ന്യൂദല്‍ഹി- അനാവശ്യമായി തനിക്ക് ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയെന്ന് ദല്‍ഹിയിലെ അപ്പോളോ ആശുപത്രിക്കെതിരെ ആരോപണമുന്നയിച്ച് വിവാദ എഴുത്തുകാരി തസ്ലീമ നസ്‌റീന്‍.
തസ്ലീമ തുടര്‍ച്ചയായി ട്വീറ്റ് ചെയ്തതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ അവരുടെ ആരോപണം നിഷേധിച്ചു.
മുട്ടുവേദനയുമായി ആശുപത്രിയിലെത്തിയപ്പോള്‍ എക്‌സ്‌റേ, സിടി കണ്ടെത്തലുകളെ കുറിച്ച് ഡോക്ടര്‍മാര്‍ തന്നോട് കള്ളം പറഞ്ഞുവെന്നും ടോട്ടല്‍ ഹിപ് റീപ്ലേസ്‌മെന്റ് സര്‍ജറിക്ക് നിര്‍ബന്ധിച്ചുവെന്നുമാണ് തസ്ലീമ ട്വീറ്റ് ചെയ്തത്.
ആശുപത്രയിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ശസ്ത്രക്രിയ നടത്തിയെന്നും ഇന്നും അതൊരു പേടിസ്വപ്‌നമാണെന്നും തസ്ലീമ പറഞ്ഞു.
മൊത്തം ഇടുപ്പ് മാറ്റിസ്ഥാപിക്കലിന്റെ സങ്കീര്‍ണതകള്‍ കാരണം ഞാന്‍ മരിച്ചാല്‍ ഡോക്ടര്‍ അല്ലാതെ മറ്റാരും ഉത്തരവാദിയല്ലെന്ന് തസ്ലീമ പറഞ്ഞു. കാല്‍മുട്ട് വേദനയുമായി അപ്പോളോ ആശുപത്രിയില്‍ എത്തിയ ശേഷം എക്‌സ്‌റേ, സിടി കണ്ടെത്തലുകളെ കുറിച്ച് ഡോക്ടര്‍ എന്നോട് പച്ചക്കള്ളമാണ് പറഞ്ഞത്.
ചികിത്സക്കായി എയിംസില്‍ പോകാത്തതില്‍ ഖേദമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒട്ടും ആവശ്യമില്ലാത്ത മൊത്തത്തിലുള്ള ഇടുപ്പ് മാറ്റിവെക്കലിന് അവര്‍ നിര്‍ബന്ധിച്ചപ്പോള്‍ അപ്പോളോ വിടാത്തതില്‍ ഞാന്‍ ഇപ്പോഴം ഖേദിക്കുന്നു. എയിംസില്‍ പോയാല്‍ മതിയായിരുന്നു. ഡോക്ടര്‍മാരെ അന്ധമായി വിശ്വസിച്ചുപോയി. അവര്‍ എനിക്ക് ചിന്തിക്കാനോ രണ്ടാമത്തെ അഭിപ്രായം നേടാനോ സമയം നല്‍കിയില്ല. വേണ്ട എന്നു തീര്‍ത്തു പറയാന്‍ കഴിയാത്തതില്‍ ഇപ്പോള്‍ ഞാന്‍ ഖേദിക്കുന്നു- തസ്ലീമ ട്വിറ്ററില്‍ പറഞ്ഞു.
അതിനിടെ, അപ്പോളോ ഹോസ്പിറ്റല്‍ ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ചു. വീഴ്ചയെ തുടര്‍ന്നാണ് രോഗി ആശുപത്രിയിലെത്തിയതെന്നും അനങ്ങാനാവത്ത നിലയിലായിരുന്നുവെന്നും തുടര്‍ന്നാണ് ശസ്ത്രക്രിയ ശുപാര്‍ശ ചെയ്തതെന്നും ആശുപത്രി ആധികൃതര്‍ പ്രസ്താവനില്‍ പറഞ്ഞു.
രോഗിയുടെ ആരോഗ്യസ്ഥിതിയും പ്രായവും കണക്കിലെടുത്ത് ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിദഗ്ധ ഡോക്ടറാണ് ശുപാര്‍ശ ചെയ്തത്. ഇത് രോഗി അംഗീകരിക്കുകയും ഔപചാരികമായി സമ്മതിക്കുകയും ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി പ്രോട്ടോക്കോള്‍ പ്രകാരം രോഗിയെ ഡിസ്ചാര്‍ജ് ചെയ്തുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)