സദസ്സിലിരുന്നവരുടെ വളിച്ച ചിരി കണ്ടില്ലേ, നടി അപര്‍ണയെ പ്രകീര്‍ത്തിച്ച് ശ്രീമതി ടീച്ചര്‍

കണ്ണൂര്‍-  ലോ കോളജില്‍ വെച്ച് നടി അപര്‍ണ്ണ ബാലമുരളിക്ക് നേരിടേണ്ടി വന്ന മോശം പെരുമാറ്റത്തില്‍ രൂക്ഷ വിമര്‍ശനവുമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അധ്യക്ഷ പി.കെ. ശ്രീമതി. വിഡിയോ കാണാന്‍ വൈകിപ്പോയെന്നും പൊതുവേദിയില്‍ അപമര്യാദയായി പെരുമാറിയ സംഭവം സാംസ്‌കാരിക കേരളത്തിന് തന്നെ അപമാനമാണെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കോളേജിലെ ഔദ്യോഗിക പരിപാടി അലങ്കോലപ്പെടാതിരിക്കാന്‍ പ്രിയപ്പെട്ട നമ്മുടെ അഭിമാന താരം അപര്‍ണ്ണ അത്ഭുതപെടുത്തുന്ന ആത്മസംയമനത്തോടേയും ഔചിത്യ ബോധത്തോടേയുമാണ് നിലപാടെടുത്തത്. ശക്തമായി പ്രതികരിക്കാന്‍ അറിയാത്തത് കൊണ്ടായിരിക്കില്ലല്ലോ അപര്‍ണ്ണ അപ്പോള്‍ സൗമ്യമായി പ്രതികരിച്ചത്. എന്നാല്‍ സദസ്സിലിരുന്നവരുടെയെല്ലാം മുഖത്ത് വിരിഞ്ഞ വളിച്ച ചിരിയും സന്തോഷവും കണ്ടപ്പോള്‍ അവജ്ഞ തോന്നി-ശ്രീമതി ടീച്ചര്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

അപര്‍ണ്ണ ബാലമുരളി ലോ കോളേജിന്റെ പരിപാടിയില്‍ക്ഷണിക്കപ്പെട്ട് വന്ന ചീഫ് ഗസ്റ്റ് ആയിരുന്നല്ലോ. അതിഥികളും മുഖ്യ സംഘാടകരും നോക്കിനില്‍ക്കേ ഒരുത്തന്‍ അപര്‍ണ ബാലമുരളിയെ മാനംകെടുത്തി. വേറെ ആരുതന്നെ മുഖ്യാതിഥിയായിരുന്നാലും സ്‌റ്റേജില്‍ വെച്ച് കഴുത്തിലൂടെ കയ്യിടാന്‍ ആര്‍ക്കെങ്കിലും ധൈര്യം വരുമോ? ഇല്ല. പെണ്‍കുട്ടിയോടെന്തും ചെയ്യാം എന്നല്ലേ?

കോളേജിലെ ഔദ്യോഗിക പരിപാടി അലങ്കോലപ്പെടാതിരിക്കാന്‍ പ്രിയപ്പെട്ട നമ്മുടെ അഭിമാന താരം അപര്‍ണ്ണ അത്ഭുതപെടുത്തുന്ന ആത്മസംയമനത്തോടേയും ഔചിത്യ ബോധത്തോടേയുമാണ് നിലപാടെടുത്തത്. ശക്തമായി പ്രതികരിക്കാന്‍ അറിയാത്തത് കൊണ്ടായിരിക്കില്ലല്ലോ അപര്‍ണ്ണ അപ്പോള്‍ സൗമ്യമായി പ്രതികരിച്ചത്. എന്നാല്‍ സദസ്സിലിരുന്നവരുടെയെല്ലാം മുഖത്ത് വിരിഞ്ഞ വളിച്ച ചിരിയും സന്തോഷവും കണ്ടപ്പോള്‍ അവജ്ഞ തോന്നി.

ഒന്ന് വിളിച്ച് താക്കീത് ചെയ്യാനെങ്കിലും ഒരാള്‍ക്കും തോന്നിയില്ല എന്നത് സ്ത്രീയോടുള്ള സമൂഹത്തിന്റെ വികലമായ മനോഭാവമാണ് പ്രതിഫലിപ്പിക്കുന്നത്. എന്നുമാത്രമല്ല പുരാണത്തിലെ പാഞ്ചാലിക്കുണ്ടായ ദുരനുഭവത്തെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. അപര്‍ണ ബാലമുരളിയോട് പൊതുവേദിയില്‍ അപമര്യാദയായി പെരുമാറിയ സംഭവം സാംസ്‌കാരിക കേരളത്തിന് അപമാനമാണ്.

ക്ഷണിച്ചു വരുത്തിയ അതിഥിയെ അപമാനിച്ചത് സമൂഹത്തില്‍ നീതിയും നിയമ പരിരക്ഷയും ഉറപ്പാക്കേണ്ട കുട്ടികള്‍ പഠിക്കുന്ന കലാലയത്തില്‍ വച്ചാണെന്നത് ഗൗരവമുള്ള വിഷയമാണ്. സാമൂഹ്യ മര്യാദയും, പുലര്‍ത്തേണ്ട വിവേകവും ചില സന്ദര്‍ഭങ്ങളില്‍ ചിലരൊക്കെ മറന്നുപോകുന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനു പിന്നില്‍.

പൊതു ഇടങ്ങളില്‍ പാലിക്കേണ്ട ഉന്നതമായ സാമൂഹ്യബോധം ഒരിടത്തും ലംഘിക്കപ്പെടരുത്. സമൂഹത്തില്‍ ചിലര്‍ പുലര്‍ത്തിപ്പോരുന്ന സ്ത്രീ വിരുദ്ധ മനോഭാവത്തിന്റെ ആഴം സംഭവം വ്യക്തമാക്കുന്നു. അപര്‍ണ ഉയര്‍ത്തിപ്പിടിച്ച ഉന്നത സാമൂഹ്യ ബോധവും പക്വതയും എടുത്തു പറയേണ്ടതാണ്. ഇത്തരം സംഭവങ്ങള്‍ തുടരാന്‍ ഇടയാക്കുന്നത് മലയാളികളുടെ നിസംഗതയാണ്.

മറ്റുള്ളവരുടെ വേദന തന്റെതു കൂടിയാണെന്ന തിരിച്ചറിവ് ഉണ്ടാകുമ്പോഴാണ് പ്രതികരിക്കാനും പ്രതിഷേധിക്കാനും കഴിയുക. സ്ത്രീവിരുദ്ധ മനോഗതി വച്ചുപുലര്‍ത്തുന്നവരോട് മഹാകവി ഒ.എന്‍.വിയുടെ 'ഗോതമ്പുമണികള്‍' എന്ന കവിതയിലെ വരികളേ ഓര്‍മിപ്പിക്കാനുള്ളൂ 'മാനം കാക്കുന്ന ആങ്ങളമാരാകണം- അതിനു കഴിയാതെ പോകുന്നവരെ നിലക്കു നിര്‍ത്താനുള്ള ആര്‍ജ്ജവവും അവബോധവും സമൂഹത്തിനാകെ വേണം. മാറണം മാറ്റണം മനോഭാവം സ്ത്രീകളോട്.' (വീഡിയോ കാണാന്‍ വൈകി )

 

Latest News