Sorry, you need to enable JavaScript to visit this website.

എത്ര പ്രവാസി മലയാളികൾ കോവിഡ് ബാധിച്ച്  മരിച്ചുവെന്ന കണക്ക് നോർക്കയുടെ പക്കലില്ല 

ദുബായ്-കൊറോണ ബാധിച്ച് വിദേശത്ത് മരിച്ചവരുടെ കണക്കുകളിൽ നോർക്കക്ക് കൃത്യതയില്ലെന്ന് ആരോപണം. കോൺഗ്രസ് അനുകൂല സംഘടനയായ ദുബായ് ഇൻകാസാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മരിച്ചവരുടെ കുടുംബത്തിന് സഹായം നൽകിയോ എന്ന ചോദ്യത്തിനുള്ള മറുപടിയും തൃപ്തികരമല്ലെന്ന് ഇൻകാസ് ആരോപിച്ചു .
കൊറോണക്കാലത്ത് വിവിധ രാജ്യങ്ങളിലെ ലോക്ക്ഡൗൺ കാരണം വിദേശരാജ്യങ്ങളിൽ മരണപ്പെട്ടവരിൽ നിരവധിയാളുകളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാവാതെ വിദേശത്ത് തന്നെ അടക്കം ചെയ്യേണ്ട സാഹചര്യം നിലനിന്നിരുന്നു. അതിനാൽ ഈ കാലയളവിൽ കൊറോണ ബാധിച്ച് എത്ര പേർ മരണപ്പെട്ടെന്നുളള കണക്കാണ് ഇൻകാസ് ദുബായ് സ്റ്റേറ്റ് സെക്രട്ടറി സി.സാദിഖ് അലി നോർക്കയോട് ആവശ്യപ്പെട്ടത്. എന്നാൽ വിവരാവകാശപ്രകാരം നൽകിയ ചോദ്യത്തിന് തൃപ്തികരമായ മറുപടി അധികൃതരുടെ ഭാഗത്തുനിന്ന് ലഭിച്ചില്ലെന്നാണ് ആരോപണം.
കൃത്യമായ രേഖകളോടെ വിദേശത്തേക്ക് പോകുന്ന ആളുകളായിട്ടും ഇവരുടെ കണക്കുകൾ നോർക്കയുടെ പക്കലില്ല എന്നത് ഞെട്ടിക്കുന്നതാണെന്നും പ്രവാസികളുടെ വിഷയത്തിൽ കാര്യക്ഷമമായി ഇടപടാൻ ഇത്തരം സംവിധാനങ്ങൾക്ക് സാധിക്കുന്നില്ല എന്നത് ദൗർഭാഗ്യകരമാണെന്നും സാദിഖ് അലി പറഞ്ഞു.
പല പ്രവാസി കുടുംബങ്ങളും ഇത്തരം ധനസഹായങ്ങളെ കുറിച്ച് ഇനിയും അറിഞ്ഞിട്ടില്ലെന്നും, അവർക്കു കൂടി ഇത് ലഭ്യമാക്കാൻ ജില്ലാ കലക്ടർ ചെയർമാനായി അതത് ജില്ലകളിൽ കമ്മിറ്റി രൂപീകരിച്ച് മരിച്ച പ്രവാസികളുടെ ആശ്രിതർക്ക് അർഹമായ ധനസഹായമെത്തിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ നേരിട്ട് സമീപിക്കാൻ ഒരുങ്ങുകയാണ് ഇവർ.

Latest News