Sorry, you need to enable JavaScript to visit this website.

മകളെ ശല്യം ചെയ്ത സംഘത്തിന്റെ മര്‍ദനമറ്റതിനു പിന്നാലെ ആത്മഹത്യ; നാല് പ്രതികളും ഒളിവില്‍

കൊല്ലം- പ്ലസ് ടു വിദ്യാര്‍ഥിനിയായ മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് മദ്യപസംഘത്തിന്റെ മര്‍ദനമേറ്റ പിതാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികള്‍ നാല് പേരും ഒളിവിലാണെന്ന് പോലീസ്. ഇടുക്കി സ്വദേശി ആന്‍സന്‍, ആയൂര്‍ സ്വദേശികളായ ഫൈസല്‍, മോനിഷ്, നൗഫല്‍ എന്നിവരാണ് ഒളിവിലുള്ളത്. ആന്‍സനാണ് പെണ്‍കുട്ടിയെ അപമാനിച്ചതെന്ന് പോലീസ് പറയുന്നു.
ജീവനൊടുക്കിയ ആയുര്‍ പെരിങ്ങളളൂര്‍ പെരുമറുത്ത് വീട്ടില്‍ അജയകുമാറിന്റെ(48)
ഭാര്യ ദീപ്തിയുടെയും മകളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയത്.
കഴിഞ്ഞ 18ന് ട്യൂഷന്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് നാല് പേരടങ്ങിയ സംഘം അജികുമാറിനെയും മകളെയും അസഭ്യം പറഞ്ഞത്. മകളെ വീട്ടിലെത്തിച്ച ശേഷം തിരികെയെത്തിയ അജയകുമാര്‍, സംഘത്തിന്റെ പ്രവര്‍ത്തിയെ ചോദ്യംചെയ്തു. ഇതോടെ സംഘം അജയകുമാറിനെ ക്രൂരമായി മര്‍ദിച്ചെന്നാണ് കുടുംബം ആരോപിക്കുന്നത്. മര്‍ദനത്തില്‍ കണ്ണിനും മുഖത്തും പരിക്കേറ്റു. പോലീസില്‍ കേസ് നല്‍കാനും പരാതിപ്പെടാനും ബന്ധുക്കളും സുഹൃത്തുക്കളും ആവശ്യപ്പെട്ടെങ്കിലും സംഘം വീണ്ടും മര്‍ദിക്കുമോയെന്ന് ഭയന്ന് പരാതിപ്പെടാന്‍  തയ്യാറായില്ല. പിറ്റേന്ന് രാത്രിയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മദ്യപസംഘത്തിന്റെ മര്‍ദ്ദനത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് കുടുംബം ആരോപിച്ചു.പ്രദേശത്ത് സ്ഥലം വാങ്ങി വീടുവെച്ച് കഴിയുകയായിരുന്നു അജയകുമാറിന്റെ കുടുംബം. മര്‍ദനമേറ്റതിന് ശേഷം അജയകുമാര്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ തയ്യാറായിരുന്നില്ലെന്നും ഭക്ഷണമൊന്നും കഴിക്കാന്‍ കൂട്ടാക്കിയിരുന്നില്ലെന്നും ഭാര്യ പറഞ്ഞു. ശരീരത്തിലാകെ പരിക്കേറ്റ നിലയിലാണ് അന്ന് അജയകുമാര്‍ വീട്ടിലേക്ക് വന്നത്. അതിന് ശേഷം പുറത്തിറങ്ങാന്‍ പോലും കൂട്ടാക്കിയിരുന്നില്ല. മര്‍ദനമേറ്റതിന്റെ തൊട്ടടുത്ത ദിവസം രാത്രി 9 മണിയോടെയാണ് വീടിന് പിന്നിലെ ഷെഡില്‍ അജയകുമാറിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News