സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച 1000 കോടി രൂപയുടെ മെയ്ക്ക് ഇൻ കേരള പദ്ധതിയിലൂടെ കേരള ബ്രാന്റ് സൃഷ്ടിക്കുകയാണ്് ലക്ഷ്യമെന്ന് വ്യവസായ മന്ത്രി രാജീവ്. വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള അഗ്രോ ഫുഡ്‌പ്രോ തൃശൂർ തേക്കിൻകാട് മൈതാനത്തെ വിദ്യാർത്ഥി കോർണറിൽ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യ വ്യക്തമാക്കിയത്. കാർഷിക, ഭക്ഷ്യ സംസ്‌കരണ സംരംഭകത്വ മേഖലയിൽ പുത്തനുണർവ് ലക്ഷ്യമിട്ടാണ് പ്രദർശന വിപണന മേള സംഘടിപ്പിച്ചിട്ടുള്ളത്.
കുപ്പിവെള്ളം ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങൾക്കായി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിൽ പല ഉൽപന്നങ്ങളും സ്വന്തമായി ഉൽപാദിപ്പിക്കാൻ മെയ്ക്ക് ഇൻ കേരള വഴി സാധിക്കും. ബജറ്റിൽ പ്രഖ്യാപിച്ച മിഷൻ 1000 പദ്ധതിയിലൂടെ സംസ്ഥാനത്തെ ഏറ്റവും മികച്ച 1000 ചെറുകിട സംരംഭങ്ങൾ തെരഞ്ഞെടുത്ത് അവയിലൂടെ ഒരു ലക്ഷം കോടി രൂപയുടെ അധിക വരുമാനം ഉണ്ടാക്കുകയാണ് ലക്ഷ്യം. നിലവിലെ സംരംഭകത്വ വർഷം പദ്ധതിയിൽ ഉൾപ്പെടുത്തി മാർച്ച് അവസാനത്തോടെ ഒന്നര ലക്ഷം പുതിയ സംരംഭങ്ങൾ സൃഷ്ടിക്കാൻ വ്യവസായ വകുപ്പിന് കഴിയുമെന്നാണ് പ്രതീക്ഷ. അടുത്ത വർഷവും സംരംഭക വർഷമായി ആചരിക്കും.
വ്യവസായ രംഗത്ത് ഈ വർഷം 17.3 ശതമാനം വർധനയുണ്ടായി. കേരള ചരിത്രത്തിലെ ഏറ്റവും വലിയ വ്യാവസായിക വളർച്ച നിരക്കാണിത്. ഇന്ത്യയുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ വ്യാവസായിക ഉൽപാദന രംഗത്തെ വളർച്ച നിരക്ക് 10.3 ശതമാനമായിരുന്നു. ഈ വർഷം അത് 4.1 ഒരു ശതമാനമായി കുറഞ്ഞതായാണ് സാമ്പത്തിക സർവേ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ കേരളത്തിന്റെ ഈ വർഷത്തെ ഉൽപാദന രംഗത്തെ വളർച്ച നിരക്ക് 18.9 ശതമാനമാണ്.
മാനവിക വികസനം, വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമ പ്രവർത്തനങ്ങൾ തുടങ്ങിയവയിലെ മുന്നേറ്റമാണ് കേരള മോഡലിന്റെ ശക്തിയെങ്കിൽ അതിന്റെ ദൗർബല്യം അടിസ്ഥാന സൗകര്യ വികസനത്തിലെ അപര്യാപ്തതയും കാർഷിക, വ്യവസായ മേഖലകളിലെ സ്തംഭനാവസ്ഥയുമായിരുന്നു. ഈ പരിമിതി പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് സംസ്ഥാന സർക്കാർ ഊന്നൽ നൽകുന്നത്. വ്യാവസായിക, കാർഷിക മേഖലകളിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ അതിന്റെ ഫലമാണെന്നും മന്ത്രി പറഞ്ഞു.
സംരംഭക വർഷാചരണത്തിലൂടെ 1,29,250 പുതിയ സംരംഭങ്ങൾ കേരളത്തിൽ തുടങ്ങാൻ സാധിച്ചു. 7825 കോടി നിക്ഷേപമുണ്ടായി. 2,78,201 തൊഴിലവസരങ്ങൾ ഇതിന്റെ ഭാഗമായി സൃഷ്ടിച്ചു. ഏറ്റവും കൂടുതൽ സംരംഭങ്ങൾ ആരംഭിച്ചത് തൃശൂർ ജില്ലയിലാണ്. സംസ്ഥാനത്ത് പുതുതായി ആരംഭിച്ച സംരംഭങ്ങളിൽ 22,293 സംരംഭങ്ങൾ ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ടതാണ്. 1287.4 കോടി രൂപയുടെ നിക്ഷേപവും 55,212 തൊഴിലവസരങ്ങളും ഇതുവഴി സൃഷ്ടിക്കപ്പെട്ടതായും മന്ത്രി പറഞ്ഞു.
പുതുതായി തുടങ്ങിയ സംരംഭങ്ങളിൽ സർക്കാരിന് മുതൽ മുടക്കുണ്ടാവുകയെന്നത് പ്രധാനമല്ല. ഇതുവരെ സ്വർണമായോ പണമായോ ബാങ്ക് നിക്ഷേപമായോ കിടന്നിരുന്ന ധനം മൂലധനമായി മാറ്റാൻ കഴിഞ്ഞുവെന്നതാണ് ഇതിലൂടെ കൈവരിച്ച പ്രധാന നേട്ടം. തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സമ്പദ്‌വ്യവസ്ഥയെ ചലിപ്പിക്കാനും ഇതുവഴി കഴിഞ്ഞതായും മന്ത്രി പറഞ്ഞു. പട്ടികവർഗ, പിന്നോക്ക ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണൻ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു.