Sorry, you need to enable JavaScript to visit this website.

അനിലിന്റേത് ദേശസ്‌നേഹം; കോണ്‍ഗ്രസും സി.പി.എമ്മും രാജ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍- പി.കെ.കൃഷ്ണദാസ്

കണ്ണൂര്‍ -കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയ ബി.ബി.സി ഡോക്യുമെന്ററി കേരളത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും ചേര്‍ന്ന് പ്രദര്‍ശിപ്പിക്കുന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനമാണെന്ന് ബി.ജെ.പി ദേശിയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍
സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് ബി.ബി.സി ഡോക്യുമെന്ററി.
ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന നടപടിയാണിത്. അന്താരാഷ്ട്രതലത്തില്‍ ജി 20 രാജ്യങ്ങളുടെ അധ്യക്ഷ പദവിയിലടക്കം എത്തി രാജ്യത്തിന്റെ യശസ്സ് ഉയര്‍ന്നു നില്‍ക്കുന്ന ഘട്ടത്തില്‍ ഭാരതത്തെ തകര്‍ക്കാനുളള  അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണ് ഡോക്യുമെന്ററി. ഡോക്യുമെന്ററിയെ പിന്താങ്ങുന്ന കോണ്‍ഗ്രസും സി.പി.എമ്മും സാമ്രാജ്യത്വ ശക്തികളുടെ ദാസന്മാരായി അധപതിച്ചു. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുക വഴി രാജ്യ വിരുദ്ധ പ്രവര്‍ത്തനത്തിന് കേരള ഗവണ്‍മെന്റ് കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യ വിരുദ്ധതയും മോഡി വിരുദ്ധതയും മാത്രമാണ് ഇരുകക്ഷികളും ഡോക്യുമെന്ററിയെ അനുകൂലിക്കാന്‍ കാരണം. പരമോന്നത നീതി പീഠവും വിവിധ കമ്മീഷന്‍ റിപ്പോര്‍ട്ടുകളും എല്ലാം തന്നെ സംഭവത്തില്‍ നരേന്ദ്ര മോഡിയുടെയും മോഡിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഗുജറാത്ത് ഭരണകൂടത്തിന്റെയും പങ്ക് നിരാകരിച്ചതാണ്. സുപ്രീം കോടതി വിധിയെ അവിശ്വസിക്കുകയും സാമൃാജ്യത്വ ശക്തികളുടെ പ്രചരണത്തെ ഏറ്റുപാടുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസുകാരും ബ്രിട്ടീഷുകാരുടേയും ബി.ബി.സിയുടേയും ചാരന്മാരാണ്. രാജ്യ വിരുദ്ധ പ്രവര്‍ത്തനത്തിന്റെ വിളനിലമായി കേരളം മാറിക്കഴിഞ്ഞുവെന്നും പി.കെ. കുഷ്ണദാസ് പറഞ്ഞു.  
ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് അനില്‍ കെ. ആന്റണിയുടെ ദേശ സ്‌നേഹ നിലപാട് അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളത്തില്‍ ബി.ജെ.പി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ്, ജനറല്‍ സെക്രട്ടറി ബിജുഏളക്കുഴി എന്നിവരും പങ്കെടുത്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News