പിതാവും ഭിന്നശേഷിക്കാരിയായ മകളും വീട്ടില്‍ മരിച്ച നിലയില്‍

കോട്ടയം- വൈക്കത്ത് പിതാവിനേയും അസുഖബാധിതയായ മകളേയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വൈക്കം അയ്യര്‍കുളങ്ങര മൂത്തേടത്ത് ജോര്‍ജ് ജോസഫ് (74), ഭിന്നശേഷിക്കാരിയായ മകള്‍ ജിന്‍സി (36) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ജോര്‍ജ് ജോസഫിനെ വീടിനു പുറത്തെ വിറകുപുരയില്‍ തൂങ്ങിമരിച്ച നിലയിലും ജിന്‍സിയുടെ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിലുമാണ് കണ്ടെത്തിയത്. റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനാണ് ജോര്‍ജ് ജോസഫ്.

ഏതാനും ദിവസമായി ജിന്‍സി പനിബാധിച്ചതിനെ തുടര്‍ന്ന് അവശനിലയിലായിരുന്നു. അഞ്ച് വര്‍ഷം മുമ്പ് മാതാവ് ലീലാമ്മ മരിച്ചതിനെ തുടര്‍ന്ന് ജിന്‍സിയെ പരിചരിച്ചിരുന്നത് പിതാവായിരുന്നു. ജിന്‍സിയുടെ സഹോദരി ലിന്‍സി വൈക്കം ഇന്‍ഡോ-അമേരിക്കന്‍ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സാണ്. ലിന്‍സിയും ഭര്‍ത്താവും പിതാവിനൊപ്പമാണ് താമസിച്ചിരുന്നത്. ഭര്‍ത്താവ് ഇപ്പോള്‍ പുനെയിലാണ്.

ഉച്ചകഴിഞ്ഞ് ലിന്‍സി വീട്ടിലേക്ക് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മറുപടി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് അയല്‍വക്കത്ത് വിളിച്ചുപറയുകയായിരുന്നു. അയല്‍ക്കാരിയായ സുധേവി വീട്ടിലെത്തി നോക്കിയപ്പോഴാണ് ജോര്‍ജ് ജോസഫിനെ വിറകുപുരയില്‍ തൂങ്ങി മരിച്ച നിലയിലും ജിന്‍സിയെ കിടപ്പുമുറിയിലും മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവസമയത്ത് ലിന്‍സിയുടെ മക്കള്‍ വീടിന്റെ മുകള്‍നിലയില്‍ ഉറങ്ങുകയായിരുന്നു. വൈക്കം എ.സി.പി നകുല്‍രാജേന്ദ്ര ദേശ്മുഖിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News