പാൻ അപ്‌ഡേറ്റ് ചെയ്യാൻ മെസേജ്;അഞ്ചര ലക്ഷം അടിച്ചുമാറ്റിയ കൊൽക്കത്ത സ്വദേശി പിടിയിൽ

തൃശൂർ-പാൻകാർഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഫോണിലേക്ക് ബാങ്കിന്റെ പേരിൽ വ്യാജ  ലിങ്ക്  എസ്.എം.എസ് മുഖാന്തിരം അയച്ച് ആളുകളെ കബളിപ്പിച്ച് പണം തട്ടുന്ന  കൊൽക്കത്ത സ്വദേശി  അറസ്റ്റിൽ. പാൻകാർഡ് അപ്‌ഡേറ്റ് ചെയ്യണമെന്നും അല്ലെങ്കിൽ നെറ്റ് ബാങ്കിങ്ങ് ബ്ലോക്ക് ആകുമെന്നും കാണിച്ച് ഫോണിലേക്ക് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ  പേരിൽ വ്യാജ ലിങ്ക് എസ് എം എസ്  മുഖാന്തിരം അയച്ച് കൊടുത്ത് പണം തട്ടുന്ന സംഘത്തിലെ പ്രധാനിയായ  കൊൽക്കത്ത ബെഹല  മൊണ്ടാൽ പരാ റോഡിൽ സൈമൺലാൽ (28) ആണ്   കൊൽക്കത്തയിൽനിന്ന്  തൃശൂർ റൂറൽ പോലീസിന്റെ പിടിയിലായത്. തൃശൂർ  റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രെയുടെ   നിർദ്ദേശപ്രകാരം തൃശൂർ  റൂറൽ സൈബർ െ്രെകം പോലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ ബി.കെ സുനിൽ കൃഷ്ണനും സംഘവുമാണ് പ്രതിയെ  അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബർ 16നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

തൃശൂർ  ചെന്ത്രാപ്പിന്നി സ്വദേശിയും മർച്ചന്റ് നേവി ഉദ്യോഗസ്ഥനുമായ നിധിൻ എന്നയാളുടെ അഞ്ചര ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. നിധിന്റെ ഫോണിലേക്ക് പാൻകാർഡ് അപ്‌ഡേറ്റ് ചെയ്യണമെന്ന് കാണിച്ച് എസ്.ബി ഐ ബാങ്കിൻറെ പേരിൽ ലിങ്ക് എസ് എം എസ്  ആയി വന്നിരുന്നു. ആ ലിങ്കിൽ ക്‌ളിക്ക് ചെയ്തപ്പോൾ എസ് ബി ഐ  യോനോയുടേതെന്ന് തോന്നിക്കുന്ന വെബ്ബ്‌സൈറ്റ് തുറന്ന് വരികയായിരുന്നു. ഒറിജിനൽ സൈറ്റാണെന്ന് ധരിച്ച് പരാതിക്കാരൻ തന്റെ യോനോയുടെ യൂസർ നെയിമും പാസ്സ് വേഡും  ഫോണിലേക്ക് വന്ന ഒടിപി  യും വ്യാജ സൈറ്റിൽ എന്റർ ചെയ്യുകയായിരുന്നു.
ബാങ്ക് വിവരങ്ങൾ കൊടുത്ത നിമിഷം തന്നെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അഞ്ചര ലക്ഷം രൂപ പിൻവലിച്ചതായ സന്ദേശം പരാതിക്കാരന് വന്നു. അപ്പോഴാണ് താൻ വിവരങ്ങൾ നല്കിയ സൈറ്റ് വ്യാജമാണെന്ന് പരാതിക്കാരൻ മനസ്സിലായത്. താൻ തട്ടിപ്പിനിരയായെന്ന് മനസ്സിലാക്കിയ പരാതിക്കാരൻ പിന്നീട് ഇരിങ്ങാലക്കുടയിലുള്ള തൃശൂർ  റൂറൽ സൈബർ പോലീസ് സ്‌റ്റേഷനിൽ ഹാജരായി പരാതി കൊടുക്കുകയായിരുന്നു.

