Sorry, you need to enable JavaScript to visit this website.

ബി.ജെ.പി എം.എല്‍.എ ഉള്‍പ്പെടെ ചതിച്ചെന്ന് ആരോപിച്ച് വ്യാപാരി വെടിവെച്ച് മരിച്ചു

ബംഗളൂരു- ബി. ജെ. പി എം. എല്‍. എ ഉള്‍പ്പെടെ ആറുപേര്‍ തന്നെ ചതിച്ചെന്ന് കുറിപ്പെഴുതി ബിസിനസുകാരന്‍ വെടിവെച്ചു ആത്മഹത്യ ചെയ്തു. അമ്പളിപുര വൈറ്റ്ഫീല്‍ഡില്‍ താമസിക്കുന്ന പ്രദീപ് എസി (47)നെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 

സംഭവത്തില്‍ കഗ്ഗളിപുര പോലീസ് കേസെടുത്തു. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കാറില്‍ വെടിവെച്ചു മരിച്ച നിലയില്‍ പ്രദീപിനെ കണ്ടെത്തിയത്. എട്ട് പേജുള്ള ആത്മഹത്യ കുറിപ്പില്‍ ചിലരുടെ പേരും ഫോണ്‍ നമ്പറുകളും പരാമര്‍ശിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതില്‍ ബി. ജെ. പി എം. എല്‍. എ അരവിന്ദ് ലിംബാവലിയുടെ പേരുമുണ്ട്. 

2010 മുതല്‍ 2013 വരെയുള്ള കാലഘട്ടങ്ങളില്‍ ലിംബാവലിയുടെ സാമൂഹ മാധ്യമ അക്കൗണ്ടുകള്‍ പ്രദീപ് കൈകാര്യം ചെയ്തിരുന്നുവെന്നാണ് പോാലീസ് പറയുന്നത്. ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞയാളുകളുടെ നിര്‍ബന്ധത്തില്‍ ഇയാള്‍ 2018ല്‍ ബംഗളൂരുവിലെ ഒരു ക്ലബ്ബില്‍ 1.2 കോടി രൂപ നിക്ഷേപിച്ചിരുന്നു. ക്ലബ്ബില്‍ ജോലി ചെയ്യുന്നതിന്റെ ശമ്പളം ഉള്‍പ്പടെ ഓരോ മാസവും മൂന്നു ലക്ഷം രൂപ തിരികെ നല്‍കാമെന്നും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ യാതൊരു പണവും ലഭിച്ചില്ലത്രെ. 

താന്‍ വഞ്ചിക്കപ്പെട്ടെന്ന് മനസിലായതോടെ പ്രദീപ് ബി. ജെ. പി എം. എല്‍. എ അരവിന്ദ് ലിംബാവലിയെ സമീപിച്ചെങ്കിലും എന്നാല്‍ എം. എല്‍. എ മറ്റുള്ളവരെ പിന്തുണച്ച് സംസാരിച്ചുവെന്നാണ് പ്രദീപിന്റെ ആത്മഹത്യ കുറിപ്പില്‍ ആരോപിക്കുന്നത്. പണം തിരിച്ച് ലഭിക്കാത്തതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായതാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് പോലീസ് വ്യക്തമാക്കി. ലിംബാവലിക്ക് പുറമെ ഗോപി കെ, സോമയ്യ, ജി. രമേശ് റെഡ്ഡി, ജയറാം റെഡ്ഡി, രാഘവ ഭട്ട് എന്നിവരുടെ പേരുകളാണ് പ്രദീപ് ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശിക്കുന്നത്.

Tags

Latest News