിയെന്ന് പിന്നീട് ആളുകള്‍ പറഞ്ഞറിഞ്ഞു. വിശ്വനാഥന്‍ എങ്ങനെ മരിച്ചു എന്ന് അറിയണമെന്നും കുടുംബം ആവശ്യപ്പെട്ടു. വര്‍ഷങ്ങള്‍ കാത്തിരുന്ന് കുഞ്ഞിനെ കിട്ടിയതിന്റ് സന്തോഷത്തിലായിരുന്നു വിശ്വനാഥന്‍ എന്നും ലീല കൂട്ടിച്ചേര്‍ത്തു.

 

 

 

 

Latest News