പ്രിയങ്ക ചോപ്ര ഇന്ത്യ  വിടണം- ബി.ജെ.പി എം.പി 

ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പിലെത്തി റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ സന്ദര്‍ശിച്ച ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ്. അഭയാര്‍ഥികളോട് സിമ്പതി തോന്നുന്നുണ്ടെങ്കില്‍ പ്രിയങ്ക ഇന്ത്യ വിടണമെന്ന്  ബിജെപി നേതാവും എംപിയുമായ വിനയ് കത്യാര്‍ ആവശ്യപ്പെട്ടു.  യുനിസെഫ് ഗുഡ് വില്‍  അംബാസിഡറാണ് പ്രിയങ്ക ചോപ്ര. റോഹിംഗ്യന്‍ മുസ്‌ലീങ്ങളെ ഈ രാജ്യത്തിന്റെ മണ്ണില്‍ ജീവിക്കാന്‍ അനുവദിക്കരുത്. അവരോട് സിമ്പതി കാണിക്കുന്നവരെയും ഇവിടെ കഴിയാന്‍ അനുവദിക്കരുതെന്ന രൂക്ഷ വിമര്‍ശനമാണ് ബിജെപി എംപി ഉന്നയിച്ചത്. റോഹിംഗ്യകളുടെ യാഥാര്‍ത്ഥ്യം പ്രിയങ്ക ചോപ്രയെപ്പോലുള്ളവര്‍ക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഐപികള്‍ റോഹിംഗ്യന്‍ ക്യാംപ് സന്ദര്‍ശിക്കരുതെന്നും വിനയ് കത്യാര്‍ വ്യക്തമാക്കി. പ്രിയങ്ക ചോപ്രയുടെ കഴിഞ്ഞ ദിവസത്തെ സന്ദര്‍ശനം ലോകരാജ്യങ്ങള്‍ അഭിനന്ദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ വിട്ടുപോകണമെന്ന രൂക്ഷ വിമര്‍ശനവുമായി രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ എംപി തന്നെ രംഗത്ത് വന്നിരിക്കുന്നത്.  റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ചോപ്ര കുറിപ്പും പുറത്തിരിക്കുന്നു. ഞാനിപ്പോള്‍ ബംഗ്ലാദേശിലെ കോക്‌സ് ബസാറിലാണ്. യൂനിസെഫിനൊപ്പം ഫീല്‍ഡ് വിസിറ്റിനെത്തിയതാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പുകളിലൊന്നാണിത്. 2017 ന്റെ പകുതിയോടെ മ്യാന്‍മറിലെ രാഖിനില്‍ നിന്നുള്ള ഭയാനകമായ വംശഹത്യയുടെ ചിത്രങ്ങള്‍ നമ്മള്‍ കണ്ടിരുന്നു. ഈ കൊടും ക്രൂരത കാരണം ഏഴു ലക്ഷത്തോളം റോഹിങ്ക്യകളാണ് അതിര്‍ത്തി കടന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തതെന്നും പ്രിയങ്ക ചോപ്രയുടെ കുറിപ്പില്‍ പറയുന്നു. ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു അഭയാര്‍ഥി കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു പ്രിയങ്കയുടെ വികാരഭരിതമായ കുറിപ്പ്. 


 

Latest News