മലയാളികളുടെ ഗൾഫ് പ്രവാസത്തിനും മുമ്പ് നമ്മുടെ പൂർവികർ എത്തിച്ചേർന്നിരുന്ന രാജ്യങ്ങളാണ് സിലോണും ബർമയും സിംഗപ്പൂരുമൊക്കെ. രണ്ടാം ലോക മഹായുദ്ധ ശേഷം കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. എങ്കിലും ആദ്യകാല പ്രവാസികൾ ബാക്കിവെച്ച ചില അടയാളങ്ങൾ കേരളത്തിലുണ്ട്. സിലോൺ ബേക്കറിയും ജാഫ്ന ഹോട്ടലും റങ്കൂൺ കഫേയും പലേടത്തും കാണാൻ സാധിക്കും. തമിഴ്നാട്ടിലെ രാമേശ്വരം വഴിയായിരുന്നു പലരുടെയും സിലോൺ യാത്ര.
തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയുടെ ഭാഗമായ പാമ്പൻ ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്ന പാലമാണ് പാമ്പൻ പാലം. നൂറ്റാണ്ടോളം പഴക്കമുള്ള പാമ്പൻ പാലം ഇന്ത്യയിലെ എൻജിനീയറിങ് വിസ്മയങ്ങളിലൊന്നാണ്.
2345 മീറ്റർ നീളമുള്ള പാമ്പൻ പാലം രാജ്യത്തെ ഏറ്റവും നീളമുള്ള കടൽ പാലമാണ്. കപ്പലുകൾക്ക് കടന്നു പോകാൻ സൗകര്യമൊരുക്കി പകുത്ത് മാറാൻ കഴിയുന്ന രീതിയിലാണ് പാലത്തിന്റെ നിർമാണം. പ്രധാന കരയ്ക്കും രാമേശ്വരം ഉൾപ്പെടുന്ന പാമ്പൻ ദ്വീപിനും ഇടയിലുള്ള പാക് കടലിടുക്കിനും കുറുകെയാണ് പാലം.
പാമ്പൻ ദ്വീപിനെയും രാമശ്വരത്തെയും ബന്ധിപ്പിച്ചുകൊണ്ട് ബ്രിട്ടീഷ് സർക്കാർ 1914 ൽ നിർമിച്ച പാമ്പൻ പാലം ഇനി ചരിത്ര സ്മാരകമാവും. പാലത്തിലൂടെയുള്ള ട്രെയിൻ ഗതാഗതം പൂർണമായി നിർത്തിവെക്കുന്നതായി ദക്ഷിണ റെയിൽവേ അറിയിച്ചു. പുതിയ പാലത്തിന്റെ പണി പൂർത്തിയാക്കിയ ശേഷമാകും ഇവിടെ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുക.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇതു വഴിയുള്ള ട്രെയിൻ ഗതാഗതം പൂർണമായും നിർത്തിക്കൊണ്ടുള്ള ഉത്തരവ് റെയിൽവേ ഇറക്കിയത്. പുതിയ പാലം വരുന്നത് വരെ രാമേശ്വരത്തേക്കുള്ള ട്രെയിനുകൾ മണ്ഡപം സ്റ്റേഷനിൽ സർവീസ് അവസാനിപ്പിക്കും.
മീറ്റർ ഗേജ് തീവണ്ടികൾക്കു മാത്രം കടന്നുപോകാൻ കഴിഞ്ഞിരുന്ന പഴയ പാലം റെയിൽവേ വിപുലീകരണത്തിന്റെ ഭാഗമായി 2007 ൽ ബ്രോഡ്ഗേജ് ആയി മാറ്റി.
