മലപ്പുറത്ത് പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു; നഗ്ന വീഡിയോ ചിത്രീകരിച്ചു

മലപ്പുറം- ചങ്ങരംകുളത്ത് പ്രവാസിയുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മര്‍ദിച്ചതിനു പിന്നിലെന്ന് പ്രണയമെന്ന് സൂചന. യുവാവിനെ ലഹരിമരുന്ന് നല്‍കിയ ശേഷമാണ് ക്രൂരമായി മര്‍ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. പണവും തിരിച്ചറിയല്‍ കാര്‍ഡ് അടക്കമുള്ള രേഖകളും ഫോണും കവര്‍ന്നിരുന്നു. നഗ്‌നനാക്കി വിഡിയോ ചിത്രീകരിച്ച ശേഷമാണ് സംഘം വീടിന് മുന്നില്‍ ഉപേക്ഷിച്ചത്.
കോലളമ്പ് സ്വദേശി ഫര്‍ഹല്‍ അസീസിനെയാണ് (23) വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയി ഇരുപതോളം പേര്‍ ഒരുരാവും പകലും ക്രൂരമര്‍ദനത്തിനിരയാക്കിയത്. രാത്രി കോലളമ്പിലെ വയലില്‍ നേരം പുലരുവോളം മര്‍ദിച്ച ശേഷം കാളാച്ചാലിലെ സുഹൃത്തിന്റെ വീട്ടിലെ അടച്ചിട്ട മുറിയിലും മര്‍ദനം തുടര്‍ന്നു. ഇതിനിടെ, മൊബൈലും പണവും രേഖകളും കവര്‍ന്ന സംഘം പൂര്‍ണനഗ്‌നനാക്കി വിഡിയോ ചിത്രീകരിച്ചുവെന്ന് പരാതിയില്‍ പറയുന്നു. സംഘത്തില്‍പെട്ട യുവാവിന്റെ സഹോദരിയുമായി പ്രണയത്തിലായിരുന്ന ഫര്‍ഹലിനെ ഈ വിഷയം സംസാരിക്കാനാണെന്ന് പറഞ്ഞാണ് കൂട്ടിക്കൊണ്ട് പോയതെന്നു പറയുന്നു.

വിദേശത്തുനിന്ന് അവധിക്കെത്തിയ ഫര്‍ഹലിനെ ഡിസംബര്‍ 24ന് വൈകീട്ട് ഏഴ് മണിയോടെയാണ് സുഹൃത്തുക്കളായ രണ്ടുപേര്‍ ചേര്‍ന്ന് ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയത്. പിറ്റേന്ന് രാത്രി പത്തോടെ ശരീരം മുഴുവന്‍ പരിക്കുകളോടെ ചങ്ങരംകുളം കോലിക്കരയില്‍ ഇവരുടെ വാടകവീടിന് മുന്നില്‍ ഉപേക്ഷിക്കുകയായിരുന്നു.

സംഘത്തിന്റെ ഭീഷണി ഭയന്ന് ബൈക്കില്‍നിന്ന് വീണതാണെന്നാണ് യുവാവ് വീട്ടുകാരോട് പറഞ്ഞിരുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി.

തിരിച്ച് വീട്ടിലെത്തിയപ്പോള്‍ ശരീരം മുഴുവന്‍ അടിയേറ്റ പാടുകള്‍ കാണുകയും എഴുന്നേറ്റ് നില്‍ക്കാന്‍പോലും കഴിയാത്ത അവസ്ഥ വരുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കൈയില്‍ മൂന്നിടത്ത് എല്ലിന് പൊട്ടലുണ്ട്. ശരീരത്തിന്റെ പലഭാഗത്തും ബ്ലേഡ് ഉപയോഗിച്ച് മുറിവേല്‍പിച്ചു.
സംഭവം പുറത്ത് പറഞ്ഞാല്‍ നഗ്‌നവിഡിയോ പുറത്ത് വിടുമെന്നും ജീവിക്കാന്‍ സമ്മതിക്കില്ലെന്നും സംഘം ഭീഷണിപ്പെടുത്തിയതായും യുവാവ് പറയുന്നു.
ലഹരി ഉപയോഗിച്ചിരുന്ന സംഘം മയക്കുമരുന്ന് മൂക്കിലേക്ക് വലിപ്പിച്ചാണ് മര്‍ദിച്ചതെന്നും യുവാവ് പറഞ്ഞു. ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Latest News