Sorry, you need to enable JavaScript to visit this website.

പരാതി പരിഹാരത്തിനായി ആരും നേരിട്ട് പ്രസിഡന്റിനെ സമീപിക്കരുതെന്ന് കെ.പി.സി.സി

തിരുവനന്തപുരം- പരാതി പരിഹാരത്തിനായി ആരും തന്നെ നേരിട്ട് പ്രസിഡന്റിന്റെ അടുത്തേയ്ക്ക് വരേണ്ടെന്ന് കെ.പി.സി.സി.
ഇത് സംബന്ധിച്ച് കെ.പി.സി.സി കീഴ്ഘടകങ്ങൾക്ക് സർക്കുലർ നൽകി. പാർട്ടി പുനഃസംഘടന ആരംഭിച്ച പശ്ചാത്തലത്തിൽ ഗ്രൂപ്പ് തർക്കങ്ങൾ നേതൃത്വത്തിന് തലവേദന യാകുമെന്നത് മുന്നിൽ കണ്ടാണ് കെ.പി.സി.സി അധ്യക്ഷൻ ഒരുമുഴം നീട്ടി എറിഞ്ഞത്. 
തർക്കങ്ങൾ എല്ലാം പാർട്ടിയുടെ അതത് തലങ്ങളിൽ തന്നെ തീർക്കണമെന്നാണ് കെ. പി.സി.സി സർക്കുലറിൽ പറയുന്നത്. എല്ലാ ജില്ലയിൽ നിന്നും എന്താവശ്യത്തിനും കെ.പി.സി.സി പ്രസിഡന്റിനെ കാണാൻ വരുന്ന രീതിയാണ് കോൺഗ്രസ് അവസാനിപ്പിക്കുന്നത്. പരാതി കേൾക്കലും തീർപ്പുണ്ടാക്കലും കെ.പി.സി.സി പ്രസിഡന്റിന്റെ പ്രധാന പണിയായി മാറിയതോടെയാണ് സർക്കുലർ. ഇനി മുതൽ ഡി.സി.സി തലത്തിലുള്ള പ്രശ്‌നങ്ങൾക്കേ കെ.പി.സി.സി അധ്യക്ഷനെ സമീപിക്കാനാവൂ. അതും ഡി.സി.സി പ്രസിഡന്റുമാരുടെ അനുമതിയോടെ മാത്രമായിരിക്കും. 
ബൂത്ത് കമ്മിറ്റിയിലെ തർക്ക വിഷയങ്ങൾ മണ്ഡലം പ്രസിഡന്റും മണ്ഡലം കമ്മിറ്റിയിൽ വരുന്ന പരാതികൾ ബ്ലോക്ക് തലത്തിലും പരിഹരിക്കണം. ബ്ലോക്ക് കമ്മിറ്റിയിലെ പ്രശ്‌നങ്ങൾ ജില്ലയുടെ ചാർജ് ഉള്ള കെ.പി.സി.സി ജനറൽ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ഡി.സി.സി അധ്യക്ഷൻ തീർപ്പാക്കണമെന്നാണ് തീരുമാനം.
പ്രശ്‌നപരിഹാരങ്ങൾക്കുള്ള ഈ വികേന്ദ്രീകൃത മാതൃക നടപ്പാക്കാൻ എല്ലാ കമ്മിറ്റികൾക്കും നിർദേശം നൽകിക്കഴിഞ്ഞു. അച്ചടക്കം സംഘടനയുടെ കെട്ടുറപ്പിന് അത്യാവശ്യമാണെന്നും കീഴ്ഘടകങ്ങൾ ഇക്കാര്യത്തിൽ നിഷ്‌കർഷത പുലർത്തണമെന്നും പാർട്ടി സർക്കുലറിൽ പറയുന്നു. പുനഃസംഘടനയ്ക്കുള്ള ചർച്ചകൾ തുടങ്ങിയതോടെ പരാതികളുടെ കൂമ്പാരമാണ് കെ. സുധാകരന് മുന്നിൽ. ഇതിൽ നിന്നുള്ള രക്ഷ തേടൽ കൂടിയാണ് പുതിയ സർക്കുലർ.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News