ചൈനീസ് ടയർ വ്യവസായികൾ മുഖ്യ റബർ വിപണികളിൽ ചരക്കിനായി എത്തുമെന്ന കയറ്റുമതി രാജ്യങ്ങളുടെ പ്രതീക്ഷകൾക്ക് തിരിച്ചടി. ന്യൂ ഇയർ ആഘോഷങ്ങൾ കഴിഞ്ഞ് ചൈന അസംസ്‌കൃത റബറിനായി രാജ്യാന്തര മാർക്കറ്റിൽ ഇറങ്ങുമെന്നായിരുന്നു കണക്കുകൂട്ടൽ. റബർ ഉൽപാദനത്തിൽ മുന്നിൽ നിൽക്കുന്ന തായ്‌ലാൻഡും ഇന്തോനേഷ്യയും മലേഷ്യയും കനത്ത തോതിൽ റബർ ഷിപ്പ്‌മെന്റ് നടത്താനാവുമെന്ന നിഗമനത്തിലായിരുന്നു. എന്നാൽ മൂന്ന് രാജ്യങ്ങളെയും അംബരപ്പിച്ച് പുതിയ കച്ചവടങ്ങൾക്ക് ചൈനീസ് വ്യവസായികൾ താൽപര്യം കാണിച്ചില്ല. ബാങ്കോക്ക് വിപണി വൻ പ്രതീക്ഷയിലായിരുന്നു. ജനുവരിയിൽ കിലോ 133 രൂപയിൽ നീങ്ങിയ റബർ പോയവാരം തുടക്കത്തിൽ 155 രൂപ വരെ കയറിയെങ്കിലും ചൈനീസ് ഓർഡറുകളുടെ അഭാവം മൂലം 144 ലേക്ക് ഇടിഞ്ഞു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഒറ്റപ്പെട്ട മഴ ലഭ്യമായി. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം വാരാവസാനം ദുർബലമായ സാഹചര്യത്തിൽ മഴമേഘങ്ങൾ പുതിയ ദിശയിലേക്ക് തിരിയാം. മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും ചെറിയ അളവിൽ മഴയുണ്ടായി. കാലാവസ്ഥ മാറ്റം റബർ ഉൽപാദന മേഖലയിൽ ചലനങ്ങൾ സൃഷ്ടിക്കും. കൊച്ചിയിൽ നാലാം ഗ്രേഡ് റബർ വില 200 രൂപ കുറഞ്ഞ് 14,100 ലേക്ക് താഴ്ന്നു. അഞ്ചാം ഗ്രേഡ് 300 രൂപ താഴ്ന്ന് 13,300-13,800 ൽ ക്ലോസിങിൽ നടന്നു. സംസ്ഥാനത്തെ ചെറുകിട വെളിച്ചണ്ണ മില്ലുകാർ കൊപ്ര സംഭരണം കുറച്ചു. നാളികേര വിളവെടുപ്പ് പുരോഗമിക്കുന്നതിനാൽ വില ഇടിയുമെന്ന കണക്കുകൂട്ടലിലാണ് വ്യവസായികൾ. ഇതിനിടയിൽ ബജറ്റിൽ സംസ്ഥാന സർക്കാർ പച്ചത്തേങ്ങ സംഭരണ വില കിലോ രണ്ട് രൂപ ഉയർത്തി 34 ലാക്കി. ഈ വിവരം വിപണിയിൽ യാതൊരു ചലനവും സൃഷ്ടിച്ചില്ല. കൊച്ചിയിൽ വെളിച്ചെണ്ണ 13,100 ലും കൊപ്ര 8400 ലുമാണ്. കോഴിക്കോട്ട് കൊപ്ര 8850 രൂപ. കുരുമുളക് വിളവെടുപ്പ് പുരോഗമിച്ചതോടെ കർഷകർ പുതിയ ചരക്ക് വിൽപനക്ക് ഇറക്കി. കേരളത്തിലും കർണാടകയിലും മാസമധ്യത്തോടെ കൂടുതൽ മുളക് വിൽപനക്ക് ഇറങ്ങാൻ ഇടയുണ്ട്. അന്തർസംസ്ഥാന വാങ്ങലുകാരിൽ നിന്നുള്ള ഡിമാന്റ് കുറഞ്ഞതിനാൽ മുളക് വില ക്വിന്റലിന് 700 രൂപ ഇടിഞ്ഞു. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 48,900 രൂപയായി. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ വില ടണ്ണിന് 6350 ഡോളർ. ഇന്തോനേഷ്യ 3100 ഡോളറിനും ബ്രസീൽ 2900 ഡോളറിനും വിയറ്റ്‌നാം 3000 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
ഓഫ് സീസണിലും ലേല കേന്ദ്രങ്ങളിൽ ഏലക്ക പ്രവാഹം. വിളവെടുപ്പ് അവസാനിച്ചതിനാൽ വരവ് ചുരുങ്ങുമെന്ന് ഇടപാടുകാർ ഭയപ്പെട്ട അവസരത്തിലാണ് വാങ്ങലുകാരെ ഞെട്ടിക്കും വിധം ഏലക്ക വിൽപനക്ക് വന്നത്. റമദാൻ വേളയിലെ ആവശ്യങ്ങൾക്കായി അറബ് രാജ്യങ്ങൾ രംഗത്തുണ്ട്. കയറ്റുമതിക്കാരും ആഭ്യന്തര വ്യാപാരികളും ഏലക്ക സംഭരിക്കാൻ ഉത്സാഹിച്ചു. ശരാശരി ഇനങ്ങൾ കിലോ 1100 രൂപക്ക് മുകളിലാണ്. ഈ വാരം വരവ് കുറഞ്ഞാൽ നിരക്ക് കൂടുതൽ മെച്ചപ്പെടാം. സംസ്ഥാനത്ത് സ്വർണ വില പവന് 42,120 രൂപയിൽ നിന്നും റെക്കോർഡായ 42,480 രൂപയും മറികടന്ന് 42,880 വരെ ഉയർന്ന് പുതിയ റെക്കോർഡ് സ്ഥാപിച്ചു. എന്നാൽ വെളളി, ശനി ദിവസങ്ങളിൽ മൊത്തം 960 രൂപ പവന് ഇടിഞ്ഞു. വാരാന്ത്യം പവൻ 41,920 രൂപയിലാണ്.