Sorry, you need to enable JavaScript to visit this website.

മലയാളി തിന്നു തീര്‍ക്കുകയാണ്, സുനാമി കോഴിയെയും ക്യാന്‍സര്‍ ബാധിച്ച കാലികളെയും വരെ

കോഴിക്കോട് :  ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് നേഴ്‌സായ യുവതി മരിക്കുകയും  അടുത്തകാലത്തായി  ഹോട്ടല്‍ ഭക്ഷണം കഴിച്ച് നിരവധി പേര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുകയും ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാനത്താകെ ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ഭക്ഷ്യ സുരക്ഷാ വകുപ്പ് റെയ്ഡ് നടത്തുകും നിരവധി റെസ്റ്റോറന്റുകള്‍ അടപ്പിക്കുകയും ചെയതിരിക്കുകയാണ്. പലയിടങ്ങളില്‍ നിന്നും പഴകിയതും ഭക്ഷ്യ യോഗ്യമല്ലാത്തതുമായ ആഹാര സാധനങ്ങള്‍ പിടിച്ചെടുത്തു.തീര്‍ത്തും വൃത്തി ഹീനമായി പ്രവര്‍ത്തിക്കുന്ന നൂറ് കണക്കിന് റെസ്‌റ്റോറന്റുകളുണ്ടെന്ന്  കണ്ടെത്തി വര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടുണ്ട്. ഇത്രയും കാലം മലയാളി എന്തൊക്കെയാണ് കഴിച്ചുകൊണ്ടിരുന്നതെന്നതിന്റെ നേര്‍ ചിത്രമാണ് ഇപ്പോള്‍ നടക്കുന്ന ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ റെയ്ഡുകളില്‍ കാണുന്നത്.

ഏറ്റവുമൊടുവില്‍ ഇന്നലെ കൊച്ചിയില്‍ അഴുകിയ നിലയിലുള്ള 500 കിലോഗ്രാം കോഴിയിറച്ചി പിടിച്ചെടുത്തിരിക്കുകയാണ്. ഇതൊരു പുതിയ കാര്യമല്ല. പുതു തലമുറയുടെ ഭക്ഷണ രീതികള്‍ മാറുകയുും മാംസം ഉപയോഗിച്ചുള്ള അറബ് നാടുകളിലെ രുചികരമായ ഭക്ഷണങ്ങള്‍ കേരളത്തിലെ തീന്‍മേശകളില്‍ വലിയ തോതില്‍ ഇടംപിടിക്കുകയും ചെയ്തതോടെ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും അനധികൃമായി മാസം കടത്തിക്കൊണ്ടു വരുന്ന ഏജന്റുമാര്‍ക്ക് ചാകരമാണ്. സുനാമി ഇറച്ചിയെന്ന പേരില്‍ അറിയപ്പെടുന്ന ചത്ത കോഴിയുടെ ഇറച്ചിയും ക്യാന്‍സര്‍ അടക്കമുള്ള ഗുരുതര രോഗങ്ങള്‍ ബാധിച്ച കാലികളുടെ ഇറച്ചിയുമാണ് വ്യാപകമായി കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ചില ഉദ്യോഗസ്ഥരെങ്കിലും ഇക്കാര്യം  സമ്മതിക്കുന്നുണ്ട്. ഇത് തടയാനായി കഴിയാവുന്നത്ര പരിശോധന നടത്തുന്നുണ്ടെന്നാണ് ഇവരുടെ അവകാശവാദം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

