Sorry, you need to enable JavaScript to visit this website.

ഇന്ത്യ-ആഫ്രിക്ക മാർച്ചിനെ പറ്റിയായിരുന്നു ചർച്ചയെന്ന് പി.വി അൻവർ

കൊച്ചി- ഇന്ന് ഇ.ഡി തന്നോട് ചോദിച്ചത് ഇന്ത്യ-ആഫ്രിക്ക മാച്ചിനെ കുറിച്ചായിരുന്നുവെന്ന് പി.വി അൻവർ എം.എൽ.എ. ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ശേഷം ഫെയ്‌സ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് അൻവറിന്റെ പരിഹാസം. ചർച്ച ഇനിയും ഉണ്ടാവുമെന്നും നീയൊന്നും പ്രതീക്ഷിക്കുന്നത് പോലെ ഗരുഡൻ തൂക്കവും ഉരുട്ടലും ഒന്നും നടക്കാൻ പോണില്ലെന്നും അൻവർ വ്യക്തമാക്കി. സ്‌പോർട്ട്‌സ്മാൻ സ്പിരിട്ട് ഇത്തിരി കൂടുതലാന്ന് കൂട്ടിക്കോ. അറിയിക്കേണ്ടത് ഇവിടെ അറിയിക്കും. അപ്പോ അറിഞ്ഞാൽ മതി.
ഒരുത്തന്റെ വായിൽ കൊണ്ട് കോൽ തിരുകീട്ട്,'പറഞ്ഞിട്ട് പോയാ മതി'എന്ന് പറയാൻ ഇവിടെ ഒരുത്തനും അവകാശമില്ല. തൊഴാൻ നിൽക്കുന്നവരെയേ നീയൊക്കെ ഇത് വരെ കണ്ടിട്ടുള്ളൂ. എന്നെ അതിനിപ്പോൾ കിട്ടില്ല. അതൊക്കെ കൈയ്യിൽ വച്ചാൽ മതി.  ഇങ്ങോട്ട് വേണ്ട.ഇങ്ങോട്ട് മാന്യത കാണിച്ചാൽ തിരിച്ചും അത് ഉണ്ടാവും. അതല്ലെങ്കിൽ മനസ്സില്ല,സൗകര്യമില്ല'എന്ന് തന്നെയേ പറയൂ. പണ്ടേ പറഞ്ഞിട്ടുണ്ട്.നീയൊക്കെ ഒരുപാട് വേട്ടയാടിയിട്ടുണ്ട്. കൃത്യമായി പറഞ്ഞാൽ 6-7 വർഷം. എഞ്ഞിട്ടെന്തായി എന്നും അൻവർ ചോദിച്ചു. 
അൻവർ എം.എൽ.എയെ തുടർച്ചയായി രണ്ടാം ദിവസവും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ചൊവ്വാഴ്ച ഉച്ചയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ ഒമ്പത് മണിക്കൂർ നീണ്ടു. ചോദ്യം ചെയ്യൽ നാളെയും തുടരുമെന്നാണ് സൂചന. 
ബെൽത്തങ്ങടിയിലെ ക്വാറിയുടെ പേരിൽ 50 ലക്ഷം രൂപ തട്ടി എന്ന പരാതിയിലാണ് അൻവറിനെ ഇ.ഡി ചോദ്യം ചെയ്യുന്നത് എന്നാണ് വിവരം. ക്വാറി ബിസിനസിൽ കളളപ്പണ ഇടപാട് നടന്നതായാണ് ഇ.ഡി സംശയിക്കുന്നത്. തന്റെ ഉടമസ്ഥതയിൽ മംഗലാപുരത്ത് ക്വാറിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് 50 ലക്ഷം രൂപ മുടക്കിയാൽ പത്തു ശതമാനം ഷെയർ നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ചതായാണ് മലപ്പുറം സ്വദേശിയായ  വ്യവസായി നടുത്തൊടി സലീം ഇ.ഡിക്ക് നൽകിയ പരാതിയിൽ പറയുന്നത്. മാസം തോറും അൻപതിനായിരം രൂപ വീതം ലാഭവിഹിതമായി നൽകാമെന്നും പി.വി. അൻവർ  അറിയിച്ചു. 
10 ലക്ഷം രൂപ ബാങ്ക് മുഖേനയും 40 ലക്ഷം രൂപ നേരിട്ടും പി.വി. അൻവറിന് കൈമാറിയെന്നാണ് പരാതിക്കാരനായ സലീം എൻഫോഴ്‌സ്‌മെന്റിനോട് പറഞ്ഞത്. അമ്പത് ലക്ഷം രൂപ നൽകിയെങ്കിലും ലാഭവിഹിതം കിട്ടിയില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ അൻവറിന് സ്വന്തമായി ക്വാറിയില്ലെന്നും ഇബ്രാഹിം എന്നയാളുടെ ഉടമസ്ഥതയിലുളള ക്വാറി കാണിച്ചാണ് തന്റെ പക്കൽനിന്ന് പണം വാങ്ങിയതെന്നും ബോധ്യപ്പെട്ടതായി  സലീം ആരോപിക്കുന്നു. സലീമിന്റെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പി.വി. അൻവറിനെ ഇ.ഡി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. 
ചോദ്യം ചെയ്യലിന് ശേഷം പുറത്തുവന്ന അൻവർ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നനൽകാൻ കൂട്ടാക്കിയില്ല. ഇ.ഡിയുമായി ഫുട്‌ബോൾ കളി ചർച്ച ചെയ്യുകയായിരുന്നു എന്നായിരുന്നു പരിഹാസ രൂപേണയുള്ള മറുപടി.
 

Latest News