Sorry, you need to enable JavaScript to visit this website.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിനായി മുരളിയുടെ ചോദ്യം, പുനഃസ്ഥാപിക്കില്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി

ന്യുദല്‍ഹി- ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ സഹായം വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ ദിവസം കേന്ദ്രധനകാര്യമന്ത്രി അവതരിപ്പിച്ച ബജറ്റിലും ന്യൂനപക്ഷ വിദ്യാഭ്യാസത്തിനുള്ള വിഹിതം ഗണ്യമായി വെട്ടിക്കുറച്ചിരുന്നു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ എടുത്തുകളയുകയോ സഹായത്തുക കുറക്കുകയോ ചെയ്യുന്ന നിലപാടാണ് കേന്ദ്രം തുടരുന്നത്. ബജറ്റിലും ഈ നിലപാട് വ്യക്തമാണ്.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പും ഫെലോഷിപ്പും പുനഃസ്ഥാപിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി സ്മൃതി ഇറാനി ലോക്്‌സഭയില്‍ അറിയിക്കുകയും ചെയ്തു. കെ. മുരളീധരന്‍ എം.പിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സര്‍ക്കാരിന്റെ മറ്റ് മന്ത്രാലയങ്ങള്‍ നടപ്പിലാക്കുന്ന സമാനമായ സ്‌കോളര്‍ഷിപ്പ് പദ്ധതികളുമായി സമന്വയിപ്പിക്കുന്നതിനാണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.
ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്, മദ്രസ-ന്യൂനപക്ഷ സ്ഥാപന ധനം എന്നിവ കേന്ദ്രം കുത്തനെ വെട്ടിക്കുറച്ചിരുന്നു. ഒ.ബി.സി, ഇ.ബി.സി, ഡി.എന്‍.ടി എന്നീ വിഭാഗങ്ങള്‍ക്കുള്ള പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് വിഹിതം 41 ശതമാനമാണ് വെട്ടിക്കുറച്ചത്. 281 കോടിയാണ് ഈ ഇനത്തില്‍ നീക്കിവെച്ചത്. 2022 ല്‍ ഇത് 478 കോടിയായിരുന്നു.
ഒ.ബി.സി ഫെലോഷിപ്പുകള്‍ക്ക് ഇത്തവണ ലഭിച്ചത് 57 കോടി രൂപ മാത്രമാണ്. പട്ടികജാതിക്കാര്‍ക്കുള്ള ദേശീയ ഫെലോഷിപ്പ് 173 കോടിയില്‍ നിന്ന് 163 കോടിയായി കുറച്ചു. അതേസമയം പട്ടികവര്‍ഗക്കാര്‍ക്കുള്ള ദേശീയ ഫെലോഷിപ്പിന് 145 കോടി രൂപ ലഭിച്ചിട്ടുണ്ട്.
മദ്രസ, ന്യൂനപക്ഷ സ്ഥാപന ഫണ്ട് 93 ശതമാനമാണ് കുറച്ചത്. ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ആകെ വിഹിതത്തില്‍ 38 ശതമാനമാണ് വെട്ടിക്കുറച്ചത്. ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് നല്‍കിവരുന്ന പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിനായി ഇത്തവണ 992 കോടി രൂപയാണ് വകയിരുത്തിയത്. കഴിഞ്ഞ തവണ ഇത് 1425 കോടിയായിരുന്നു. പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് 550 ല്‍ നിന്ന് 1065 കോടിയായി ഉയര്‍ത്തിയിട്ടുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News