Sorry, you need to enable JavaScript to visit this website.

മഞ്ഞുരുകുന്നു, ഖത്തറും ബഹ്‌റൈനുമായി ചർച്ച തുടരും

ദോഹ-ഇരുരാജ്യങ്ങൾക്കുമിടയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്റെ ആദ്യപടിയെന്നോണം ബഹ്‌റൈൻ കിരീടാവകാശി ഖത്തർ അമീറുമായി ടെലിഫോണിൽ ചർച്ച നടത്തി. ബഹ്‌റൈൻ ന്യൂസ് എജൻസി(ബി.എൻ.എ)യാണ് ഇക്കാര്യം അറിയിച്ചത്. ഖത്തറിനെതിരായ അറബ് രാജ്യങ്ങളുടെ ഉപരോധം അവസാനിച്ച് ഏകദേശം രണ്ടു വർഷത്തിന് ശേഷമാണ് ഇരുരാജ്യങ്ങളിലും തമ്മിലുള്ള ചർച്ച നടക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നന്നാകുമെന്ന സൂചനയാണ് ഇതിലൂടെ പുറത്തുവന്നത്. 
സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറിന് മേൽ ഏർപ്പെടുത്തിയിരുന്ന ഉപരോധം 2021 ജനുവരിയിൽ അവസാനിച്ചിരുന്നു. എന്നാൽ അതിനുശേഷവും ദോഹയും മനാമയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ചിരുന്നില്ല. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി നടത്തിയ ചർച്ചയിൽ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും പരിഹരിക്കാനുള്ള കൂട്ടായ ശ്രമങ്ങളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞുവെന്ന് ബി.എൻ.എ റിപ്പോർട്ട് ചെയ്യുന്നു. 'പൊതു ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ ആശയവിനിമയം തുടരുമെന്നും ധാരണയിലെത്തി,'' ബി.എൻ.എ പറഞ്ഞു.
കഴിഞ്ഞയാഴ്ച അബുദാബിയിൽ സംഘടിപ്പിച്ച ചെറിയ അറബ് ഉച്ചകോടിയിൽ ഒമാൻ, ജോർദാൻ, ഈജിപ്ത്, ബഹ്‌റൈൻ, യു.എ.ഇ ഭരണാധികാരികൾ പങ്കെടുത്തിരുന്നു. ഇതിൽ ഖത്തർ അമീറും ബഹ്റൈൻ രാജാവും സംഭാഷണം നടത്തിയിരുന്നു. ഖത്തറുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനും ഈജിപ്തിനൊപ്പം നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് സൗദി അറേബ്യയാണ് നേതൃത്വം നൽകിയിരുന്നത്. ബഹ്റൈൻ ഒഴികെയുള്ള രാജ്യങ്ങളിൽ ഖത്തറുമായി 2021-ൽ യാത്ര, വ്യാപാര ബന്ധങ്ങൾ പുനഃസ്ഥാപിച്ചു.

Latest News