എട്ടുവയസ്സുകാരന്റെ ജനനേന്ദ്രിയത്തില്‍ നൂല് കെട്ടിവലിച്ച് മുതിര്‍ന്ന കുട്ടികളുടെ ക്രൂരത

ന്യൂദല്‍ഹി- ദക്ഷിണ ദല്‍ഹിയിലെ കിദ്വായ് നഗറില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ക്രൂരമായി പീഡിപ്പിച്ചു. എന്‍ഡിഎംസി സ്‌കൂളിലാണ് സംഭവം.  
ഡിസംബര്‍ 24 ന് സ്‌കൂള്‍ വളപ്പില്‍ ചില മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ നൂല്‍ കെട്ടി ഉപദ്രവിച്ചതായി പോലീസ് പറഞ്ഞു.
ബുധനാഴ്ച വരെ കുട്ടി മാതാപിതാക്കളോട് ഒന്നും പറഞ്ഞിരുന്നില്ലെന്ന് ഡിസിപി (സൗത്ത്) ചന്ദന്‍ ചൗധരി പറഞ്ഞു. നാല് ദിവസമായി കുളിക്കാതെ വന്നപ്പോള്‍ അച്ഛന്‍  ശകാരിക്കുകയും കുളിമുറിയില്‍ കൊണ്ടുപോകുകയും ചെയ്തപ്പോഴാണ് രക്ഷിതാക്കള്‍  സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് സഫ്ദര്‍ജംഗ് ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സ തേടി.  അധ്യാപകരോടോ മാതാപിതാക്കളോടോ വെളിപ്പെടുത്തിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ആണ്‍കുട്ടികള്‍ മകനെ ഭീഷണിപ്പെടുത്തിയതായി പിതാവ് പറഞ്ഞു.
കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും  ഇപ്പോഴും നിരീക്ഷണത്തിലാണെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മൂന്നോ നാലോ സീനിയര്‍ വിദ്യാര്‍ഥികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കുട്ടി മാതാപിതാക്കളോട് പറഞ്ഞെങ്കിലും അവരെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. പ്രതികള്‍ മുഖംമൂടി ധരിച്ചിരുന്നു. കുറ്റവാളികളില്‍ രണ്ട് പേര്‍ പച്ചകുത്തിയിരുന്നുവെന്ന് കുട്ടി പറഞ്ഞു.  ഒരാളുടെ കൈയില്‍ 'ഓം' എന്ന് എഴുതുകയും മറ്റേയാളുടെ കൈയില്‍ 'ഹൃദയം' വരക്കുകയും ചെയ്തിരുന്നു.
പ്രതികളെ തിരിച്ചറിയുന്നതിനായി കുട്ടിയെ സ്‌കൂളിലെത്തിച്ചതായി ഡിസിപി പറഞ്ഞു. എന്നാല്‍, മഞ്ഞുകാല അവധിയായതിനാല്‍ ഭൂരിഭാഗം വിദ്യാര്‍ഥികളും സ്‌കൂളില്‍ എത്താത്തതിനാല്‍ ഇതുവരെ ആരെയും തിരിച്ചറിഞ്ഞിട്ടില്ല. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തങ്ങള്‍ക്ക് എല്ലാ സഹകരണവും ഉറപ്പ് നല്‍കിയതായി പിതാവ് പറഞ്ഞു. കുട്ടിയെ ഇതേ സ്‌കൂളിലേക്ക് തിരിച്ചയക്കാന്‍ ഭയപ്പെടുകയാണെന്ന് പിതാവ്  പറഞ്ഞു.
പ്രതികളെല്ലാം പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ അറസ്റ്റ് ചെയ്താലുടന്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുമെന്ന് ഡിസിപി കൂട്ടിച്ചേര്‍ത്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News