രാമേശ്വരത്തിന്റെ ഏറ്റവും കിഴക്കു ഭാഗത്ത് സമുദ്രത്തിലേക്കു നീണ്ടു കിടക്കുന്ന തുരുത്താണ് ധനുഷ്കോടി. ഇവിടെ നിന്നു ശ്രീലങ്കയിലേക്കു കടലിലൂടെ 16 കിലോമീറ്റർ ദൂരമേയുള്ളൂ. 1914 ഫെബ്രുവരി 24 നു പാലം നിർമാണം പൂർത്തിയായി. കപ്പലുകൾക്കു കടന്നു പോകേണ്ടിയിരുന്നതിനാൽ നടുഭാഗം കപ്പൽ ചാലിന്റെ വീതിയിൽ ഇരു വശങ്ങളിലേക്കുമായി ഉയർത്തി മാറ്റാവുന്ന രീതിയിലാണ് പാലം രൂപ കൽപന ചെയ്തത്. പാമ്പൻ പാലം യാഥർഥ്യമായതോടെ ദക്ഷിണേന്ത്യയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ശ്രീലങ്കയിലേക്കുള്ള പോക്കുവരവ് ഏറെ എളുപ്പമായി. പാലം പണിയും മുമ്പ് മണ്ഡപം വരെ സർവീസ് നടത്തിയിരുന്ന ട്രെയിൻ ധനുഷ്കോടി വരെയാക്കി. ധനുഷ്കോടിയിൽ നിന്ന് ശ്രീലങ്കയിലെ തലൈ മാന്നാറിലേക്ക് നിരവധി ചെറുകപ്പലുകൾ സർവീസ് നടത്തി. അവിടെ നിന്ന് കൊളംബോയിലേക്ക് വേറെ ട്രെയിൻ.
1964 ഡിസംബർ 22 നു രാത്രിയുണ്ടായ അതിശക്തമായ ചുഴലിക്കാറ്റ് പാമ്പൻ ദ്വീപിനെ തകർത്തെറിഞ്ഞു. ധനുഷ്കോടിയെ തകർത്തെറിഞ്ഞ കൊടുങ്കാറ്റിൽ പാമ്പൻ പാലത്തിനു മുകളിലൂടെയാണ് തിരമാലകൾ ആഞ്ഞടിച്ചത്. ധനുഷ്കോടിയിലേക്കു പോവുകയായിരുന്ന ഒരു ട്രെയിൻ ഒന്നാകെ കടലിലേക്ക് ഒലിച്ചുപോയി. 115 യാത്രക്കാരും മരിച്ചു. ധനുഷ്കോടി പട്ടണവും റോഡും തീവണ്ടി പാളവും എല്ലാം പൂർണമായി നശിച്ചു. പാമ്പൻ പാലത്തിനും കാര്യമായി കേടുപറ്റി. പാലത്തിന്റെ നടുവിലെ ലിഫ്റ്റ് ചുഴലിയിലും തകർന്നില്ല. ഈ ഭാഗം നിലനിർത്തി പിന്നീട് പുതുക്കിപ്പണിതതാണ് ഇപ്പോഴത്തെ പാലം.
കൊടുങ്കാറ്റിൽ പാലത്തിന്റെ പല ഭാഗങ്ങളും തകർന്നെങ്കിലും മധ്യഭാഗത്തിന് കേടുപാടുകളൊന്നും സംഭവിച്ചില്ല. അത് നിലനിർത്തിക്കൊണ്ടു തന്നെ പാലം പുതുക്കിപ്പണിതു. 1988 ൽ റെയിൽവേ ട്രാക്കിന് സമാന്തരമായി റോഡുപാലം വരുന്നതുവരെ ഇതായിരുന്നു രാമേശ്വരത്തുള്ളവർക്ക് വൻകരയുമായി ബന്ധപ്പെടാനുള്ള ഏക വഴി.
രണ്ട് കിലോമീറ്ററിലേറെ നീളമുള്ള പഴയ പാലത്തിൽ കാലപ്പഴക്കം കാരണം അറ്റകുറ്റപ്പണി അസാധ്യമായ സാഹചര്യത്തിലാണ് ഇതിന് സമാന്തരമായി പുതിയ പാലം നിർമിക്കാൻ റെയിൽവേ തീരുമാനിച്ചത്. റെയിൽവേ വികാസ് നിഗം ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് നിർമാണം. പുതിയ പാലത്തിന് 2019 നവംബറിലാണ് തറക്കല്ലിട്ടത്. 540 കോടി രൂപയാണ് നിർമാണച്ചെലവ്. 2022 മാർച്ചിൽ പണി പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമെങ്കിലും പിന്നീടത് നീണ്ടുപോയി. പുതിയ പാലം തുറന്നാലും പഴയ പാമ്പൻ പാലം പൂർണമായി പൊളിച്ചു മാറ്റില്ല. ഇതിന്റെ ഒരു ഭാഗം പാമ്പൻ റെയിൽവേ സ്റ്റേഷനിൽ ചരിത്ര സ്മാരകമായി പ്രദർശിപ്പിക്കാനാണ് പദ്ധതി.