Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹജ്ജിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; ബെംഗളൂരുവിൽ വ്യാജപേരിൽ ഒളിവിൽ കഴിഞ്ഞ മലപ്പുറം സ്വദേശി പിടിയിൽ

- പുറത്തുവരുന്നത് അനീസ് വർഷങ്ങളായി നടത്തിയ കോടികളുടെ വിസ, ജോലി, ഹജ്ജ് യാത്രാ തട്ടിപ്പുകൾ...

മലപ്പുറം - ഹജ്ജ് യാത്രയുടെ പേരിൽ കോടികൾ തട്ടി മുങ്ങിയ പ്രതി പിടിയിൽ. പോരൂർ പാലക്കോട് ചാത്തങ്ങോട്ട് പുറം ചേന്നൻ കുളത്തിങ്ങൽ അനീസ് (35) ആണ് കൊണ്ടോട്ടി പോലീസിന്റെ വലയിലായത്. ബെംഗളൂരുവിൽ രാഹുൽ എന്ന വ്യാജപ്പേരിൽ ഒളിവിൽ കഴിയുന്നതിനിടെ അനീസിനെ  സാഹസികമായാണ് പോലീസ് കീഴടക്കിയത്. പണം നഷ്ടപ്പെട്ട കൊണ്ടോട്ടി സ്വദേശിയും തിരൂർ സ്വദേശിനിയുമായ രണ്ടുപേരുടെ പരാതിയിലാണ് പോലീസ് കേസടുത്ത അന്വേഷണം തുടങ്ങിയത്.
 വ്യാജപ്പേരിൽ ഒളിവിൽ കഴിയവെ ഇയാൾ ബെംഗളൂരുവിൽനിന്നും വിവാഹം കഴിച്ചതായും പോലീസ് പറയുന്നു. കഴിഞ്ഞ വർഷം കോഴിക്കോട്ടെ ഒരു ട്രാവൽസിൽ വർഷങ്ങളായി അമീറായി പോകുന്ന ഒരു മതപണ്ഡിതന്റെ നേതൃത്വത്തിൽ ഹജ്ജ് കർമ്മം നിർവഹിക്കാമെന്ന് പറഞ്ഞ് 50 പേരിൽ നിന്നായി രണ്ടര കോടിയോളം രൂപ് അനീസ് തട്ടിയെടുത്തിരുന്നു. ഇയാളുടെ അറസ്റ്റോടെ പുറത്ത് വരുന്നത് വർഷങ്ങളായി നടത്തിയ കോടികളുടെ വിസ, ജോലി, ഹജ്ജ് യാത്രാ വാഗ്ദാന തട്ടിപ്പുകളാണ്. പ്രതി നടത്തിയ കോടികളുടെ തട്ടിപ്പിന്റെ ഒരു ഭാഗം മാത്രമാണ് ഇപ്പോൾ വെളിവായിട്ടുള്ളത്. കൂടുതൽ അന്വേഷണം നടത്തിയാലെ തട്ടിപ്പിന്റെ ആഴം മനസിലാകൂവെന്ന് പോലീസ് പറയുന്നു.
 ലക്ഷദ്വീപിൽ നിന്നുള്ളവർ ഉൾപ്പടെ ഇയാളുടെ ചതിയിൽ വീണിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. 4.85 ലക്ഷം രൂപയാണ് ഇയാൾ ഹജ്ജ് യാത്രക്കായി ഒരാളിൽനിന്നും ഈടാക്കിയിരുന്നത്. പാസ്‌പോർട്ടിന്റെ കോപ്പി അയച്ച് കൊടുക്കാനും പണം കനറാ ബാങ്കിൽ നിക്ഷേപിക്കാനുമാണ് ഇയാൾ ഹാജിമാരെ അറിയിച്ചിരുന്നത്. 2019-ൽ മലപ്പുറും, കാസർകോട് ജില്ലകളിൽ നിന്നായി ഇയാൾ നിരവധി പേരെ ഹജ്ജിന് പണം വാങ്ങി കബളിപ്പിച്ചിട്ടുണ്ടെന്ന് പരാതിയുണ്ട്. ഇതിന് പുറമേ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി അമേരിക്ക, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിൽ നേഴ്‌സ് ജോലി വാഗ്ദാനം ചെയ്തും നിരവധി പേരിൽ നിന്നും പണം തട്ടിയിട്ടുണ്ട്. നേരേത്തേ ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തിരുന്ന ഇയാൾ ആ അനുഭവ പരിചയത്തിലാണ് ആളുകളെ കുരുക്കിലാക്കിയത്.
 ഇതര സംസ്ഥാന തൊഴിലാളികളുടെ പേരിൽ സിം കാർഡുകൾ സ്വന്തമാക്കിയ അനീസ് പല പേരുകളിലായി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. വിസ തട്ടിപ്പിന് മാത്രം ബേഡകം, നിലമ്പൂർ, പൊന്നാനി, തിരൂർ കാടാമ്പുഴ, വണ്ടൂർ പോലീസ് സ്റ്റേഷന് കീഴില് 15 ഓളം കേസുകൾ ഇയാൾക്കെതിരെയുണ്ട്. കഴിഞ്ഞ പത്തുവർഷമായി ഇയാൾ ബംഗളൂരുവിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ഒളിജീവിതത്തിലും ഇയാൾ വ്യാജ പേരുകളിൽ വിസ വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കൊണ്ടോട്ടി എ.സി.പി വിജയ് ഭാരത് റെഡ്ഡി, എസ്.ഐ നൗഫൽ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് പ്രതിയെ പിടികൂടിയത്.
 

Latest News