Sorry, you need to enable JavaScript to visit this website.

കുട്ടികളുടെ സ്വന്തം 'മിങ്കു ബാപ്പു' ബ്രൗണ്‍ ഷുഗറുമായി പിടിയില്‍ 

കൊച്ചി- സ്‌കൂള്‍ പരിസരങ്ങളിലും വഴിയോരങ്ങളിലും കളിപ്പാട്ടക്കച്ചവടം നടത്തുന്ന ഉത്തരേന്ത്യന്‍ സ്വദേശി ബ്രൗണ്‍ ഷുഗറുമായി പിടിയില്‍. ഉത്തര്‍പ്രദേശ് ബറേലി സ്വദേശി വിപിന്‍ കുമാര്‍ റസ്‌തോജി (മിങ്കു ഭായ്- 70) ആണ് എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. 

അത്യന്തം വിനാശകാരിയായ മുന്തിയ ഇനം ബ്രൗണ്‍ ഷുഗറാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തതെന്ന്  എക്‌സൈസ് അറിയിച്ചു. അറുപത് ചെറു പാക്കറ്റുകളിലായി നാലര ഗ്രാം ബ്രൗണ്‍ ഷുഗറാണ് പിടിച്ചെടുത്തത്. 

കൊച്ചുകുട്ടികളുടെ കളിപ്പാട്ടങ്ങള്‍ വില്‍പ്പന നടത്തുന്ന ഇയാള്‍ക്കരികിലേക്ക് വൈകുന്നേരമാകുന്നതോടെ തേവര ഡീവര്‍ റോഡിന് സമീപം കസ്തൂര്‍ബ നഗറിലേക്ക് പോകുന്ന വഴിയില്‍ സ്ഥിരമായി യുവതി യുവാക്കള്‍ വന്നുപോകുന്നു എന്ന വിവരം സിറ്റി മെട്രോ ഷാഡോയ്ക്കും എറണാകുളം ഇന്റലിജന്‍സ് വിഭാഗത്തിനും ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. എക്‌സൈസ് സംഘം വേഷം മാറി ഇയാളുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്നാണ് ബ്രൗണ്‍ ഷുഗറാണ്  ഉള്ളതെന്ന് മനസ്സിലാക്കിയത്. 

മയക്കുമരുന്ന് ആവശ്യപ്പെട്ട എക്‌സൈസ് സംഘത്തോട്  മയക്ക് മരുന്നിന്റെ വില പറഞ്ഞ് ഉറപ്പിച്ച ശേഷം ബ്രൗണ്‍ ഷുഗര്‍ ഉപയോഗിക്കേണ്ട രീതിയും പഠിപ്പിച്ചു കൊടുത്തിരുന്നു. ആവശ്യക്കാരായി എത്തിയത് എക്‌സൈസ് സംഘമാണെണ് മനസ്സിലാക്കിയ മിങ്കു ഭായ് കളിപ്പാട്ടങ്ങള്‍ ഉപേക്ഷിച്ച് ഓട്ടോറിക്ഷയില്‍ കയറി രക്ഷെപ്പടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ഇയാളുടെ താമസസ്ഥലത്ത് എക്‌സൈസ് നടത്തിയ പരിശോധനയില്‍ കൂടുതല്‍ പാക്കറ്റ് ബ്രൗണ്‍ ഷുഗര്‍ കണ്ടെടുക്കുകയായിരുന്നു.

തീരെ ചെറിയ അളവിലുള്ള പൊതിക്ക് ഇയാള്‍ 1500 രൂപയാണ് ഈടാക്കിയിരുന്നത്. ഉത്തര്‍പ്രദേശില്‍ നിന്ന് വില്‍പ്പനക്കായി വാങ്ങിക്കൊണ്ടു വന്നതാണെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞു. 

കൊച്ചുകുട്ടികളുടെ ഇടയിലേയ്ക്ക് 'മിങ്കു ബാപ്പു' എന്ന പേരില്‍ കളിപ്പാട്ടങ്ങളുമായി എത്തുന്ന അപ്പൂപ്പന്റെ പക്കല്‍ നിന്ന് അതിമാരകമായ മയക്ക് മരുന്ന് പിടിച്ചെടുത്ത വിവരമറിഞ്ഞ പ്രദേശവാസികള്‍ അമ്പരപ്പിലാണ്. ഇയാളുടെ മയക്കുമരുന്ന് കച്ചവടത്തിന് പിന്നില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുന്ന എക്‌സൈസ് സംഘം ഉറവിടത്തെക്കുറിച്ചും സമഗ്രാന്വേഷണം നടത്തുമെന്ന് അറിയിച്ചു. 

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. സജീവ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ എന്‍. എ. മനോജ്, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍. ജി. അജിത്ത് കുമാര്‍, സിറ്റി മെട്രോ ഷാഡോയിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്‍. ഡി. ടോമി, ടി. എം. ജെയിസ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.

Latest News