പുതിയ രുചികളിലുള്ള മാംസ ഭക്ഷണത്തിന് ഏറെ ആവശ്യക്കാരുള്ള മലബാറിലെ ജില്ലകളിലേക്കാണ് ചത്ത കോഴിയുടെയും കന്നുകാലികളുടെയും ഇറച്ചി അതിര്‍ത്തി കടന്ന് ഏറ്റവും കൂടുതല്‍ എത്തുന്നത്. അത് കഴിഞ്ഞാല്‍ കൊച്ചിയിലേക്കാണെന്ന് കോഴി ഇറച്ചി വ്യാപാരികള്‍ പറയുന്നത്. തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നുുമാണ് രോഗം പിടിച്ച് ചത്ത കോഴികളുടെ  ഇറച്ചി ധാരാളമായി കേരളത്തിലേക്കെത്തുന്നത്.  ഹോട്ടലുകളിലേക്കും റെസ്റ്റോറന്റുകളിലേക്കും ഇത് നേരിട്ടെത്തിക്കുന്ന ഏജന്റുമാരുണ്ടെന്ന് ഇറച്ചി മൊത്ത വ്യാപാരികള്‍ പറയുന്നു. കോഴിയുടെ തൊലി പൊളിച്ച് തൂക്കി വില്‍ക്കുന്ന ഇറച്ചിക്ക് കിലോഗ്രാമിന് 180 രൂപ വിലയുണ്ടെങ്കില്‍ ചത്ത കോഴിയുടെ ഇറച്ചിക്ക് കിലോഗ്രാമിന് 70 രൂപയില്‍ താഴെ നല്‍കിയാല്‍ മതി. എന്നാല്‍ അസോസിയേഷന്റെ അംഗീകാരമുള്ള ഇറച്ചി വിതരണ കടകളില്‍ ഇത്തരം ഇറച്ചി വില്‍ക്കാറില്ലെന്നാണ് ചിക്കന്‍ വില്‍പ്പനക്കാരുടെ സംഘടനകള്‍ പറയുന്നത്.

തമിഴ്‌നാട്ടിലും ആന്ധ്രയിലും മറ്റും പല വിധ രോഗങ്ങള്‍ ബാധിച്ച് ചാകുന്ന കോഴികളുടെ ഇറച്ചിയാണ് സുനാമി ഇറച്ചി എന്ന പേരില്‍ ഇവിടേക്കെത്തുന്നത്. ചില സമയങ്ങളില്‍ തമിഴ്‌നാട്ടിലെ കോഴിഫാമുകളില്‍ കോഴികള്‍ കൂട്ടത്തോടെ രോഗം പിടിച്ച് ചാകാറുണ്ട്. അപ്പോള്‍ കേരളത്തില്‍ ഇറച്ചിക്കായി ആവശ്യത്തിന് കോഴികളെ കിട്ടാത്ത സ്ഥിതിയുണ്ടാകും. വില കൂടുകയും ചെയ്യും. എന്നാല്‍ റെസ്‌റ്റോറന്റുകള്‍ക്ക് അപ്പോഴാണ് ചാകര. നൂറ് കണക്കിന് ടണ്‍ സുനാമി ഇറച്ചി കേരളത്തിലേക്കെത്തും.

ചത്ത് പുഴുവരിച്ചു കഴിഞ്ഞാലും ഇറച്ചിയുടെ ദുര്‍ഗന്ധം ഒഴിവാക്കാനായി ചില രാസവസ്തുക്കള്‍ ഉപോയോഗിക്കും. ഇത് കലര്‍ത്തി വരുന്ന കോഴിയിറിച്ചി പുതിയ ഇറച്ചി പോലെ കാണപ്പെടുമെന്ന് മാത്രമല്ല, നല്ല സോഫ്റ്റ് ആയിരിക്കുകയും ചെയ്യും. എല്ലില്ലാത്ത ഇറച്ചിയായാണ് ഇത് കൂടുതലായും എത്തുന്നത്. ഷവര്‍മ്മ, ചിക്കന്‍ റോള്‍, ചിക്കന്‍ പപ്‌സ്, ചിക്കന്‍ സമൂസ എന്നിവ ഉണ്ടാക്കാകാനാണ് പഴകിയ ഇറച്ചി വ്യാപകമായി ഉപയോഗിക്കുന്നത്. എല്ലുള്ളതാണെങ്കില്‍ ബ്രോസ്റ്റഡ് ചിക്കനായി മാറും. ഇറച്ചി പഴകിയതാണെങ്കില്‍ കറിവെച്ചാല്‍ മനസിലാകും എന്നാല്‍ കൂടുതല്‍ മസാലയും മറ്റും ഉപയോഗിക്കുന്ന വിഭവങ്ങളിലേക്കും വറുത്തെടുക്കുതിനും ഉപയോഗിച്ചാല്‍ ഇറച്ചിയുടെ പഴക്കം മനസിലാകില്ല. ഫാസ്റ്റ് ഫുഡ് കടകളാണ് ഇത്തരത്തില്‍ പഴകിയ ഇറച്ചിയുടെ പ്രധാന ഉപഭോക്താക്കള്‍. പുതിയ ഇറച്ചിയും പഴയ ഇറച്ചിയും കൂട്ടിക്കലര്‍ത്തി  വില്‍ക്കുന്ന ഏജന്റുമാരുമുണ്ട്. നഗര പ്രദേശങ്ങളിലെ ഫാസ്റ്റ് ഫുഡ് കടകളിലാണ് സുനാമി ഇറച്ചി ഏറ്റവും കൂടുതല്‍ ചെലവാകുന്നത്.
ചത്ത കാലികളുടെ ഇറച്ചിയംു ധാരാളമായി കേരളത്തിലേക്കെത്തുന്നുണ്ട്. കര്‍ണ്ണാടകയില്‍ നിന്നാണ് ഇത്തരത്തിലുള്ള കാലിയിറച്ചി കൂടുതലായി എത്തുന്നത്. കേരളത്തില്‍ കോഴിയിറച്ചി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഡിമാന്റുള്ളത് ബീഫിനാണ്. 20 ലക്ഷത്തിലേറെ കന്നുകാലികളെ കേരളീയര്‍ ഒരു വര്‍ഷം ഭക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. രോഗങ്ങളുള്ളതും കൃഷിക്കും പാലിനും മറ്റും ദീര്‍ഘകാലം ഉപയോഗിച്ചശേഷം ആരോഗ്യം ക്ഷയിച്ച ഉരുക്കളെയും മറ്റും ഇത്തരത്തില്‍ ഇറച്ചിയാക്കി മാറ്റുകയാണ് ചെയ്യുന്നത്.

