കൊച്ചി- പാതയോരങ്ങളിലെ അനധികൃത ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഫ്ളക്സുകൾ നീക്കം ചെയ്യണമെന്ന ഉത്തരവുകൾ നടപ്പാക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി വിമർശനമുന്നയിച്ചത്. കോടതിയുടെ ക്ഷമ ദൗർബല്യമായി കാണരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. അനധികൃത ബോർഡുകൾ മാറ്റാൻ സർക്കാരിന് ഉദ്ദേശ്യമില്ലേയെന്ന് കോടതി ആരാഞ്ഞു. സർക്കാരിന് എന്തും ചെയ്യാമെന്ന നിലപാട് പാടില്ലെന്നും കോടതി വ്യക്തമാക്കി. വ്യവസായ സെക്രട്ടറിയോട് കേസുമായി ബന്ധപ്പെട്ടു സത്യവാങ്മൂലം സമർപിക്കണമെന്നു കഴി്ഞ്ഞ 24ന് കോടതി നിർദേശിച്ചിരുന്നു. സത്യവാങ്മൂലം സമർപ്പിക്കാത്തതാണ് കോടതിയുടെ വിമർശനത്തിന് ഇടയാക്കിയത്.
അനധികൃത കൊടിതോരണങ്ങളും ബാനറുകളും നീക്കം ചെയ്യണമെന്ന ഹരജികളിലാണ് വിമർശനം. മാറ്റിയ പഴയ ബോർഡുകളുടെ സ്ഥാനത്ത് പുതിയവ എത്തിയെന്ന് അമിക്വസ് ക്യൂറി കോടതിയെ അറിയിച്ചു. ഉത്തരവ് ലംഘിച്ച് തിരുവനന്തപുരം സിറ്റിയിൽ നിരവധി ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നു അമിക്കസ് ക്യുറി കോടതിയിൽ ബോധിപ്പിച്ചു. ഫ്ളക്സ് നീക്കം ചെയ്യുന്നതിൽ പോലിസ് സഹകരിക്കുന്നില്ലെന്നും തിരുവന്തപുരം കോർപറേഷൻ സെക്രട്ടറി വ്യക്തമാക്കി. ഉന്നത സ്ഥാനത്തിരിക്കുന്നവരുടെ മുഖമാണ് ഫകസുകളിൽ മുഴുവൻ. ഇത് ആരോട് പറയാനാണെന്നും കോടതി ചോദിച്ചു. എന്നാൽ ഉത്തരവ് നടപ്പാക്കാതെ കോടതിയെ തോൽപിക്കാനാവില്ലെന്നും സിംഗിൾ ബഞ്ച് മുന്നറിയിപ്പ് നൽകി.
പ്രിന്റ് ചെയ്തവരുടെയും സ്ഥാപിച്ചവരുടെയും വിവരങ്ങൾ ബാനറിൽ രേഖപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയാൽ അവരുടെ ലൈസൻസ് റദ്ദാക്കണം. പാതയോരങ്ങളിലെ അനധികൃത കൊടി തോരണങ്ങളും ബാനറും നീക്കം ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ തദ്ദേശ ഭരണ സ്ഥാപനത്തിലെ സെക്രട്ടറിക്കും സമിതിയംഗങ്ങൾക്കും വ്യക്തിപരമായി ഉത്തരവാദിത്വം ചുമത്തുമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രിന്റ് ചെയ്തവരുടെയും സ്ഥാപിച്ചവരുടെയും വിവരങ്ങൾ ബാനറിൽ രേഖപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയാൽ അവരുടെ ലൈസൻസ് റദ്ദാക്കണം. ഇവ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രാദേശിക - ജില്ലാതല സമിതികൾക്ക് രൂപം നൽകണമെന്ന ഉത്തരവിൻമേൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി കേസ് വീണ്ടും പരിഗണിക്കുന്ന റിപ്പോർട്ട് നൽകണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചിരുന്നു.