തരൂര്‍ ഇല്ലെങ്കില്‍ തിരുവനന്തപുരത്ത് ആര്, കെ. മുരളീധരനടക്കം ആലോചനയില്‍

തിരുവനന്തപുരം- ലോക്‌സഭ വിട്ട് നിയമസഭയിലേക്ക് അങ്കത്തിന് താല്‍പര്യം കാട്ടുന്ന ശശി തരൂരിന് പകരം തലസ്ഥാന സീറ്റ് നോട്ടമിട്ട് കെ. മുരളീധരന്‍. എന്നാല്‍ തിരുവനന്തപുരം സീറ്റ് എന്തുവില കൊടുത്തും പിടിച്ചെടുക്കണമെന്ന ബി.ജെ.പിയുടെ ലക്ഷ്യത്തിന് തടയിടാന്‍ മുരളിക്ക് കഴിയുമോ എന്ന ആശങ്കയുണ്ട്. തല്‍ക്കാലം ലോക്‌സഭയിലേക്ക് ഒരങ്കത്തിന് കൂടി ശശി തരൂരിന് അവസരം നല്‍കാനുള്ള സാധ്യതയും ഇതിലൂടെ തെളിയുകയാണ്.
നിയമസഭാ സീറ്റിലേക്കു ഇപ്പോള്‍ മാറുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തല്‍ തരൂരിനുമുണ്ട്. അതിനാല്‍ ഇത്തവണയും ലോക്‌സഭാ സീറ്റിലേക്ക് തന്നെ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ പാര്‍ലമെന്റ് സീറ്റ് നില നിര്‍ത്തുകയാണ് ഉചിതമെന്നാണ് തരൂരിന് കിട്ടിയിരിക്കുന്ന വിദഗ്‌ധോപദേശം.
സംസ്ഥാന രാഷ്ട്രീയത്തിലാണ് താല്‍പ്പര്യമെന്ന് തിരുവനന്തപുരം എംപി ശശി തരൂര്‍ പറഞ്ഞത് കോണ്‍ഗ്രസില്‍ ഇളക്കി വിട്ടത് വലിയ ആഭ്യന്തര കലാപമാണ്. വിശ്വപൗരനായ തരൂര്‍ ഇല്ലെങ്കില്‍ അവസരം മുതലാക്കാനുള്ള നീക്കം ബി.ജെ.പി തുടങ്ങിക്കഴിഞ്ഞു. തരൂരില്ലെങ്കില്‍ തരൂരിനെ വെല്ലുന്നതോ ഒപ്പം നില്‍ക്കുന്നതോ ആയ സ്ഥാനാര്‍ഥിയെ ഇറക്കിയാല്‍ തിരുവനന്തപുരം പിടിക്കാമെന്ന ആശ ബി.ജെ.പിക്ക് പെരുകുകയാണ്. സുരേഷ്‌ഗോപിയെ പോലെയുള്ള താരങ്ങളിലാണ് ബി.ജെ.പിയുടെ കണ്ണ്.
വിശ്വപൗരന്‍ എന്ന നിലയിലുള്ള ഇമേജ് തരൂരിന് പാര്‍ട്ടിക്ക് അതീതമായ ഒരു വലിയ വോട്ടുഷെയര്‍ നേടിക്കൊടുത്തിട്ടുണ്ട്. ടെക്കികളുടെയും യുവാക്കളുടെയും വോട്ടുകള്‍ ഒരു പരിധി വരെ പാര്‍ട്ടിക്കതീതമായി തരൂര്‍ നേടിയെടുത്തിട്ടുള്ളതായിട്ടാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. തരൂര്‍ മത്സരരംഗത്ത് ഇല്ലെങ്കില്‍ അതാത് പാര്‍ട്ടികളിലേക്ക് ആ വോട്ടുകള്‍ മടങ്ങിപ്പോകും. തരൂര്‍ ഇല്ലാത്ത സാഹചര്യത്തില്‍ തരൂരിനോട് കിടപിടിക്കുന്ന ഒരു സ്ഥാനാര്‍ഥിയെ കൊണ്ടുവരാനാണ് ബി.ജെ.പിയുടെ ലക്ഷ്യം.

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News