ന്യൂദല്‍ഹി-തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥി ഒന്നിലധികം മണ്ഡലങ്ങളില്‍ മത്സരിക്കുന്ന വിഷയത്തില്‍ പാര്‍ലമെന്റ് തീരുമാനിക്കട്ടെ എന്ന് സുപ്രീംകോടതി. വിഷയം നിയമനിര്‍മാണ പരിധിയില്‍ വരുന്നതാണെന്ന് ചൂണ്ടിക്കാട്ടി പൊതുതാല്‍പര്യ ഹരജി കോടതി തള്ളി. ഒന്നിലധികം സീറ്റുകളില്‍ മത്സരിക്കാന്‍ ഒരു സ്ഥാനാര്‍ത്ഥിയെ അനുവദിക്കുന്നത് നിയമനിര്‍മ്മാണ നയത്തിന്റെ കാര്യമാണ്. രാഷ്ട്രീയ ജനാധിപത്യവുമായി ബന്ധപ്പെട്ട്, അത്തരമൊരു കാര്യം അനുവദിക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റ് ആണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ പി.എസ് നരസിംഹ, ജെ.ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഒരു സ്ഥാനാര്‍ത്ഥി ഒന്നിലധികം മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനി ഉപാധ്യായയാണ് കോടതിയെ സമീപിച്ചത്. ഒരു സ്ഥാനാര്‍ത്ഥി ഒന്നിലേറെ സീറ്റുകളില്‍ മത്സരിച്ച് വിജയിച്ചാല്‍ ഒരു സീറ്റ് ഒഴിയേണ്ടി വരും. അവിടെ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. ഇത് പൊതുഖജനാവിന് അധികഭാരം സൃഷ്ടിക്കുന്നതാണ്. അതുകൊണ്ടു തന്നെ ഒരാള്‍ ഒന്നിലേറെ സീറ്റുകളില്‍ മത്സരിക്കാന്‍ അനുവദിക്കുന്ന വ്യവസ്ഥ റദ്ദാക്കണമെന്നുമാണ് ഹരജിക്കാരന്‍ ആവശ്യപ്പെട്ടത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)






