Sorry, you need to enable JavaScript to visit this website.

ബഫർ സോണിൽ ആശ്വസം; ഇളവ് പരിഗണിക്കാമെന്ന് സുപ്രീംകോടതി

ന്യൂദൽഹി - ബഫർ സോണിൽ കേരളത്തിന് ആശ്വാസം. ബഫർ സോണിൽ കരട് വിജ്ഞാപനമിറങ്ങിയ മേഖലകളിൽ ഇളവ് നൽകുന്നത് പരിഗണിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു. വിധിയിൽ വ്യക്തത തേടി കേന്ദ്രവും കേരളവും കർഷക സംഘടനകളും അടക്കം നൽകിയ ഹർജികൾ പരിഗണിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. 
 പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനങ്ങളിൽ ഉൾപ്പടുന്ന മേഖലകളെ വിധിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ പ്രധാന ആവശ്യം. ഈ ഹർജിയിലാണ് കേരളവും കർഷക സംഘടനകളും കക്ഷി ചേരാൻ അപേക്ഷ നൽകിയത്. വിധി കേരളത്തിലുണ്ടാക്കിയ പ്രതിസന്ധി ഹർജികൾ ഇന്ന് ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ അഭിഭാഷകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു സുപ്രീം കോടതിയുടെ പുതിയ നിരീക്ഷണം. 17 പ്രദേശങ്ങളിൽ ബഫർ സോണിനുള്ള കരട് വിജ്ഞാപനമുണ്ടായതായും അന്തിമ വിജ്ഞാപനം വരുന്നതിന് തൊട്ടുമുമ്പാണ് സുപ്രീം കോടതി വിധിയുണ്ടായതെന്നും കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ഗീപ ഗുപത് കോടതിയെ അറിയിച്ചു. 
 അന്തിമ വിജ്ഞാപനമായവയുടെ കാര്യത്തിൽ നേരത്തെ തന്നെ ഇളവ് നൽകിയിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ, കരടിലും ഈ ഇളവ് വേണമെന്ന് കേന്ദ്രവും കേരളവും വ്യക്തമാക്കി. ഇതോടെയാണ് ഈക്കാര്യം പരിഗണിക്കാമെന്ന് കോടതി അറിയിച്ചത്. കേരളം ഉൾപ്പെടെ ഉന്നയിക്കുന്ന വിഷയങ്ങളെ പൊതുവായി പരിഗണിച്ച് സമഗ്ര സമീപനമാകും ഉചിതമെന്ന് അമിക്കസ് ക്യൂറി കെ പരമേശ്വർ ചൂണ്ടിക്കാട്ടി. ഇക്കാര്യം മൂന്നംഗ ബെഞ്ചിന് വിടേണ്ടതുണ്ടോയെന്നതും പരിഗണിക്കാമെന്ന് ജഡ്ജിമാരായ ബി.ആർ ഗവായ്, എം.എം സുന്ദരേശ് എന്നിവർ വ്യക്തമാക്കി. 
 ബഫർ സോൺ വിധി കേരളത്തിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നും ഒട്ടേറെ പേരെ ബാധിക്കുന്നതാണ് വിഷയമെന്നും പെരിയാർ പ്രൊട്ടക്ഷൻ വാലി മൂവ്‌മെന്റിന് വേണ്ടി ഹാജരായ അഭിഭാഷകൻ വി.കെ ബിജു ചൂണ്ടിക്കാട്ടി. സീനിയർ അഭിഭാഷകന് ജയ്ദീപ് ഗുപ്തയ്ക്ക് പുറമെ സ്റ്റാന്റിങ് കൗൺസൽ നിഷേ രാജൻ ഷൊങ്കറും കേരളത്തിന് വേണ്ടി ഹാജരായി. ഹർജികൾ തിങ്കളാഴ്ച്ചയാണ് പരിഗണിക്കുക. കോടതി നിരീക്ഷണം അനുസരിച്ച് വന്യജീവി സങ്കേതങ്ങൾക്ക് ഒരു കിലോമീറ്റർ പരിധിയിൽ ബഫർ സോണായി പ്രഖ്യാപിച്ച വിധിയിൽ ഇളവ് ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest News