Sorry, you need to enable JavaScript to visit this website.

ഒന്നര വര്‍ഷം സൗദി ജയിലില്‍ കഴിഞ്ഞ മഞ്ചേരി സ്വദേശിക്ക് മോചനം

റിയാദ്-വാഹനവുമായി ബന്ധപ്പെട്ട കേസില്‍ ഒന്നരവര്‍ഷമായി റിയാദ് ജയിലില്‍ കഴിഞ്ഞ മലപ്പുറം മഞ്ചേരി സ്വദേശിക്ക് മോചനം. ജിദ്ദയിലും റിയാദിലുമുള്ള കേസുകള്‍ ഒഴിവായ ശേഷമാണ് ജയില്‍ മോചനം ലഭിച്ചത്.
വാഹന പരിശോധനക്കിടെ കണ്ടെത്തിയ കുറ്റത്തിന്റെ പേരിലാണ് ഇദ്ദേഹത്തിന് ജിദ്ദ പോലീസ് ജയില്‍ ശിക്ഷ വിധിച്ചത്. തുടര്‍ന്ന് ജിദ്ദയില്‍ നിന്ന് നാടുകടത്താന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഇദ്ദേഹത്തിന്റെ പേരില്‍ റിയാദ് കോടതിയില്‍ കേസുണ്ടെന്ന് കണ്ടെത്തി. റിയാദിലെ ഒരു റെന്റ് എ കാര്‍ സ്ഥാപനത്തിന് 18000 റിയാല്‍ നല്‍കാനുണ്ടെന്ന് കാണിച്ചാണ് കോടതിയില്‍ കേസ് നല്‍കിയിരുന്നത്. കാര്‍ എടുത്തപ്പോള്‍ നല്‍കിയ പ്രോമിസറി നോട്ട് ആണ് വിനയായത്. ഇതോടെ ജയില്‍ മോചനം നീണ്ടു. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മൂന്നു മാസം മുമ്പ് നാട്ടില്‍ നിന്ന് ബന്ധുക്കള്‍ റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരിനെ ബന്ധപ്പെടുകയായിരുന്നു. ഇതനുസരിച്ച് സിദ്ദീഖ് റെന്റ് എ കാര്‍ കമ്പനിയുമായി സംസാരിച്ചു. ആദ്യമൊക്കെ വഴങ്ങിയില്ലെങ്കിലും പിന്നീട് എഴായിരം റിയാലാക്കി കുറച്ചു നല്‍കി. തുടര്‍ന്ന കമ്പനി കേസ് പിന്‍വലിക്കുകയായിരുന്നു. നല്‍കാനുള്ള പണം വീട്ടുകാരും സുഹൃത്തുക്കളുമാണ് സംഘടിപ്പിച്ചു നല്‍കിയത്. ഇദ്ദേഹത്തിന്റെ പേരില്‍ നിന്ന് വാഹനം മാറ്റി കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അടുത്ത ദിവസം ഫൈനല്‍ എക്‌സിറ്റ് ലഭിക്കുമെന്ന് സിദ്ദീഖ് തുവ്വൂര്‍ പറഞ്ഞു.
റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ, ഹാരിസ് തലാപ്പില്‍, മഞ്ചേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആശിഖ് എന്നിവര്‍ വിവിധ ഘട്ടങ്ങളില്‍ ഈ കേസുമായി ബന്ധപ്പെട്ട സഹായങ്ങള്‍ക്ക് രംഗത്തുണ്ടായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News