കേരളത്തിലേക്ക് ഇറച്ചി കൊണ്ടു വരുമ്പോള്‍ അത് ഫ്രീസറില്‍ സൂക്ഷിച്ച് കൊണ്ടുവരണമെന്നാണ് നിയമം എന്നാല്‍ ചത്ത പശുവിനെയും കോഴിയെയുമെല്ലാം വെട്ടിക്കൊണ്ടു വരുന്നവര്‍ക്ക് അതൊന്നും ബാധകമല്ല. ഫ്രീസറില്‍ സൂക്ഷിക്കാതെ കൊണ്ടു വന്നാല്‍ അന്തരീക്ഷത്തിലെ ഊഷ്മാവ് കാരണം ഇറച്ചി പുഴുവരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പുഴുവരിച്ച ഇറച്ചി പോലും നല്ല രുചിയുള്ള വിഭവങ്ങളാക്കി തീന്‍മേശയിലെത്തും. പഴകിയ ഇറച്ചിയില്‍  രൂപപ്പെടുന്ന സാല്‍മോണെല്ല, ലിസ്റ്റീരിയ, സ്റ്റഫയിലോ കോക്കസ്, ക്ലോസ്ട്രിഡിയം തുടങ്ങിയ ബാക്ടീരികള്‍ ഉണ്ടാകും. ഇത് വലിയ അപകടകാരികളാണ്. ഇത്തരം ബാക്ടീരിയകളുള്ള ഇറച്ചി കഴിക്കുന്നത് അസുഖങ്ങള്‍ ഉണ്ടാക്കുകയും മരണത്തിന് വരെ കാരണമാകുകയും ചെയ്യും.

അതിര്‍ത്തികളില്‍ പരിശോധനയ്ക്ക് വിപുലമായ സൗകര്യങ്ങളില്ലാത്തതാണ് പ്രശ്‌നമെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. എല്ലാ ജില്ലകളിലും ഭക്ഷ്യ പരിശോധനാ ലാബുകളില്ലാത്തതും പ്രശ്‌നമാണ്. അഞ്ച് ജില്ലകളില്‍ മാത്രമാണ് ഇപ്പോള്‍ പരിശോധനാ സംവിധാനങ്ങളുള്ളത്. എല്ലാ ജില്ലകളിലും  ലാബുകള്‍ തുടങ്ങാന്‍ തീരുമാനിച്ചിട്ട് കാലം കുറേയായെങ്കിലും ഒന്നും നടക്കുന്നില്ല. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ നാലരക്കോടി രൂപയാണ് പരിശോധനകള്‍ക്കായി കേരളത്തില്‍ ചെലവഴിച്ചിട്ടുള്ളത്. ഉദ്യോഗസ്ഥരുടെ എണ്ണക്കുറവുകാരണം ഒരു ഉദ്യോഗസ്ഥന് തന്നെ വലിയൊരു പ്രദേശത്തിന്റെ ചുമതലയേല്‍ക്കേണ്ടി വരുന്നത് കാര്യക്ഷമമായ പരിശോധനകള്‍ക്ക് തടസ്സമാകുന്നുണ്ട്.

Latest News