ജിദ്ദയിലും റിയാദിലും ട്രാന്‍സിറ്റ് വിസക്കാരെ സ്വീകരിച്ചു തുടങ്ങി

റിയാദ്- ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലും റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലും ട്രാന്‍സിറ്റ് വിസക്കാരെ സ്വീകരിച്ചു തുടങ്ങി. ജിദ്ദയിലും റിയാദിലും ഇന്നലെ രാത്രി ഓരോ കുടുംബങ്ങള്‍ ട്രാന്‍സിറ്റ് വിസയില്‍ പുറത്തിറങ്ങി.
ഉംറയും മദീന സന്ദര്‍ശനവും പൂര്‍ത്തിയാക്കി നാലു ദിവസത്തിനുള്ളില്‍ ഇവര്‍ മടങ്ങിപ്പോകും. വരും ദിവസങ്ങളില്‍ ഈ വിസയില്‍ കൂടുതല്‍ പേരെത്തും. നിലവിലെ വിസ നടപടിക്രമങ്ങളൊന്നുമില്ലാത്തതിനാല്‍ ആര്‍ക്കും വേഗത്തില്‍ ലഭിക്കുന്നതാണ് ട്രാന്‍സിറ്റ് വിസ.
രണ്ട് ദിവസം മുമ്പാണ് സൗദി അറേബ്യയില്‍ ആദ്യമായി ട്രാന്‍സിറ്റ് വിസ ഏര്‍പ്പെടുത്തിയത്. സൗദി എയര്‍ലൈന്‍സ്, നാസ് എന്നീ വിമാനങ്ങളിലെത്തുന്ന വിദേശികള്‍ക്ക് ടിക്കറ്റെടുക്കുമ്പോള്‍ തന്നെ 96 മണിക്കൂര്‍ നേരത്തേക്കുള്ള ട്രാന്‍സിറ്റ് വിസക്ക് അപേക്ഷിക്കാവുന്നതാണ്. ഇതിന് പ്രത്യേക ചാര്‍ജില്ല. വിസ ഉടന്‍ തന്നെ ഇ മെയിലെത്തും. മൂന്നു മാസ കാലാവധിയുമുണ്ട്. എല്ലാ ആവശ്യങ്ങള്‍ക്കും രാജ്യത്തെത്താന്‍ ഇതുവഴി വിദേശികള്‍ക്ക് കഴിയും. ഉംറ ചെയ്യാനും മദീന സന്ദര്‍ശിക്കാനും രാജ്യത്തെ പൊതു പരിപാടികളില്‍ പങ്കെടുക്കാനും സുഹൃത്തുക്കളെ സന്ദര്‍ശിക്കാനും ഇതുവഴി സാധിക്കും.
കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയെന്നതാണ് ഇതുവഴി സൗദി അറേബ്യ ഉദ്ദേശിക്കുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News