സൗദിയില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കെതിരെ ദിവസം ശരാശരി 445 പരാതികള്‍

റിയാദ് - ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും സേവന ദാതാക്കള്‍ക്കുമെതിരെ കഴിഞ്ഞ വര്‍ഷം കൗണ്‍സില്‍ ഓഫ് കോ-ഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് 1,26,638 പരാതികള്‍ ലഭിച്ചു. പ്രതിദിനം ശരാശരി 445 പരാതികള്‍ തോതിലാണ് കൗണ്‍സിലിന് കഴിഞ്ഞ കൊല്ലം ലഭിച്ചത്. കൗണ്‍സില്‍ സ്വന്തം നിലക്ക് കഴിഞ്ഞ വര്‍ഷം 156 സന്ദര്‍ശനങ്ങള്‍ നടത്തി. ഇതിനിടെ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഭാഗത്ത് 135 ഉം സേവന ദാതാക്കളുടെ ഭാഗത്ത് 543 ഉം നിയമ ലംഘനങ്ങള്‍ കണ്ടെത്തി.
കഴിഞ്ഞ വര്‍ഷാവസാനത്തോടെ സൗദിയില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളവരുടെ എണ്ണം 1,14,97,421 ആയി ഉയര്‍ന്നു. മൂന്നാം പാദത്തെ അപേക്ഷിച്ച് നാലാം പാദത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളവരുടെ എണ്ണം മൂന്നു ശതമാനം തോതില്‍ വര്‍ധിച്ചു. മൂന്നാം പാദത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളവര്‍ 1,11,56,376 ആയിരുന്നു. ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളവരില്‍ 17,69,307 പേര്‍ സൗദി ജീവനക്കാരും 61,98,260 പേര്‍ വിദേശ തൊഴിലാളികളുമാണ്. സൗദി തൊഴിലാളികളുടെ കുടുംബാംഗങ്ങളായ 21,76,080 പേര്‍ക്കും വിദേശ തൊഴിലാളികളുടെ കുടുംബാംഗങ്ങളായ 13,53,774 പേര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്.
ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയുള്ളവര്‍ക്ക് സേവനങ്ങള്‍ നല്‍കാന്‍ 59 സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും 1,506 സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കഴിഞ്ഞ വര്‍ഷം കൗണ്‍സില്‍ അംഗീകാരം നല്‍കി. കഴിഞ്ഞ കൊല്ലം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കൗണ്‍സില്‍ 14 സര്‍ക്കുലറുകള്‍ അയച്ചു. 2,04,978 കോളുകള്‍ സ്വീകരിക്കുകയും വിളിക്കുകയും ചെയ്തു. ഒരു വര്‍ഷത്തിനിടെ കൗണ്‍സിലിന് 1,38,423 അന്വേഷണങ്ങള്‍ ലഭിച്ചു. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കു വേണ്ടി റിയാദിലും ജിദ്ദയിലും കിഴക്കന്‍ പ്രവിശ്യയിലും മൂന്നു ശില്‍പശാലകളും സേവന ദാതാക്കള്‍ക്കു വേണ്ടി 81 ശില്‍പശാലകളും റവന്യൂ സൈക്കിള്‍ മാനേജ്‌മെന്റില്‍ മൂന്നു വര്‍ക്ക്‌ഷോപ്പുകളും കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ചതായും കൗണ്‍സില്‍ ഓഫ് കോ-ഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News