Sorry, you need to enable JavaScript to visit this website.

നോവായി കുഞ്ഞുമോൻ; സഹോദരൻ വന്ന സ്‌കൂൾ വാനിന് അടിയിൽപ്പെട്ട് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം - സ്‌കൂൾ വാനിനടിയിൽപ്പെട്ട് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. കുറ്റിയാണിക്കാട് സ്വദേശി അനീഷ് കുമാർ-അശ്വതി ചന്ദ്രൻ ദമ്പതികളുടെ മകൻ വിഘ്‌നേഷ് ആണ് മരിച്ചത്. തിരുവനന്തപുരം പെരുങ്കടവിളയിൽ ഇന്ന് വൈകിട്ടാണ് അപകടം.
 വിഘ്‌നേഷിന്റെ സഹോദരൻ പഠിക്കുന്ന നെയ്യാറ്റിൻകര കീഴാറൂർ സരസ്വതി വിദ്യാലയത്തിലെ സ്‌കൂൾ വാനിനടിയിൽപെട്ടാണ് കുട്ടി മരിച്ചത്. സഹോദരനെ ഇറക്കിയശേഷം വാൻ തിരിച്ചുപോകുന്നതിനിടെ വിഘ്‌നേഷ് അബദ്ധത്തിൽ അടിയിൽപ്പെടുകയായിരുന്നു. ഉടനെ കുട്ടിയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ.

 