 അന്വേഷണത്തിനായി സൈബർ വിദഗ്ധരടങ്ങിയ ടീം രൂപികരിച്ച് അന്വേഷണം ആരംഭിക്കുകയും അന്വേഷണത്തിൽ പരാതിക്കാരൻറെ പണം നഷ്ടപ്പെട്ടത് ഫ്‌ളിപ്പ്കാർട്ട് വഴിയുള്ള ഓൺലൈൻ പർച്ചേയ്‌സിലൂടെയായിരുന്നുവെന്ന് മനസ്സിലാവുകയും ചെയ്തു.
 പ്രതികൾ നിധിന്റെ   ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് സാംസങ്ങിൻറെ ഒരുലക്ഷത്തി അറുപതിനായിരം രൂപ വിലവരുന്ന മൂന്ന് മൊബൈൽ ഫോണുകളും ഇരുപത്തി അയ്യായിരം രൂപ വിലവരുന്ന മറ്റ് രണ്ട് മൊബൈൽ ഫോണുകളും ഇയർബഡുകളും ഓൺലൈനിലുടെ പർച്ചെയ്‌സ് ചെയ്തു. പ്രതികൾ പിടിക്കപ്പെടാതിരിക്കാൻ മെസ്സേജ് അയച്ച  ഫോണുകൾ ഉപയോഗിക്കാതെ കൊൽക്കത്തയിലുള്ള മൊബൈൽ ഷോപ്പുകൾ മുഖാന്തിരം മറ്റുവള്ളവർക്ക് മറിച്ച് വിറ്റ് പണം സമ്പാദിക്കുകയായിരുന്നു. ഓൺലൈൻ പർച്ചേയ്‌സിൻറെ വിവരങ്ങൾ അന്വേഷണ സംഘം ഫ്‌ളിപ്പ്കാർട്ടിൽ നിന്ന് ശേഖരിച്ച് പരിശോധിച്ചപ്പോൾ  തട്ടിപ്പിൻറെ സൂത്രധാരൻ ജാർഖണ്ഡ് കേന്ദ്രമാക്കി ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ സ്ഥിരം ചെയ്യുന്നയാളാണെന്നു മനസ്സിലായി.
 ഇത്തരത്തിൽ ഓൺലൈൻ ആയി കൊറിയർ സർവ്വീസ് മുഖാന്തിരം ലഭിക്കുന്ന  ഫോണുകൾ വെസ്റ്റ് ബംഗാൾ കേന്ദ്രമാക്കിയാണ് വിൽപ്പന നടത്തിവരുന്നതെന്നും   സൈബർസെൽ മുഖാന്തിരം മനസ്സിലാക്കി.

തുടർന്ന് അന്വേഷണ സംഘം രണ്ട് ടീമുകളായി തിരിഞ്ഞ് ജാർഖണ്ഡിലും കൊൽക്കത്തയിലും രണ്ടാഴ്ച്ച താമസിച്ച്  നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാകുന്നത്. പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ട് മുഖേന വാങ്ങിയ മൂന്നര ലക്ഷം രൂപ വിലവരുന്ന രണ്ട് മൊബൈൽഫോണുകളും വിൽപ്പനക്കായി കൊണ്ട് വന്നിരുന്ന 80,000 രൂപയുടെ ഐഫോണും പ്രതിയുടെ പക്കൽ നിന്ന് പോലീസ് കണ്ടെത്തി. പ്രതി തട്ടിപ്പിനായി ഉപയോഗിച്ചുവന്നിരുന്ന വിവിധ ബാങ്ക് അക്കൗണ്ടുകൾ, സിം കാർഡുകൾ തുടങ്ങിയവയുടെ വിവരങ്ങൾ പരിശോധിച്ച് തട്ടിപ്പിനിരയായവരുടെ കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിക്കാനൊരുങ്ങുകയാണ്.

കേരളം ആധാരമാക്കി നടന്നിട്ടുള്ള ലക്ഷകണക്കിന് രൂപയുടെ ഓൺലൈൻ തട്ടിപ്പിലെ പ്രാധാനിയാണ് അറസ്റ്റിലായ സൈമൺ ലാൽ. ഈ കേസിൽ  കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്. പ്രതിയെകുറിച്ചുള്ള വിവരങ്ങൾ കേരളത്തിൽ സമാന തട്ടിപ്പ് നടന്ന മറ്റ് ജില്ലാ സൈബർ പോലീസ് സ്‌റ്റേഷനുകളിലേക്ക് അയച്ച് കൊടുത്ത് അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പോലീസ്.  അന്വേഷണ സംഘത്തിൽ തൃശൂർ  റൂറൽ സൈബർ ക്രൈം പോലീസ് സ്‌റ്റേഷൻ സബ്ബ് ഇൻസ്‌പെക്ടർ ടി.എം.കശ്യപൻ, വി.ഗോപികുമാർ., എസ് ഐ  മാരായ പി.പി.ജയകൃഷണൻ, മനോജ്, ബെന്നി ജോസഫ്, സി.പി.ഒ മാരായ എച്ച്.ബി. നെഷ്‌റു, അജിത്ത്കുമാർ.കെ.ജി എന്നവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
 

Tags

Latest News