Sorry, you need to enable JavaScript to visit this website.

മുസ്‌ലീം എഴുത്തുകാരെ അടുപ്പിക്കില്ല, കര്‍ണാടകയില്‍ സാഹിത്യോത്സവത്തില്‍ നിന്ന് മുസ്‌ലീം, ദളിത് എഴുത്തുകാരെ ഒഴിവാക്കി

ബംഗളുരു: സാഹിത്യോത്സവത്തില്‍ മുസ്‌ലീം, ദളിത്  എഴുത്തുകാരെ ഒഴിവാക്കി കര്‍ണ്ണാടക സര്‍ക്കാര്‍.  ഹാവേരിയില്‍ വര്‍ഷാവര്‍ഷം സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സാഹിത്യോത്സവത്തില്‍ നിന്ന് ഇത്തവണ മുസ്‌ലീം , ദളിത് എഴുത്തുകാരെ ഒഴിവാക്കിയെന്നാണ് ആരോപണം ഉയര്‍ന്നത്. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ബംഗളുരുവില്‍ ഇടത് നിലപാടുള്ള എഴുത്തുകാര്‍ ബദല്‍ സാഹിത്യസമ്മേളനം സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രം ശേഷിക്കേ, സാഹിത്യോത്സവത്തിന്റെ പേരില്‍ കര്‍ണാടകത്തില്‍ വിവാദം കനക്കുകയാണ്.

'ഇതൊരു പ്രതിരോധമാണ്. എല്ലാത്തരം മനുഷ്യരും എന്റെ നാടിന്റെ സ്വന്തമാണെന്ന് കന്നഡയില്‍ ഒരു ചൊല്ലുണ്ട്. ദളിതരെയും മുസ്ലിങ്ങളെയും സ്ത്രീകളെയും വിവേചനത്തോടെ കാണുന്ന സര്‍ക്കാരാണിത്. ഇവിടെ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് ' ബദല്‍ സാഹിത്യ സമ്മേളനത്തിലെത്തിയ ട്രാന്‍സ് ജെന്‍ഡര്‍ ആക്റ്റിവിസ്റ്റായ അക്കൈ പദ്മശാലി പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


'വിട്ടുകൊടുക്കില്ല, വിവേചനമനുവദിക്കില്ല '  എന്ന് ഉറക്കെപ്പറഞ്ഞ് ബംഗളുരുവിലെ ബദല്‍ സാഹിത്യ സമ്മേളനത്തിലെത്തിയ എല്ലാവര്‍ക്കും നന്ദിയെന്നും. ഇത് ബദലല്ല, പ്രതിരോധമാണെന്നും നടനും ആക്റ്റിവിസ്റ്റുമായ പ്രകാശ് രാജ് പറയുന്നു. കര്‍ണാടക സാഹിത്യപരിഷത്ത് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പരിപാടിയാണ് കന്നഡ സാഹിത്യസമ്മേളനം .ഇത്തവണ നടക്കുന്ന എണ്‍പത്തിയാറാമത് സാഹിത്യ സമ്മേളനത്തില്‍ ക്ഷണിക്കപ്പെട്ടവരുടെ പട്ടിക വന്നപ്പോള്‍ ഇതില്‍ മുസ്‌ലീം  ദളിത് വിഭാഗത്തില്‍ നിന്ന് ഒരു പേരു പോലുമുണ്ടായിരുന്നില്ല.

പ്രശസ്ത കന്നഡ സാഹിത്യകാരന്‍ പുരുഷോത്തമ ബിലിമാലെ ഉള്‍പ്പടെയുള്ളവര്‍ ക്ഷണമുണ്ടായിട്ടും പരിപാടി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത് ഇതുകൊണ്ടാണ്. സര്‍ക്കാര്‍ പരിപാടിക്ക് ബദലായി ബംഗളുരുവില്‍ എല്ലാ വിഭാഗങ്ങളില്‍ നിന്നുള്ള എഴുത്തുകാരെയും ഉള്‍പ്പെടുത്തി മറ്റൊരു സാഹിത്യസമ്മേളനം നടന്നു. നടന്‍ പ്രകാശ് രാജ് ഉള്‍പ്പടെയുള്ളവര്‍ പരിപാടിക്ക് പിന്തുണയുമായി എത്തി. 1915 മുതല്‍ കര്‍ണാടകത്തിന്റെ  സാംസ്‌കാരികരംഗത്തെ നിറസാന്നിധ്യമായ സാഹിത്യപരിഷത്ത് ഇന്ന് സര്‍ക്കാരിന്റെ കയ്യിലെ ചട്ടുകമായി മാറിയെന്ന് ഒരു വിഭാഗം എഴുത്തുകാര്‍  പറയുന്നു. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കുകയാണ് സര്‍ക്കാരെന്നാണ് ആരോപണമുയരുന്നത്.

Latest News