ചിക്കൻ സാലഡിൽ ചത്ത പുഴു; മുട്ടാപോക്ക് ന്യായവുമായി ഹോട്ടൽ അധികൃതർ

കൊച്ചി - കാക്കനാടുള്ള ഭക്ഷണശാലയിൽ നിന്ന് ഓർഡർ ചെയ്ത ചിക്കൻ സാലഡിൽ ചത്ത പുഴു. ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയപ്പോൾ 'ഇതൊരു ചെറിയ തെറ്റല്ലേ പ്രശ്‌നമാക്കണ്ട കാര്യമുണ്ടോ' എന്ന നിലയിൽ 'ടോണിക്കോ കഫേ' ജീവനക്കാരും മറ്റും മുട്ടാപോക്ക് ന്യായമാണ് നിരത്തിയതെന്നും യുവതി വ്യക്തമാക്കി. ഭക്ഷണത്തിന്റെ ചിത്രമടക്കം പങ്കുവച്ചാണ് യുവതി തനിക്കുണ്ടായ അനുഭവം സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിൽ പരാതി നൽകിയതായും യുവതി അറിയിച്ചു. 
 യുവതിയുടെ കുറിപ്പ് ഇങ്ങനെ:
ഇന്ന് ടോണിക്കോ കഫേയിൽ ഞാൻ ലഞ്ച് കഴിക്കാൻ പോയി. ചിക്കൻ സാലഡ് കഴിച്ച് പകുതിയായപ്പോഴാണ് അതിൽ നൂല് പോലെ എന്തോ ഒന്ന് ശ്രദ്ധയിൽപ്പെട്ടത്. സൂക്ഷിച്ച് നോക്കിയപ്പോഴാണ് അതൊരു ചത്ത പുഴു ആണെന്ന് മനസ്സിലായത്. അപ്പോൾ തന്നെ അവിടെയുണ്ടായിരുന്ന സ്റ്റാഫിനെ വിളിച്ച് ഇത് കാണിച്ചു.
 എന്നിട്ട് ചേട്ടാ എന്താണിത് എന്ന് ചോദിച്ചു. അയാൾ ഒന്നും പറയാതെ എന്റെ പ്ലേറ്റ് അടുക്കളയിലേക്ക് കൊണ്ടുപോയി. ഞാൻ അയാളുടെ പിറകേ ചെന്ന് തടഞ്ഞു. അപ്പോൾ അവിടെയുണ്ടായിരുന്ന ജീവനക്കാരെല്ലാം വന്നു. അവരെയും ഞാൻ പ്ലേറ്റ് കാണിച്ചു. ഉത്തരവാദിത്വമുള്ള ആരെങ്കിലും ഉണ്ടോ സംസാരിക്കാൻ എന്ന് ഞാൻ തിരക്കി. അവർ ഷെഫിനെ വിളിച്ചു:
 'ഓ ഇത് ലെറ്റിയൂസിൽ പൊതുവെ ഉണ്ടാകുന്നതാ' എന്നായിരുന്നു അയാളുടെ ആദ്യ പ്രതികരണം. ഇതാണോ നിങ്ങൾ വിളമ്പുന്നത് എന്ന് ചോദിച്ചപ്പോൾ, ' ഇതൊരു ചെറിയ തെറ്റല്ലേ ഇത്ര പ്രശ്‌നമാക്കണ്ട കാര്യമുണ്ടോ' എന്നായി അയാൾ. അപ്പോൾ ഞാൻ പറഞ്ഞു: 'നിങ്ങളുടെ ചെറിയ തെറ്റ് ഏകദേശം 3 സെന്റീമീറ്റർ വലുപ്പമുള്ളതാണ്. അത് എന്റെ ഭക്ഷണത്തിലാണുള്ളത്. അതുകൊണ്ട് എനിക്കിതൊരു വലിയ കാര്യമാണെന്ന്'. 
 ഇതിനിടെ ആരോ ഒരാൾ പ്ലേറ്റിലുണ്ടായിരുന്ന ഭക്ഷണം കളഞ്ഞു, അത് കളയരുതെന്ന് ഞാൻ പറഞ്ഞെങ്കിലും അവർ കേട്ടില്ല. ഞാൻ ഒറ്റയ്ക്കായിരുന്നു, മുട്ടാപോക്ക് ന്യായങ്ങൾ പറയുന്നതിന് പകരം അവരുടെ തെറ്റ് ഏറ്റെടുത്ത് മാപ്പ് പറയാൻ ഞാൻ അവരോട് ആവശ്യപ്പെട്ടു. അപ്പോൾ അവർ വേറെ ഓർഡർ നൽകാമെന്നാണ് എന്നോട് പറഞ്ഞത്. അവരുടെ വിശാലമനസ്‌കതയെ ഞാൻ വിനീതമായി നിഷേധിച്ചു. ഞാൻ നിയമപരമായി നീങ്ങുമെന്ന് അവരോട് പറഞ്ഞു. അപ്പോൾ അവർ അവരുടെ ജനറൽ മാനേജറെ വിളിച്ചുവരുത്തി. അയാൾ എത്താൻ തന്നെ അരമണിക്കൂറോളം കാത്തുനിൽക്കേണ്ടിവന്നു. അയാൾ ജീവനക്കാർക്കുവേണ്ടി മാപ്പ് പറഞ്ഞു. 
 പക്ഷെ വീണ്ടും അവർ വൃത്തിയുടെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കുന്നവരാണെന്നും ചിലപ്പോൾ പച്ചക്കറിയിൽ കാണാതെ പോകുന്ന പുഴുക്കൾ ഉണ്ടാകാറുണ്ട്, ഇതൊരു മനുഷ്യസഹജമായ തെറ്റാണെന്നുമൊക്കെ ന്യായീകരിക്കാൻ തുടങ്ങി. അവരുടെ ഗൂഗിൾ റിവ്യൂ പരിശോധിക്കാൻ പോലും അയാൾ എന്നോട് പറഞ്ഞു. അത് എന്റെ ക്ഷമയുടെ അങ്ങേയറ്റമായിരുന്നു. അതുകഴിഞ്ഞപ്പോൾ എന്റെ കൈയിലുള്ള ഫോട്ടോ ഉപയോഗിച്ച് എനിക്കെന്ത് ചെയ്യാമോ അത് ഞാൻ ചെയ്യുമെന്ന് അവരെ അറിയിച്ചു. അയാൾ എന്നോട് വീണ്ടും സംസാരിക്കാൻ ശ്രമിച്ചു. പക്ഷെ, ആ ലെറ്റിയൂസ് കഥ വീണ്ടും കേട്ടുകൊണ്ടുനിൽക്കാൻ എനിക്ക് കഴിയില്ല, അതുകൊണ്ട് ഞാൻ അവിടെനിന്നിറങ്ങി. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ ഞാൻ പരാതി നൽകി. അവർ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഉറപ്പുനൽകി. അതിനു ശേഷമാണ് ഇക്കാര്യം സമൂഹമാധ്യമത്തിൽ പറയണമെന്ന് എനിക്ക് തോന്നിയത്. കാരണം കാക്കനാടുള്ള ടോണിക്കോ കഫേ ആണിത്. അത്യാവശ്യം നല്ല ഗുഗിൾ റിവ്യൂ ഒക്കെയുണ്ട്. അതുകൊണ്ട് കൊച്ചിയിലുള്ള പലർക്കും ഈ കഫേ അറിയാമെന്ന് ഞാൻ കരുതുന്നു.
 

Latest News