കൊല്ലം- നിലമേലിൽ സൂപ്പർ മാർക്കറ്റ് ഉടമയെ മർദ്ദിച്ച സി.ഐ.ടി.യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. യൂണിയൻ കോർപ്പ് സൂപ്പർ മാർട്ട് ഉടമ ഷാനിനാണ് തൊഴിലാളികളുടെ മർദനമേറ്റത്. സംഭവത്തിൽ 13 സി.ഐ.ടി.യു പ്രവർത്തകർക്കെതിരെ ചടയമംഗലം പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നോടെ ആയിരുന്നു സംഭവം. സി.ഐ.ടി.യു പ്രവർത്തകരിൽ ഒരാൾ മദ്യപിച്ച് സൂപ്പർ മാർക്കറ്റിലെത്തി ഉടമ ഷാനുവുമായി തർക്കമുണ്ടാക്കിയെന്നും പിന്നാലെ മറ്റ് പ്രവർത്തകർ സംഘടിച്ചെത്തി മർദ്ദിക്കുകയായിരുന്നുവെന്നുമാണ് പരാതിയിൽ പറയുന്നത്. മർദനത്തിന്റെ സി.സി ടി.വി ദൃശ്യങ്ങൾ സമുഹ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. ഷോപ്പിലെ സി.സി ടി.വിസിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഷാനിനെ അടിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. വ്യക്തിവിരോധമാണ് സംഘം ചേർന്നുള്ള ആക്രമണത്തിലേക്ക് എത്തിയതെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. സംഭവം അന്വേഷിക്കുമെന്ന് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ പറഞ്ഞു. സ്ഥാപന ഉടമ കഴിഞ്ഞ ദിവസം സി.ഐ.ടി.യു തൊഴിലാളിയെ മർദിച്ചിരുന്നു. ഇത് ചോദിക്കാൻ ചെന്നപ്പോഴാണ് തർക്കമുണ്ടായത്. തൊഴിലാളികളുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചുമട്ടുതൊഴിലാളികളുടെ ഗുണ്ടായിസം പതിവാണെന്ന് മർദനമേറ്റ ഷാൻ പറഞ്ഞു.ഇവർക്ക് പ്രാദേശിക നേതാക്കളുടെ പിന്തുണയുമുണ്ട്. വ്യക്തിവൈരാഗ്യം തീർക്കാൻ ക്വട്ടേഷൻ എടുത്തതാണോയെന്ന് സംശയമുണ്ടെന്നും ഷാൻ പറഞ്ഞു.






