Sorry, you need to enable JavaScript to visit this website.

വിജയിക്കലല്ല പങ്കെടുക്കുന്നതിലാണ് കാര്യം; രക്ഷിതാക്കൾ മത്സരബുദ്ധി വെടിയണമെന്ന് മുഖ്യമന്ത്രി

കോഴിക്കോട് - കലോത്സവത്തിൽ വിജയിക്കലല്ല പങ്കാളിത്തമാകണം പ്രധാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാതാപിതാക്കൾ മത്സരബുദ്ധി വെടിയണം. എല്ലാ കുട്ടികളുടെയും സർഗവാസന കണ്ട് മനംകുളിർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം മുഖ്യവേദിയായ വിക്രം മൈതാനിയിലെ അതിരാണിപ്പാടം നഗരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  
 മാറുന്ന കാലത്തേക്ക് പിടിച്ച കണ്ണാടിയാവുകയാണ് കലോത്സവം. ലഹരിക്കെതിരായ പോരാട്ടവും കലോത്സവത്തിന്റെ ഭാഗമാകണമെന്ന് നിർദേശിച്ച മുഖ്യമന്ത്രി കോവിഡ് മുൻകരുതലുകൾ് തുടരണമെന്നും നിർദേശിച്ചു. 
 കലോത്സവത്തിൽ പങ്കെടുക്കുന്നത് തന്നെ വലിയ അംഗീകാരമായി കണക്കാക്കുന്ന സംസ്‌കാരം കുട്ടികളും രക്ഷിതാക്കളും വളർത്തിയെടുക്കണം. രക്ഷിതാക്കളുടെ അനാവശ്യ മൽസര പ്രവണത പലപ്പോഴും വിമർശന വിധേയമാവുന്നുണ്ട്. എല്ലാ കുട്ടികളുടെയും വിജയത്തിൽ സന്തോഷിക്കാൻ രക്ഷിതാക്കൾക്കാവണം. 
 വൈവിധ്യങ്ങളുടെ പരിച്ഛേദമാണ് കലോത്സവം. കലയെ കാരുണ്യത്തിനുള്ള ഉപാധിയാക്കണം. ജാതിക്കും മതത്തിനും അതീതമാണ് കല. വാണിജ്യവത്കരണം കലയുടെ പല മൂല്യങ്ങളും ഇല്ലാതാക്കിയിട്ടുണ്ട്. സാമൂഹ്യ വിമർശത്തിന്റേയും നവീകരണത്തിന്റേയും ചാലു കീറാനായി വിദ്യാർത്ഥികൾ കലാരൂപങ്ങളെ ഉപയോഗപ്പെടുത്തണം. അന്യം നിന്നുപോകുന്ന കലാരൂപങ്ങളുടെ വീണ്ടെടുപ്പിന് കലോൽസവങ്ങൾ സഹായകമാവണം. കലയുടെ പുരോഗമനോന്മുഖമായ ലോകം കെട്ടിപ്പടുക്കണമെന്നും സ്‌നേഹം കൊണ്ട് എല്ലാവരേയും ഒരുമിപ്പിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
 

Latest News