ഭാര്യ തീകൊളുത്തി മരിച്ച കേസില്‍ ഒമ്പത് വര്‍ഷത്തിനുശേഷം ഭര്‍ത്താവിന് ജയില്‍

ഹൈദരാബാദ്-ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഭാര്യ ആത്മഹത്യ ചെയ്ത കോസില്‍ ഒമ്പതു വര്‍ഷത്തിനുശേഷം ഭര്‍ത്താവിന് ജയില്‍ ശിക്ഷ. 2014 ല്‍ ഗാര്‍ഹിക പീഡനത്തിനും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കേസിലുമാണ് പ്രതി കൃഷ്ണ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. സംഭവം നടന്ന് ഒമ്പത് വര്‍ഷത്തിന് ശേഷം പ്രതിക്ക് മൂന്ന് വര്‍ഷത്തെ തടവാണ് വിധിച്ചത്.
13 വര്‍ഷം മുമ്പായിരുന്നു വി.കൃഷ്ണയും ലാവണ്യയും തമ്മിലുള്ള വിവാഹം. ദമ്പതികള്‍ക്ക് ഒരു മകനുണ്ട്. മകള്‍ ലാവണ്യ ഗാര്‍ഹിക പീഡനവും സ്ത്രീധന പീഡനവും കാരണമാണ് ആത്മഹത്യ ചെയ്തതെന്ന് 2014 ഡിസംബര്‍ എട്ടിന് പിതാവ് പി.അഗമയ്യ (50) ബിബിനഗര്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം.
ബിബിനഗര്‍ ജമീലാപേട്ടില്‍ താമസിക്കുന്ന കൃഷ്ണ (39) വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടയുടന്‍ തന്നെ അധിക സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ പീഡിപ്പിക്കാന്‍ തുടങ്ങിയിരുന്നു.
പീഡനം സഹിക്കവയ്യാതെ ലാവണ്യ പ്രശ്‌നം മുതിര്‍ന്നവരുടെ മുന്നില്‍ അവതരിപ്പിച്ച് പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയിരുന്നു. എന്നാല്‍ മധ്യസ്ഥ തീരുമാനങ്ങള്‍  വകവെക്കാതെ അധിക സ്ത്രീധനത്തിന്റെ പേരില്‍ പ്രതി വീണ്ടും ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ഇതിനു പിന്നാലെ ലാവണ്യ മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തി. ഭോംഗിരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലാവണ്യ ചികിത്സയിലിരിക്കെ ഡിസംബര്‍ 13നാണ്  മരണത്തിന് കീഴടങ്ങിയത്.
ആത്മഹത്യ ചെയ്ത യുവതിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ ബിബിനഗര്‍  പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ്  ചെയ്തിരുന്നു.
പ്രതി വി.കൃഷ്ണയെ ഭോംഗിരി കോടതിയാണ് മൂന്ന് വര്‍ഷം തടവിനും 3,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News