ലക്ഷദ്വീപ് എം.പിയുടെ അയോഗ്യത നീക്കാന്‍ ലോക്‌സഭാ സെക്രട്ടറിക്ക് കത്തു നല്‍കി എന്‍.സി.പി

കൊച്ചി-ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെതിരായ കവരത്തി സെഷന്‍സ് കോടതിയുടെ വിധി ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ അദ്ദേഹത്തെ അയോഗ്യനാക്കിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എന്‍.സി പി.
ഇതിനായി ലോക്‌സഭാ സെക്രട്ടറി ജനറലിന് പാര്‍ട്ടി ദേശീയ വൈസ് പ്രസിഡണ്ട് പ്രഫുല്‍ പട്ടേല്‍ കത്തു നല്‍കിയതായി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ അറിയിച്ചു. അയോഗ്യത നീങ്ങുന്നതോടെ ലക്ഷദ്വീപ് ലോക്‌സഭാ മണ്ഡലത്തിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ നടപടി അസാധുവാകുമെന്ന് അദ്ദേഹം പറയുന്നു. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ലക്ഷദ്വീപ് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് മുഹമ്മദ് ഫൈസലിന്റെ ഡല്‍ഹിയിലെ അഭിഭാഷകന്‍ കെ ആര്‍ ശശി പ്രഭു കത്തയച്ചു.
വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയ സമയം മുതല്‍ മുഹമ്മദ് ഫൈസലിന് അയോഗ്യത കല്‍പിച്ച തീരുമാനം നില നില്‍ക്കില്ലെന്നതാണ് സുപ്രീം കോടതിയുടെ മുന്‍ കാല ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി എന്‍ സി പി നേതാക്കള്‍ വാദിക്കുന്നത്. ഉപതെരഞ്ഞെടുപ്പു നടത്തുന്നത് തടയണം എന്നാവശ്യപ്പെട്ട് മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി അടുത്ത ദിവസം പരിഗണിക്കുന്നുണ്ട്.. നേരത്തെ ഈ ഹരജി പരിഗണിച്ചപ്പോള്‍ കേസിലെ ഹൈക്കോടതി ഉത്തരവ് വരുന്നതു വരെ കാത്തിരിക്കാനായിരുന്നു സുപ്രീം കോടതി നിര്‍ദേശിച്ചത്. 15 മാസത്തേക്ക് മാത്രമായി വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നത് രാജ്യത്തിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്ന വാക്കാല്‍ പരാമര്‍ശത്തോടെയാണ് ഹൈക്കോടതിയുടെ ഉത്തരവ് എന്നതിനാല്‍ ഇത് അന്തിമമാണെന്നാണ് എന്‍.സി.പി വൃത്തങ്ങളുടെ വിലയിരുത്തല്‍. സുപ്രീം കോടതി ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാട് കേസില്‍ നിര്‍ണായകമാകും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News