Sorry, you need to enable JavaScript to visit this website.

സിനിമയുണ്ടാക്കുന്നത് പുരസ്‌കാരത്തിനല്ല, പണത്തിനു വേണ്ടി-രാജമൗലി

ഹൈദരാബാദ്- താന്‍ സിനിമയുണ്ടാക്കുന്നത് പണത്തിനുവേണ്ടിയാണെന്നും ബഹുമതികള്‍ക്ക് വേണ്ടിയല്ലെന്നും പറയുകയാണ് രാജമൗലി. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. പ്രേക്ഷകര്‍ക്കുവേണ്ടിയാണ് താന്‍ സിനിമയെടുക്കുന്നത്. ആര്‍.ആര്‍.ആര്‍ ഒരു വാണിജ്യസിനിമയാണ്. സ്വന്തം സിനിമ വാണിജ്യപരമായി വിജയിക്കുമ്പോള്‍ വളരെയധികം സന്തോഷിക്കും. പുരസ്‌കാരങ്ങള്‍ അതിന് അനുബന്ധമായി വരുന്നവയാണ്. തന്റെ അണിയറപ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിനുള്ളതാണ് പുരസ്‌കാരങ്ങളെന്നും രാജമൗലി പറഞ്ഞു.
ആര്‍.ആര്‍.ആറിന് പകരം ഛെല്ലോ ഷോ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ നാമനിര്‍ദേശമായതിനേക്കുറിച്ചും രാജമൗലി പ്രതികരിച്ചു. ആര്‍.ആര്‍.ആറിന് അങ്ങനെയൊരു നേട്ടം കൈവരിക്കാനാവാത്തതില്‍ വിഷമമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ എന്തുകൊണ്ട് എന്റെ സിനിമയ്ക്ക് അത് കിട്ടിയില്ല എന്നോര്‍ത്ത് പരിതപിച്ചിരിക്കുന്ന ആളുകളല്ല ഞങ്ങള്‍. സംഭവിക്കേണ്ടത് സംഭവിച്ചു. എന്നിരുന്നാലും ഓസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച ഛെല്ലോ ഷോയും ഒരു ഇന്ത്യന്‍ സിനിമയാണല്ലോ എന്ന കാര്യത്തില്‍ സന്തോഷമുണ്ട്. രാജമൗലി വ്യക്തമാക്കി.
കഴിഞ്ഞവര്‍ഷമാണ് ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍ തേജ എന്നിവര്‍ നായകന്മാരായ ആര്‍.ആര്‍.ആര്‍ തിയേറ്ററുകളിലെത്തിയത്. ആലിയാ ഭട്ട്, അജയ് ദേവ്ഗണ്‍, ശ്രീയാ ശരണ്‍, സമുദ്രക്കനി, റേ സ്റ്റീവന്‍സണ്‍, മകരന്ദ് ദേശ്പാണ്ഡേ, ഒലിവിയ മോറിസ് എന്നിവരായിരുന്നു മറ്റുപ്രധാനവേഷങ്ങളില്‍. ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിലൂടെ സംഗീതസംവിധായകന്‍ എം.എം. കീരവാണിക്ക് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടിയിരുന്നു.

Latest News