കാറിന്റെ ഡോര്‍ ലോക്കായത് രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സമായി, പ്രാണ രക്ഷയ്ക്കായി കൂട്ട നിലവിളി

കണ്ണൂര്‍: കണ്ണൂരില്‍ ഓടുന്ന കാറിനു തീപിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചതില്‍, ഡോര്‍ ലോക്ക് ആയതു രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമായെന്നു ദൃക്‌സാക്ഷികളായ നാട്ടുകാര്‍. ചില്ലുകള്‍ തകര്‍ത്തു രണ്ടു പേരെയും രക്ഷപ്പെടുത്താനുള്ള ശ്രമം വിജയിച്ചില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. കുറ്റിയാട്ടൂര്‍ സ്വദേശികളായ പ്രജിത് (35), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്.

നടുറോഡില്‍ കാര്‍ നിന്നു കത്തുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളില്‍. കാര്‍ കത്തുന്നത് കണ്ട് ഓടികൂടിയ നാട്ടുകാര്‍ കാറിനടുത്തുചെന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കഴിഞ്ഞില്ല. 'ഫയര്‍ഫോഴ്‌സിനെ വിളിയെടാ' എന്നു നാട്ടുകാര്‍ അലറുന്നത് വിഡിയോയില്‍ കേള്‍ക്കാം. കാറില്‍നിന്ന് നിലവിളി ശബ്ദവും ഉയരുന്നുണ്ട്. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു.

ഓടുന്ന മാരുതി കാറിന്റെ മുന്‍വശത്താണ് തീ കണ്ടത്. ഇത് ഉള്ളിലേക്കു പടരുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഓടിയെത്തിവര്‍ക്കു പിന്നിലിരുന്നവരെ രക്ഷിക്കാനായി. മുന്നിലിരുന്ന പ്രജിത് പിന്നിലെ ഡോറിന്റെ ലോക്ക് തുറന്നു നല്‍കുകയായിരുന്നെന്നും ചിലര്‍ പറഞ്ഞു. ജില്ലാ ആശുപത്രിക്കു സമീപം ഇന്നു രാവിലെയാണ് അപകടം. ഗര്‍ഭിണിയായ റീഷയെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം. ഫയര്‍ സ്റ്റേഷനില്‍നിന്നു നൂറു മീറ്റര്‍ അകലെ വച്ചാണ് അപകടമുണ്ടായത്. ഇവിടെ നിന്നുള്ള ഉദ്യോഗസ്ഥര്‍ എത്തിയാണ് തീയണച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News